Tuesday, February 14, 2012

ഒരു പ്രണയദിന സമ്മാനം…

മുല്ലപ്പൂവമ്പുകൊണ്ടു മെല്ലെക്കൺ കോണിടഞ്ഞു
നിന്നാദ്യ ചുംബനത്തിൽ ചുണ്ടിൽ പൂന്തേൻ പൊടിഞ്ഞു…

ഈ പ്രണയദിനത്തിൽ എല്ലാർക്കുമായി ഒരു ഗാനം m3db യിലെ നാദത്തിൽ…

http://www.m3db.com/node/27005

രചന & സംഗീതം : നിശി
ആലാപനം : ദിവ്യ മേനോൻ

Friday, January 27, 2012

അടിതൊട്ടു മുടിയോളം....

ഒരിടത്തൊരിടത്ത്.............

ഞാനും സാക്ഷാൽ ചെറിയനാട് കൊച്ചുവേലായുധനുമായുള്ള ഇരിപ്പുവശം ഞങ്ങൾക്ക് മാത്രമറിയാവുന്ന ഒരു രഹസ്യമാണ്. ഇടയ്ക്ക് ഞങ്ങൾ പിണങ്ങും പിന്നേം ഇണങ്ങും, എന്നെ മൈൻഡ് ചെയ്യുന്നില്ലെന്നു കണ്ടാൽ ഞാൻ വഴക്കുപറയും... കോണകം ഉടുത്തു നടക്കുന്ന പ്രായമായതുകൊണ്ട് പയ്യൻസിനു പെട്ടെന്ന് ഫീൽ ചെയ്യും.... എങ്കിലും കറങ്ങിത്തിരിഞ്ഞ് പിന്നേം എന്റെടുത്തുവരും, എനിക്കുള്ളതു തരുകേം ഞാനുള്ളതു കൊടുക്കുകേം ചെയ്യും...! ഒരു മ്യൂച്ചൽ അണ്ടർസ്റ്റാൻഡിങ്ങ്.... ഞാനും ഹാപ്പി കൊച്ചുവും ഹാപ്പി...!!! അങ്ങനെ വർഷങ്ങളായുള്ള ആ ആത്മബന്ധം എന്നെ ഞാനാക്കുന്ന, എന്റെ വാക്കുകൾക്കും ചിന്തകൾക്കും സംഗീതത്തിനും പ്രേരണയും പ്രചോദനവുമായി ഇന്നും തുടരുന്നു.....

അഞ്ചു വർഷങ്ങൾക്കു മുൻപ്....

അഞ്ചാറു വർഷം ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ടത് ആദ്യ സംഗീത ആൽബം ഇറക്കാൻ മുടക്കി. എന്നെ കടക്കാരനാക്കി അതിൽ നിന്നും കിട്ടിയതും കൊണ്ട് ആമ്പിള്ളേരു മുങ്ങി! പിന്നെ ബാങ്കിൽ നിന്ന് ലോണെടുത്ത് നല്ലരീതിയിൽ ബിസിനസ് തുടങ്ങിയെങ്കിലും ഗണപതിക്കു വച്ചതേ കാക്ക കൊണ്ടുപോയി..! അങ്ങനെ തവണ തിരിച്ചടയ്ക്കാൻ പോലും മാർഗ്ഗമില്ലാത ഭാര്യാ പുത്രീ സമേതം ഒരു ഗതിയും പരഗതിയുമില്ലാതെ ജീവിതം അടിച്ചുപൊളിച്ച് ആഘോഷിക്കുന്ന മധുര മനോഹരമായ കാലം....!:)) ദിനം ദിനം സവിയുടെ വളകളുടേയും മാലകളുടേയും എണ്ണം കുറയുകയും അടുത്തുള്ള പണയക്കാരന്റെ പണ്ടാരത്തിലെ ഉരുപ്പടികളുടെ എണ്ണം കൂടുകയും ചെയ്തുകൊണ്ടിരുന്ന സമൃദ്ധിയുടെ കാലം.! മാതാപിതാക്കൾ ഉൾപ്പെടെ മറ്റാരെയും ആശ്രയിക്കരുതെന്നും സ്വയം അദ്ധ്വാനിച്ച് കുടുംബം നോക്കണമെന്നും വാശിപിടിച്ച് ജീവിക്കുന്ന പ്രത്യയശാസ്ത്രകാലം..! സഹിക്കുന്നതിനും ഒരതിരില്ലേ, ഇതിനെല്ലാം കാരണക്കാരനായ കൊച്ചുവേലൂനു ഒരു ലാസ്റ്റ് വാണിങ്ങ് കൊടുത്തേക്കാമെന്ന് വച്ച് നേരേ അങ്ങോട്ടു വിട്ടു. കർപ്പൂരം, എണ്ണ, സാമ്പ്രാണി.... പണ്ടാറമടങ്ങാൻ, തൂങ്ങിച്ചാകാൻ കയറു വാങ്ങാൻ കാശില്ലാതെ നട്ടം തിരിയുന്നവൻ എന്തോന്ന് കർപ്പൂരം എന്തോന്ന് സാമ്പ്രാണി....!! സൗകര്യപ്പെട്ടില്ല..., നേരേ മുന്നിൽ ചെന്ന് ഒറ്റ ഡയലോഗ്..... "അവസാനമായി ഞാൻ പറയുവാ, പറ്റുമെങ്കിൽ എന്തെങ്കിലും ഹെൽപ്പു ചെയ്യുന്നെങ്കിൽ ഇപ്പൊ ചെയ്യണം, വിഷം വാങ്ങാൻ പോലും കയ്യിൽ കാശില്ല, ഇനി എന്നെ മൈൻഡ് ചെയ്യുന്നില്ലേൽ എന്റെ സത്യമായിട്ടും പാട്ടെഴുത്ത് ഞാൻ ഇവിടെ നിർത്തും, ഇവിടെ ഈ വേലുമ്പിടിച്ചു നിന്നിട്ട് ഒരു കാര്യോമില്ല... നന്ദി വേണം നന്ദി..!" ...........ദേഷ്യപ്പെട്ട് ഇറങ്ങിപ്പോന്നു.....! തിരിച്ചു നടക്കുമ്പോൾ ഇമ്പ്രൂസിനുള്ള കഫ് സിറപ്പും ഇൻഹേലറും എങ്ങനെ വാങ്ങുമെന്നായിരുന്നു മനസ്സിലെ ചിന്ത മുഴുവൻ...:(

ആഴ്ചകൾ മൂന്നാലു കൊഴിഞ്ഞു വീണു. ഞാനും വകയിലൊരു മാമനുമായി മുരിങ്ങൂരിന്റെ കുചേലൻ പോയ ഊടുവഴികളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്റെ ഫോൺ ശബ്ദിച്ചു, ദൈവാധീനത്തിന് അതിന്റെ സ്പീക്കർ ഒരാഴ്ചയായി കേട്..! ഞാൻ പറയുന്നത് അങ്ങോട്ട് കേൾക്കാം, അവിടെ നിന്നും പറയുന്നത് എനിക്കു നഹി..! അതുകൊണ്ട് മൈൻഡ് ചെയ്യാൻ പോയില്ല, ഒന്നാമത് പരിചയമില്ലാത്ത നമ്പർ. അല്ലേലും എടുത്തിട്ട് എന്തുകാര്യം, ഒന്നുംകേൾക്കാൻ വയ്യല്ലോ... ദാണ്ട് പിന്നേം അടിക്കുന്ന്..., രണ്ടുമൂന്നു വട്ടമായപ്പോൾ അവസാനം എടുത്തിട്ട് പറഞ്ഞു 'ഹലോ.... എന്റെ സ്പീക്കർ കേടാണ്, താങ്കൾ പറയുന്നത് എനിക്കു കേൾക്കാൻ കഴിയില്ല, അത്യാവശ്യമാണെങ്കിൽ ഞാൻ വേറൊരു നമ്പർ തരാം, അതിലേക്ക് വിളിക്കൂ...' എന്നു പറഞ്ഞ് മാമന്റെ നമ്പർ 3 വട്ടം ആവർത്തിച്ച് പറഞ്ഞ് ഫോൺ കട്ട് ചെയ്തു വീണ്ടും 'അജിതാഹരേ ജയ.....' ശ്രീരാഗത്തിൽ അഞ്ചരക്കട്ടയ്ക്ക് പിടിത്തം തുടങ്ങി. ആരും തിരിച്ചു വിളിച്ചില്ല.!

ഒടുവിൽ പാട്ടും കളിയുമൊക്കെക്കഴിഞ്ഞ് ഒരുമണിക്കൂറിനു ശേഷം പുള്ളി പോകാനായി റോഡിലേക്ക് ഇറങ്ങി. അതാ വരുന്നു അനിതമോൾ..., ഞങ്ങൾ സംയുക്തമായി കൈകാണിച്ചു, ഫുൾ സിങ്ങിൽ വരുവായിരുന്നതുകൊണ്ടോ കൊടും വളവായിരുന്നതുകൊണ്ടോ എന്തോ നിർത്തിയില്ല....! അതോടിച്ച ഡ്രൈവറുടെ അച്ഛനെ മാന്യമായ ഭാഷയിൽ അഭിസംബോധന ചെയ്ത് ഗവ. സ്കൂൾ ഹെഡ്മാസ്റ്റർ കൂടിയായ അദ്ദേഹം അടുത്ത സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ അതാ മൊബൈൽ റിങ്ങടിക്കുന്നു. പുള്ളി തിരിച്ചു വന്നു്, 'എടാ, അമ്പിളീ, നിനക്കാരിക്കുമെടാ ഫോൺ....' എന്നുപറഞ്ഞ് എന്റെ കയ്യിൽ തന്നു! ഒരു വിദേശ നമ്പർ, എന്തായാലും എടുത്തു, മറുതലയ്ക്കൽ, "ഹലോ...... നിശിയല്ലേ, ഞാൻ അനിലാ, പണ്ട് സ്നാമിൽ ഉണ്ടായിരുന്ന....." എനിക്കൊന്നും മനസ്സിലായില്ല, ഏത് അനിൽ, എവിടുത്തെ അനിൽ....! ഞാൻ ചോദിച്ചു 'അനിലോ...?', 'അതേന്ന്, പണ്ട് ഖത്തറിൽ കൂടെ വർക്ക് ചെയ്തിരുന്ന അനിലാണ്, ഞാൻ മിലാനിൽ നിന്നാണ് വിളിക്കുന്നത്, ഒരു സിക്കോൺ എക്സ്പേർട്ടിനെ അത്യാവശ്യമായതിനാൽ നിശിയെ ആഫ്രിക്കയിലെ പുതിയ പ്രോജെക്ടിലേക്ക് ഞാൻ റെക്കമന്റ് ചെയ്തത് കമ്പനി അപ്രൂവ് ചെയ്തു. എത്ര ദിവസമായി ഞാൻ ട്രൈ ചെയ്യുവാന്നറിയുമോ, ഇതെന്തോ ഭാഗ്യത്തിനു കിട്ടിയതാ, ഇന്നും കൂടി കിട്ടിയില്ലായിരുന്നങ്കിൽ നിശിയെ കാൻസൽ ചെയ്തേനേം. ഒരു സീവി എന്റെ anil.........@yahoo.com ലേക്ക് ഇന്നു തന്നെ ഫോർവേഡ് ചെയ്യൂ, ഏതു നിമിഷവും റെഡിയായിരിക്കണം, കേട്ടോ... മാഡത്തിനു കൊടുക്കാം..."

ങേ...!!! ഹ ഹ ഹ..! പോ.. തമാശക്കാരാ, ഇറ്റലിയിൽ നിന്നു ഐഎസ്ഡി വിളിച്ച് മനുഷ്യനെ വടിയാക്കുന്നോ എന്ന് പറയാൻ തുടങ്ങിയപ്പോഴേക്കും ഇറ്റാലിയൻ ചുവയിൽ ഒരു ഇംഗ്ലീഷ് കിളി മൊഴി, "ബൊഞ്ചോർണോ മിസ്റ്റർ ഗോപി, ഐ ആം മിസിസ് ആഞ്ചെലോ കസേലി, ഹെഡ് ഓഫ് ദ പ്രൊജെക്ട് കണ്ട്രോൾ ഡിപ്പർട്ട്മെന്റ് ഓഫ് സായ്പം. ഐ ആം വെരി ഗ്ലാഡ് റ്റു വെൽക്കം യു ടു ഔർ സ്നാംപ്രോജെറ്റി ഫാമിലി, സോ, പ്ലീസ് ഗെറ്റ് റെഡി റ്റു എമ്പാർക്ക് അറ്റ് എനി ടൈം. വി വിൽ ലെറ്റ് യൂ നോ ദ ഡീറ്റേൽസ് ലേറ്റർ ആൻഡ് വിൽ സെൻഡ് യു ദ ഫ്ലൈറ്റ് ടിക്കറ്റ് വൺസ് വി റിസീവ് യുവർ പാസ്പോർട്ട് കോപ്പി.... ചാവോ...."

ഫോൺ കട്ടായ ശേഷം ചിരിക്കണോ കരയണോ എന്നറിയാതെ ഞാൻ അൽപ്പ നേരം നിന്നു പോയി..., ഫോൺ തന്ന മാമൻസ് കുന്തം വിഴുങ്ങിയവനേപ്പോലെ കാര്യമറിയാതെ എന്റെ മുഖത്തേക്ക് നോക്കി നിന്നു, പുള്ളിയെ ഞാൻ പൊക്കിയെടുത്ത് രണ്ടു കുടകുടഞ്ഞ് താഴെയിട്ട് നേരേ അടുക്കളയിലേക്ക് ഓടി. ചീനച്ചട്ടിയിൽ പച്ചവെള്ളം ഫ്രൈ ചെയ്യുന്ന ഭാര്യാമണിയെ എടുത്ത് വട്ടംകറക്കിത്താഴെയിട്ടു....! കളിപ്പാട്ടം കൂട്ടിയിട്ട് കളിച്ചുകൊണ്ടിരുന്ന ഇമ്പ്രു കാര്യമറിയാതെ നെലവിളിച്ചു.... അവക്കും കിട്ടി ഉമ്മയുടെ പൂരം....!:)) അപ്പോഴും അഞ്ചരക്കട്ടയ്ക്ക് പിടിച്ച ആ പദം മനസ്സിൽ വിങ്ങിപ്പൊട്ടുകയായിരുന്നു... ഭാര്യയുടേയും കുട്ടികളുടേയും പട്ടിണി മാറ്റാൻ കൃഷ്ണനെത്തേടിച്ചെന്ന കുചേലനായി ഒരു നിമിഷം ഞാൻ... കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു......
'അജിതാ ഹരേ ജയ മാധവാ വിഷ്ണോ
അജമുഖ ദേവ...., നാഥാ...'

ബാക്കിയെല്ലാം സ്വപ്നം പോലെ സത്യം.....!

ഞാനൊരു അതിരുകടന്ന അന്ധവിശ്വാസിയല്ല. എങ്കിലും എന്റെ ഉള്ള വിശ്വാസങ്ങൾക്ക് ഉപരിയായി എന്നെ ഭരിക്കുന്ന ഒന്നും തന്നെയില്ല എന്നതാണ് സത്യം. നിമിത്തം പോലെ, അനുഗ്രഹം പോലെ അന്നങ്ങനെ ആ ഫോൺ കാൾ എനിക്ക് കിട്ടിയില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ജീവിതം മറ്റൊരു തുരുത്തിലാകുമായിരുന്നിരിക്കാം...... അതെവിടെ എങ്ങനെ എന്നൊന്നും പറയാൻ ഞാൻ ആളല്ലാ... ഒരു പക്ഷേ നിങ്ങൾ ആരും തന്നെ എന്നെ അറിയുമായിരുന്നിരിക്കില്ല..... എന്റെ കവിതയും പാട്ടും എല്ലാം എന്നിൽ പിറന്ന് എന്നിൽ തന്നെ ഒടുങ്ങുമായിരുന്നിരിക്കാം....! ആർക്കറിയാം...അനന്തമജ്ഞാതമവർണ്ണനീയം......!!

അപ്പോൾ പറഞ്ഞുവന്നത് നമ്മുടെ കൊച്ചുവേലായുധന്റെ കാര്യമാണ്. വർഷങ്ങൾ വർഷങ്ങളായി എഴുതിക്കൂട്ടിയ ആയിരത്തിലേറെ ഭക്തിഗാനങ്ങൾ ദിവസവും അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയും മറിച്ചും പാടി ഉറപ്പിക്കുന്ന എന്നെ എങ്ങനെ കക്ഷി കൈവിടാൻ...! അതാണ് ഞാൻ ആദ്യം പറഞ്ഞ മ്യൂച്ചൽ അണ്ടർസ്റ്റാൻഡിങ്ങ്...:) (ഒപ്പം, എന്നെ കഷ്ടപ്പെട്ടു കണ്ടെത്തി ഇവിടേക്ക് എത്തിച്ച അനിലെന്ന ആ വലിയമനുഷ്യനേയും സ്നേഹാദരപൂർവ്വം സ്മരിക്കട്ടേ)

അങ്ങനെ, ആ കൊച്ചു വേലായുധനായ ചെറിയനാട് ശ്രീ ബാലസുബ്രഹ്മണ്യന്റെ തിരുപ്പുറപ്പാട് ഉൽസവമാണ് ഇന്ന്.... അടിതൊട്ട് മുടിയോളം ഉടൽ കണ്ട് കൈതൊഴാൻ എന്നും എനിക്കായി ആ നട തുറന്നു കിടക്കണമെന്ന പ്രാർത്ഥനയേ എന്നുമുള്ളൂ............

Lyrics & Music : G Nisikanth
Singer : Rajesh Raman
Orchestration : Surya Narayanan

Violin : Bhavya Lakshmi
Mrudangam : B. Kammath
Flute : Jossy
Veena : Saunder Rajan
Thabla : Ustad Moh. Husaain
Keyboard : Robin

Tuesday, December 13, 2011

ഒരു യാത്ര.....:)

ഇത്തവണ സകുടുംബം നടത്തിയ ഒരു യാത്ര, മൈസൂർ ബാംഗ്ലൂർ..... ഒപ്പം ഡാനിയും ഫിറുവും....

നെറ്റിൽ മാത്രം പരിചയമുള്ള പല സുഹൃത്തുക്കളേയും കാണാൻ കഴിഞ്ഞു എന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്.... എന്നാൽ കാണണമെന്ന് കരുതിയ പലരേയും കാണാൻ കഴിഞ്ഞില്ല എന്നതും വിഷമമായി...!

യാത്രയിലെ ചില നിമിഷങ്ങൾ....














Wednesday, October 19, 2011

പമ്പയൊഴുകുന്നു... പാലാഴിയൊഴുകുന്നു...

എന്റെ സ്വാമി എന്ന ഭക്തിഗാന ആൽബത്തിലെ ഞാൻ എഴുതിയ ഒരു ഗാനം.



ആലാപനം : വിൽസ്വരാജ്
സംഗീത സംവിധാനം : ബിനു ഷിദ്ദിക്

പമ്പയൊഴുകുന്നൂ.. പാലാഴിയൊഴുകുന്നൂ...
സ്വാമി നാമം പാടി ദക്ഷിണ ഗംഗയൊഴുകുന്നൂ
ഹരിഹരാത്മജനയ്യനയ്യൻ വാണിടും മലതേടിയെത്തും
പതിതരെ വരവേറ്റു സ്വാഗത ഗീതി പാടുന്നു

തരളമാനസരായ് കരിന്തുകിൽ
ചാർത്തിയും വ്രതശുദ്ധിയോടിരു
മുടിയുമേന്തി, കരികൾ മേവിടു-
മടവി താണ്ടുമ്പോൾ....
രാമചന്ദ്ര പദാരവിന്ദം
പൂത്തൊരാ പുളിനം നമിച്ചിഹ-
ശാന്തിയേകും ജലധിയിൽ നീ-
രാടി നിൽക്കുന്നു, പുണ്യം
പൂവിടും പടിയേറുവാൻ കുളിർ
മാലചാർത്തുന്നു...

കളകളാരവ ശരണമാധുരി
തൂകിയും ചരിതങ്ങൾ വാഴ്ത്തിയു-
മമൃതമായൊഴുകുന്നൊരാവഴി
തൊഴുതു നീങ്ങുമ്പോൾ
ഉണരുമേതുമനസ്സിലും ശബ-
രീശകീർത്തന സാധകം, അതു
കേട്ടു കാനന ഭൂമിയും പുള-
കാർദ്രയാകുന്നു, ഞാനും
ആ സ്വരത്തിലലിഞ്ഞു താനേ
നീലിയേറുന്നു

Tuesday, October 11, 2011

ആദ്യ ആൽബത്തിന്റെ 5 ആം പിറന്നാൾ...

ഒരുപാടുന്നാളത്തെ ആഗ്രഹത്തിനും കാത്തിരിപ്പിനും ശേഷം ആദ്യമായി ഒരു പ്രൊഫഷണൽ ആൽബം ഇറങ്ങിയിട്ട് ഇന്നേക്ക് 5 വർഷം ആകുന്നു. ഉറ്റ സുഹൃത്തുക്കളുടെ സഹായത്താൽ ആദ്യമായി പ്രൊഫണൽ ഗാനരംഗത്തേക്ക് കടന്നുവന്നപ്പോൾ എനിക്ക് സംഗീതമൊരുക്കാൻ വന്നത് മലയാളത്തിന്റെ സ്വന്തം ശ്രീ അർജുനൻ മാസ്റ്ററും ഗാനങ്ങൾ ആലപിച്ചത് ഭാവഗായകൻ ശ്രീ പി. ജയച്ചന്ദ്രനുമായിരുന്​നു എന്നത് എന്റെ ഒരു ഭാഗ്യമായി കരുതുന്നു.

അഞ്ചു വർഷങ്ങൾ പത്തോളം ആൽബങ്ങൾ, ഈണം പോലെയുള്ള നാലോളം ഓൺലൈൻ ആൽബങ്ങൾ, നാദം പോലെയുള്ള സ്വതന്ത്ര സംഗീത സംരംഭങ്ങളിലെ ഗാനങ്ങൾ എന്നിവ ആസ്വാദക സമക്ഷം എത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം തോന്നുന്നു. അതിന് കാരണമായ ഏവരേയും മനസാ സ്മരിക്കുന്നു, നമസ്കരിക്കുന്നു.

ആദ്യ ആൽബത്തിലെ ഒരു ഗാനം ഇവിടെ സമർപ്പിക്കട്ടേ...

സ്നേ​ഹത്തോടെ
നിശി




ഇവിടെ നിന്നും വലിക്കാം

Monday, September 12, 2011

പാട്ടുകേറ്റുന്ന നാട്ടിൽ കൂട്ടുകാരൊത്ത് ഓണാഘോഷം...:)


ആരു നീ രാക്ഷസീ? ഘോരനിശാചരീ? മാറെടീ മുന്നിൽ നിന്നിക്ഷണം..... ;))


അരടേം വെടിയേക്കാതെ കാത്തോണേ....:)


മലൈച്ചാമി...!!! ദ സ്റ്റാർ ഓഫ് ദ ബാർ...;)


ദാസനും വിജയനും..:)


സൺഡേ വിൽഫ്രഡ്..:)


ഒഴിച്ചു കൊടുപ്പുകാർ...;)))


എന്ത്രടേ.. ചിരിയെടേ...:)


വെയറീസ് ദ ബോൾ?


മിസ്റ്റർ പെരേരാ... നിങ്ങടെ മൊതലക്കുഞ്ഞുങ്ങളെവിടെ...?


ശരിക്കെറിഞ്ഞ് പിടിപ്പീര് നെവിനേ...:)


ഇങ്ങോട്ട് മാറി നിക്കെടാ...


കുത്തിവിടോ....:)


അഡ്മിൻ മാനേയർക്ക് ഒരു സ്പ്രിരിച്വൽ കിസ്സ്...!


റെഡ് ബാൾ...


ഹോ ഹൊഹോ....:)


ക്യൂട്ട് നൈജീരിയൻ...:)


പൂവേ പൊലിപാടിവന്നു പൂവാലൻ പൂത്തുമ്പീ...:)

Tuesday, September 6, 2011

ഈണത്തിന്റെ ഓണപ്പാട്ടുകൾ ഇതാ....



പതിവുപോലെ ഈണം പാട്ടുമായെത്തി.

ഓൺലൈൻ ഗാനാസ്വാദകർക്കായി കഴിഞ്ഞ മൂന്നുവർഷമായി മുടക്കാതെ പ്രസിദ്ധീകരിക്കുന്ന ഓണപ്പാട്ടുകളുമായി ഈണം.കോം എത്തി. ഈ സെപ്റ്റംബർ 2 ആം തീയതി www.onam.eenam.com എന്ന വെബ്സൈറ്റിൽ പബ്ലീഷ് ചെയ്ത ഗാനങ്ങൾ ഇതിനകം തന്നെ നെറ്റിൽ നല്ല പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രശസ്ത പിന്നണിഗായികയായ ഗായത്രി അതിഥി ഗായികയായെത്തുന്ന ഈ ആൽബത്തിൽ പിന്നണിഗായകർ കൂടിയായ വിജേഷ് ഗോപാൽ, രതീഷ് കുമാർ, ദിവ്യ മേനോൻ തുടങ്ങിയവരെ കൂടാതെ രാജേഷ് രാമൻ, ഉണ്ണികൃഷ്ണൻ, മുരളി രാമനാഥൻ, ഹരിദാസ്, സണ്ണി ജോർജ്, നവീൻ, അഭിരാമി തുടങ്ങിയവർ ഗാനങ്ങൾ ആലപിക്കുന്നു. തരംഗിണിയുടെ പഴയ ആൽബങ്ങളെ അനുസ്മരിപ്പിക്കുന്ന ഗൃഹാതുരമായ ഗാനങ്ങളുടെ ശൈലി അവലംബിച്ചുകൊണ്ടാണ് ഈണം ഇത്തവണയും ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

എന്റെ ഒപ്പം ഗണേശ് ഓലിക്കര, ഗീതാ കൃഷ്ണൻ, രാഹുൽ സോമൻ, ഡാനിൽ എന്നിവരും ഗാനരചന നിർവ്വഹിച്ചിരിക്കുന്നു. അതേപോലെ ബഹുവ്രീഹി, രാജേഷ് രാമൻ, പോളി വർഗ്ഗീസ്, ഉണ്ണികൃഷ്ണൻ, മുരളി രാമനാഥൻ എന്നിവർക്കൊപ്പം ഞാൻ മൂന്നു ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിക്കുകയും ചെയ്തു. ജയ്സൺ, സിബു സുകുമാരൻ, പ്രകാശ് മാത്യു എന്നിവർക്കൊപ്പം പശ്ചാത്തല സംഗീതത്തിലും ഞാൻ അരക്കൈ നോക്കിയിട്ടൂണ്ട്. ഇടി ഏതുവഴിക്കൂടെ തന്നാലും പറഞ്ഞിട്ടു തരണം ട്ടോ..:)))

ഗാനങ്ങൾ കുഞ്ഞൻ റേഡിയോവഴി 64 ബിറ്റിലും കേൾക്കാം, ഓരോ ഗാനത്തിന്റേയും പേജിൽ നിന്ന് 128 ബിറ്റ് ക്ലാരിറ്റിയിലും കേൾക്കാം. നിങ്ങൾക്കിഷ്ടപ്പെടുന്ന ഗാനത്തിന്റെ പേജിൽ കമന്റ് ഇട്ടാൽ ഈ ഗാനം സൗജന്യമായി ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ദൃശ്യമാകും. അതുവഴി നിങ്ങൾക്ക് ഗാനം യാതൊരു പൈറസിയുടേയും പ്രശ്നങ്ങളില്ലാതെ ഡൗൺലോഡ് ചെയ്ത് ആസ്വദിക്കാനുമാകും.

എല്ലാരും കേൾക്കുക, ഈ നിസ്വാർത്ഥമായ സേവനത്തിന്റെ പാതയിലൂടെ ചരിക്കുന്ന ഒരു കൂട്ടം പ്രവാസികൾക്ക് നിങ്ങളുടെ പ്രോൽസാഹനങ്ങളാണ് എന്നും പ്രചോദനം. എല്ലാ ഗാനങ്ങളും കേൾക്കുക, നിങ്ങളുടെ വിലയേറിയ അഭിപ്രായമറിയിക്കുക.

ഗാനങ്ങൾ കേൾക്കാൻ

http://www.onam.eenam.com/

നിറഞ്ഞ സ്നേഹമോടെ,

നിശി


Sunday, August 28, 2011

ഈണത്തിന്റെ ഈ വർഷത്തെ ഓണസമ്മാനം

ഓണം വിത്ത് ഈണം 2011

9 ഗാനങ്ങൾ, നിങ്ങളുടെ പ്രിയ ഗായകർ, നിങ്ങൾ ഇഷ്ടപ്പെടുന്ന പഴമയും പുതുമയും ചേർത്തിണക്കിയ സംഗീതം, ഹൈഡെഫനിഷൻ റെക്കോഡിങ്ങ്, ഉയർന്ന ക്വാളിറ്റിയുള്ള മിക്സിങ്ങ്, പ്രൊഫഷണൽ ഓർക്കസ്ട്രേഷൻ

സ്വതന്ത്ര സംഗീത ധാരയുടെ അലയൊലികൾ നെറ്റിൽ സജീവമാകുന്ന 2009. അന്ന് 4 സുഹൃത്തുക്കൾ ചേർന്ന് രൂപം കൊടുത്ത ഈണം എന്ന നോൺ പ്രോഫിറ്റബിൾ മ്യൂസിക്കൽ എഫർട്ട് ഇന്ന് ഓണം വിത് ഈണം 2011 എന്ന 4 ആം ഓൺലൈൻ ആൽബം പ്രസിദ്ധീകരിക്കുന്നതിലേക്ക് എത്തിച്ചേർന്നിരിക്കുന്നു എന്ന് സന്തോഷപൂർവ്വം അറിയിക്കട്ടേ. ഇന്റെർനെറ്റിന്റെ സാദ്ധ്യതകൾ പരമാവധിയുപയോഗപ്പെടുത്തി ലോകമെമ്പാടുമുള്ള കലാകാരന്മാരെ അണിനിരത്തി ഗാനങ്ങൾ നിർമ്മിച്ച് ഏവർക്കും സൗജന്യമായി ഡൗൺലോഡ് ചെയ്ത് സ്വന്തന്ത്രമായി ഉപയോഗിക്കാനാകുന്ന രീതിയിലേക്ക് എത്തിക്കുന്ന അത്യദ്ധ്വാനം നിറഞ്ഞ യത്നം ഏറ്റെടുക്കുമ്പോൾ അത് ഒന്നോ രണ്ടോ ഗാനശേഖരങ്ങൾക്കപ്പുറേത്ത് നീളുമെന്ന് ഒട്ടും പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാൽ, സ്വന്തം പി.സിക്കു മുന്നിൽ ഇരുന്നുമാത്രം പാടി റെക്കോഡ് ചെയ്തു പരിചയമുള്ള കുറേ ഗായകരേയും സംഗീത സംവിധാനത്തെക്കുറിച്ച് സാമാന്യാവബോധം മാത്രമുണ്ടായിരുന്ന സംഗീതജ്ഞരേയും തന്റെ ബ്ലോഗിൽ സമയം കിട്ടുമ്പോൾ വല്ലതും കവിതയായി കുറിച്ചു വയ്ക്കുന്ന എഴുത്തുകാരെയും കൂട്ടിയിണക്കി ഒരു പരീക്ഷണമെന്ന നിലയിൽ തുടങ്ങിയ ഈ ഉദ്യമം കഴിഞ്ഞ വർഷത്തെ ഓണം വിത്ത് ഈണം 2010 എന്ന ആൽബത്തിന്റെ വൻവിജയത്തിനു ശേഷം കൂടുതൽ ഉത്തരവാദിത്തബോധത്തോടെയുള്ള സൃഷ്ടികൾ നടത്തണമെന്ന നിലയിലേക്ക് ഇതിന്റെ അണിയപ്രവർത്തകരെ കൊണ്ടെത്തിച്ചു എന്ന് സമ്മതിക്കാതിരിക്കാൻ വയ്യാ. ആ ലക്ഷ്യം ഈ വർഷവും നിറവേറ്റാനായി എന്ന് ഞങ്ങൾ അകമഴിഞ്ഞു വിശ്വസിക്കുന്നു. ജോലിത്തിരക്കിനിടയിൽ ലഭിക്കുന്ന മിനിറ്റുകൾ കൂട്ടിവച്ച് പാട്ടും എഴുത്തും സംഗീതവുമൊക്കെ സമൻവയിപ്പിച്ച് ഒരു ഗാനത്തിന്റെ ചട്ടക്കൂടുതീർത്ത് അതിനെ അണിയിച്ചൊരുക്കി നിങ്ങളുടെ സമക്ഷം അവതരിപ്പിക്കുന്നതിലെ നിർവൃതി ഈ അവസരത്തിൽ മറച്ചു വയ്ക്കുന്നില്ല.

എങ്കിലും വേണ്ടവിധത്തിലുള്ള ഒരു പിന്തുണയോ പ്രോൽസാഹനമോ ചുരുക്കം ചിലയിടങ്ങളിൽ നിന്നല്ലാതെ ഈ സംരംഭങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ എന്ന സംശയവും ബാക്കി നിൽക്കുന്നു. അനേകായിരങ്ങൾ പാട്ടുകൾ ഡൗൺലോഡ് ചെയ്തുപോകുമ്പോഴും ഹിറ്റുകൾ ലക്ഷങ്ങൾ കടക്കുമ്പോഴും ശ്രോതാക്കളുടെ ഭാഗത്തു നിന്നുണ്ടാകുന്ന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും വളരെ കുറവാണെന്നതു തന്നെ അതിനു കാരണം. നെറ്റിൽ സജീവമായ ആളുകൾ പോലും ഈ സംരംഭത്തെക്കുറിച്ച് ഇന്നും അജ്ഞരാണെന്നത് മറ്റൊരു യാഥാർത്ഥ്യം. ഓരോ വ്യക്തിയുടേയും അഭിപ്രായ സ്വാതന്ത്ര്യത്തേയും സൗകര്യത്തേയും മാനിക്കുന്നു; എങ്കിലും, നിങ്ങൾ അറിയുന്ന നിങ്ങളെ അറിയുന്ന കുറേ സംഗീത സ്നേഹികളുടെ കൂട്ടായ്മയിൽ കാഴ്ചവയ്ക്കുന്ന ഈ സംരംഭങ്ങളെ നിങ്ങൾ കാണാതെയും അറിയാതെയും പോകരുത്. ഇതിലൂടെ തങ്ങളുടെ കഴിവുകൾ ഉള്ളിലൊതുക്കിയിരിക്കുന്ന പ്രതിഭകളെ കണ്ടെത്താനും അവർക്ക് അവസരം നൽകാനുമുള്ള ഒരു വേദിയായിക്കൂടി കരുതി കഴിയുന്ന സുഹൃദ് വലയത്തിലേക്ക് ഈ സന്ദേശമെത്തിക്കാൻ സാധിക്കുമെങ്കിൽ ഏവരും ശ്രമിക്കുക. ഇതെല്ലാം ബ്ലോഗ് ഉപയോഗിക്കുന്ന ഓരോ മലയാളിക്കും അവകാശപ്പെട്ടതുതന്നെയാണ്. ആ ബോധത്തിൽ മുൻ ഈണം / നാദം സംരംഭങ്ങളെപ്പോലെ സെപ്റ്റംബർ 2 ന് പ്രസിദ്ധീകരിക്കുന്ന ഓണം വിത് ഈണം 2011 എന്ന ഓണപ്പാട്ടുകൾ പരമാവധി നിങ്ങളുടെ സുഹൃത്തുക്കളിലെത്തിക്കാനും നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും തയ്യാറാകണമെന്ന് വിനീതമായി അറിയിക്കുന്നു.

ഒൻപതു ഗാനങ്ങളടങ്ങിയ ഈ ആൽബത്തിൽ നിങ്ങളുടെ പ്രിയപ്പെട്ട ഗായകരും സംഗീത സംവിധായകരും രചയിതാക്കളും പങ്കെടുക്കുന്നു. കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.

ഈണത്തെയും നാദത്തെയും കുറിച്ച് ഇതേവരെ അറിയാത്ത എല്ലാ മാന്യസുഹൃത്തുക്കൾക്കും താഴെക്കൊടുത്തിരിക്കുന്ന ലിങ്കുവഴി പ്രസ്തുതഗാനങ്ങൾ കേൾക്കാൻ സാധിക്കും.

എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി

ഈണം ടീം

ഈണം ആൽബങ്ങളിലെ ഗാനങ്ങൾ കേൾക്കാൻ
2009 - http://eenam.com/
2009 - http://onam.eenam.com/ml/node/32
2010 - http://onam.eenam.com/

നാദത്തിലെ ഗാനങ്ങൾ കേൾക്കാൻ
http://www.m3db.com/node/24997

Saturday, June 11, 2011

നീലിയെന്നൊരു മലയുണ്ട്....

ശ്രീ എം. കെ. അർജ്ജുനൻ മാസ്റ്റർ സംഗീതം നൽകി ശ്രീ പി. ജയച്ചന്ദ്രൻ ആലപിച്ച ഞാൻ എഴുതിയ പഴയ ഒരു ഭക്തിഗാനം...





Wednesday, June 1, 2011

കൃഷ്ണപക്ഷം



രാധാകൃഷ്ണ പ്രേമം എന്നും കവികൾക്ക് വിഷയമായിരുന്നിട്ടുണ്ട്. രാധയെ കൃഷ്ണൻ ഏകപക്ഷീയമായി വിട്ടു പോയി എന്ന ആരോപണങ്ങളും ധാരാളം നിരൂപണങ്ങളിൽ വായിച്ചിട്ടുണ്ട്. സുഗതകുമാരിയുടെ കവിതയാണ് ഞാൻ അവസാനം വായിച്ചത്.

എന്റെ ഈ കവിതയിൽ കൃഷ്ണന്റെ ഭാഗത്തു നിന്നും കാര്യങ്ങൾ നോക്കിക്കാണാനുള്ള ഒരു എളിയ ശ്രമം, അൽപ്പം നീണ്ടുപോയി എന്നറിയായ്കയല്ല, എങ്കിലും എഴുതിവന്നപ്പോൾ ഇത്രയുമായിപ്പോയി... എങ്കിലും കുഞ്ഞു പാട്ടുകളെഴുതുന്നതിനേക്കാൾ എത്രയോ സംതൃപ്തി ഒരു നീളൻ കവിതയെഴുതിക്കഴിയുമ്പോൾ കിട്ടുന്നു. അത് നാലുഭാഗങ്ങളാക്കി ഒറ്റയടിക്ക് പ്രസിദ്ധീകരിക്കുന്നു....:)

ഭാഗം 1

ദ്വാരക നിദ്രയിലാണ്ടു, കപോതങ്ങൾ
ചേക്കേറി, നീല നിലാവു പരക്കവേ
എങ്ങും നിശബ്ദ,മദ്വാപര സാഗര
തീരത്തു വെള്ളിമണല്പ്പട്ടു ശയ്യയിൽ
ദൂരെ, ആകാശ വഴിത്താരയിൽ പൂത്ത
താരണിത്താരകഭംഗിനുകർന്നു ഞാൻ
മന്ദാനിലസ്പർശനിർവൃതി പുല്കിക്കി-
ടക്കേ, മിഴിക്കൂമ്പുതാനേയടഞ്ഞുപോയ്!

സ്വപ്നത്തിലിന്ദ്രിയയാനത്തിനന്ത്യമാ-
രാജകൊട്ടാരമട്ടുപ്പാവിലെത്തി ഞാൻ
ഒച്ചയുണ്ടാക്കാതെ, തീഷ്ണമാം കിങ്കര
ചക്ഷുസിൻ ദൃഷ്ടിയേല്ക്കാതെ നടക്കവേ
നേർത്തൊരുവെട്ടമരിച്ചിറങ്ങും മുറി-
ക്കുള്ളിലേക്കൊന്നെൻ മിഴിചെന്നുനിന്നുപോയ്!
ഏകാന്തസുന്ദരമന്തഃപുരത്തിലെ
പള്ളിമണിയറപ്പൂമ്പട്ടുമെത്തയിൽ
നിദ്രാവിഹീനനായ്, ചിന്താഭരം, പുരാ-
വൃത്തങ്ങളെന്തോ വിചാരിച്ചശാന്തനായ്
വേർപ്പോലുമത്തിരുനെറ്റിയിൽ കൈതാങ്ങി
വേപഥുഗാത്രനായ് ദ്വാരകാധീശ്വരൻ!
പൂമകൾ താർവിരൽ തൊട്ടുതലോടുമ-
ച്ചാരു കളേബരം വാടിക്കിടക്കയായ്
വിശ്വം തിരിക്കും വിരൽത്തുമ്പു നിർജ്ജീവ-
മെന്നപോൽ, കൺകോണിലശ്രുബിന്ദുക്കളോ?
ഉള്ളം തരിച്ചു ഞാൻ നിന്നുപോയെൻ തപ്ത-
നിശ്വാസമാ ദൃഷ്ടിയെന്നിൽ പതിച്ചുപോയ്
ലോകം മയക്കുമതേമന്ദഹാസ നി-
ഴല്പ്പാടുമാത്രം തെളിഞ്ഞധരങ്ങളിൽ.

“കണ്ണാ...കരയുന്നതെന്തു നീ? ദൈവങ്ങൾ
ദൈവമായെണ്ണും നിനക്കും വിഷാദമോ?
ഗീതാവസന്തസുധാവർഷനിർഝരി-
യൂർന്ന ഹൃദന്തത്തിലെന്തേ വികാരമോ?”
ചോദിച്ചു ഞാ,നുള്ളിലേറുമാകാംക്ഷയോ-
ടാർദ്രമാ രാജീവ നേത്രങ്ങൾ ചിമ്മവേ
കണ്ടുഞാൻ മുത്തടർന്നുത്തരീയത്തിൽ വ-
രച്ചിട്ട നൊമ്പരത്തിൻ മുറിപ്പാടുകൾ

”സ്വാഗതമെൻ സഖേ, ഗോപാലനാമെന്റെ
യന്തപ്പുരത്തിലേ,ക്കങ്ങേയ്ക്കു സൗഖ്യമോ?
ഓർത്തുപോയ് ഞാനെന്റെ ബാല്യവും, യൗവ്വനം
കാലികൾ മേയ്ച്ചൊരക്കാളിന്ദിതീരവും
വൃന്ദാവന ശ്യാമകുഞ്ജവും പൗർണ്ണമി-
പ്പാലൊഴുകീടുന്നൊരമ്പാടിമുറ്റവും
കാടും കടമ്പും കളിക്കൂട്ടരോടൊത്ത-
ലഞ്ഞ ഗോവർദ്ധനശൈലതടങ്ങളും
എല്ലാമുമിച്ചൂളപോൽ നീറിനില്ക്കയാ
ണുള്ളിന്നുലയ്ക്കുള്ളി,ലൊപ്പമെൻ രാധയും..!“



ഭാഗം 2

വാക്കുകൾ വേറിട്ടടർന്നൂ സഗദ്ഗദം
വാചാലമാം സജലാർദ്രനീലാംബുജ-
ത്താർമിഴിത്തൂവിതൾ മെല്ലെവിടർ,ന്നതി-
ലായിരം ഭാവമുദിച്ചസ്തമിക്കുന്നു!
മഞ്ഞമരാളദുകൂലമൊതുക്കി, ശം-
ഖാങ്കപദമുറപ്പിച്ചെഴുന്നേറ്റൊട്ടു
മൂകനാ,യെന്നിലേക്കുറ്റുനോക്കി,ത്തന്റെ-
ജീവിതപുസ്തകം മെല്ലെത്തുറക്കയായ്....

അമ്പാടിതൻ മണിപ്പൈതലായ് ഞാൻ വളർ-
ന്നമ്മയ്ക്കുമച്ഛനുമോമനക്കണ്ണനായ്
പാരംവികൃതികാട്ടിഗ്ഗോകുലത്തെങ്ങു-
മാനന്ദവർഷംചൊരിഞ്ഞുനടന്നനാൾ
ഗോവൃന്ദപുച്ഛത്തിലൂയലാടിപ്പുതു-
പാല്ക്കുടം താഴത്തുടച്ചും, നവനീത-
മേവരും കാണാതെകണ്ടു കട്ടുണ്ടുമെൻ
ബാല്യവാസന്തായനങ്ങൾ കൊഴിഞ്ഞുപോയ്
അന്നൊരുനാളാവഴിവന്ന മാമുനി-
യെൻ ജന്മരാശിഗ്രഹസ്ഥാനഗോചര-
ഭാവം മറിച്ചും തിരിച്ചും ഗണിച്ചോതി-
‘വിഷ്ണുവിനൊത്തോരവതാരമാണിവൻ!’

കാലികൾ മേയ്ക്കുവാറുണ്ടായിരുന്നു കാ-
ളിന്ദീനദീപുളിനാരണ്യസീമയിൽ
കൂട്ടിനു ഗോപാലരെത്രപേർ, സന്ധ്യ ചേ-
ക്കേറുവോളം ഹൃദയോല്ലാസവേളകൾ!
അന്നാദ്യമായ് കണ്ടുഞാൻ പിന്തുടരുമാ-
രമ്യനീലാഞ്ജനപ്പൂമിഴിവണ്ടുകൾ
എന്നാദ്യയൗവ്വനസ്വപ്നങ്ങളെ മദം
കൊള്ളിച്ചുണർത്തിയ പ്രേമത്തുടിപ്പുകൾ

ഏതോശരത്കാലസന്ധ്യയിൽ, ദേവിക്കു
പൂജയ്ക്കൊരുക്കുമായ് കാളിന്ദിസൈകതം
പിന്നിട്ടവൾനീങ്ങവേയെന്റെ മുന്നിലേ-
ക്കെത്തിപ്പകച്ചൊന്നുനിന്നു; നിസ്തബ്ദ്ധയായ്!
ഞാനും തരിച്ചുപോ,യാമുഗ്ദ്ധശാലീന
ലാവണ്യനിർമ്മലാകാരവിശുദ്ധിയിൽ
കാൽ വിരൽ മണ്ണിൽ കളം വരച്ചും, കരി-
ന്താരണിക്കൺകോണിനാൽ പാളിനോക്കിയും
നില്ക്കുമപ്പെൺകൊടിതൻ പേലവാംഗമി-
ളംതെന്നലേറ്റുലഞ്ഞാടും തളിർപോലെ!
എന്നെക്കടന്നുപോകാൻ തുടങ്ങീടവേ
ചോദിച്ചു ഞാൻ മെല്ലെ,യാരുനീ ഗോപികേ?
മാതളപ്പൂഞ്ചൊടി ചെറ്റുതുറന്നു, സ-
ലജ്ജം മൊഴിഞ്ഞവൾ; ‘രാധികയാണു ഞാൻ.’

വാസരമൊന്നായടർന്നെന്നുമാവഴി
ത്താരയില്കണ്ടുചിരിച്ചിവരെങ്കിലു-
മിഷ്ടമാണെന്നുചൊല്ലാതെ മനസ്സുകൾ
കൈമാറിയാത്മവികാരം പരസ്പരം.
തങ്ങളിൽ കാണാതിരിക്കുവാനാകാത്ത
മാത്രകൾ, യൗവ്വനാവേശലഹരിയിൽ
സംഗമതീരങ്ങളെപ്പുളകം ചാർത്തി
മാറുന്നിതൊന്നായി, രാധയും കൃഷ്ണനും!



ഭാഗം 3

ദിനരാത്രങ്ങൾ വനകാളിന്ദിക്കരയിലെ
കടമ്പിൻ മലർ പോലെ വിടർന്നും കൊഴിഞ്ഞും പോയ്
ശ്യാമാർദ്രമനോജ്ഞമാം വന്യശാഖിയിൽ കാലം
ഋതുവർണ്ണങ്ങൾ പൂശി കൈവിരൽ പതിക്കയായ്
തങ്ങളിൽ കാണാതിരുന്നീടുവാൻ കഴിയാത്തൊ-
രാത്മബന്ധത്തിൻ സ്നേഹ നാമ്പുകൾ തളിർക്കവേ,
കാമത്തിന്നകപ്പൊരുളോരാത്ത ഹൃദന്തങ്ങ-
ളദ്വൈതവിചാരത്താൽ നാളുകൾ കഴിയ്ക്കവേ,
വന്നൊരാൾ ദൂരെപ്പത്തനത്തിൽ നിന്നൊരുതേരിൽ
കൊണ്ടുപോകുവാ,നാഖ്യ,യക്രൂര,നറിഞ്ഞു ഞാൻ
സ്വീകരിച്ചച്ഛൻ, ദൂതഭാഷണം ശ്രവിച്ചാത്മ-
വേദനപൂണ്ടെൻ മുഖത്തേക്കൊരു കുറിനോക്കി
മിഴികൾ നിറഞ്ഞതിൻ കാരണമാരാഞ്ഞോരെൻ
കയ്യിലേയ്ക്കലർപോലദ്ദീനമാം ഗാത്രം ചായ്കേ
പറഞ്ഞാൻ “കണ്ണാ, നിന്നെക്കൊണ്ടുപോയീടാൻ വന്ന
മാഥുരേശന്റെ ദൂതനക്രൂരനറിക നീ
ശൈവപൂജയ്ക്കായൊരുങ്ങീടുന്ന നഗരത്തി-
ലേക്കു നിങ്ങളെക്കൂട്ടിക്കൊണ്ടുപോകുവാൻ വന്നു
ഞാൻ വെറും വളർത്തച്ഛൻ, കാണുവാൻ കൊതിയാർന്നു
കാത്തിരിക്കുന്നൂ നിൻ പിതാക്കളക്കാരാഗൃഹേ”

ഞെട്ടിത്തരിച്ചേനപ്പോൾ ഇത്രയും കാലം പോറ്റി
ക്കാത്ത ഹൃത്തുകൾ വേറിട്ടകലാനായീടാതെ
ശാപമായെന്നിൽ വന്നു പതിച്ചോരവതാര
ഭാരത്തേക്കുറിച്ചോർത്തെൻ മാനസം വിറകൊണ്ടു.
ദൈവമാണെല്ലാവർക്കും ഞാൻ!!!, കഷ്ടമെന്നല്ലാതെ
എന്നിലെ മനുഷ്യനെയാരുമേ കാണാതെപോയ്!
കണ്ടവളൊരുവളെൻ രാധികമാത്രം, എന്റെ
ചിന്തകൾക്കൊപ്പം മേയും സ്വപ്നത്തിലവൾ മാത്രം
നാടുകാണുവാനുള്ളോരാഹ്ളാദമുള്ളിൽ വയ്ക്കാ-
തേട്ടനമ്പാടിക്കൂട്ടരോടൊത്തു കളിയ്ക്കവേ
നീറുമെന്നുള്ളിൽ ചുട്ടുപൊള്ളി മാമുനി വാക്യം
“വിഷ്ണുവിൻ ഭാഗം പേറും അവതാരമാണിവൻ!”

പയ്യിനെപ്പാലിച്ചുപജീവനം കഴിച്ചീടും
പയ്യരാം തോഴന്മാരീ വാർത്തകേട്ടോടിക്കൂടി
കാലിയെക്കറന്നീടുമായമാരച്ചേലൊട-
ങ്ങാലസ്യമനസ്കരായമ്പാടിമുറ്റത്തെത്തി
മണികൾ നിലച്ചെങ്ങും തുള്ളാതെ കിടാവുകൾ
ശോകമൂകരായ് ഗോവൃന്ദങ്ങളും നിലകൊണ്ടു
ഒരുങ്ങീ ഞങ്ങൾക്കായിത്തേരുകൾ എല്ലാം കണ്ടെ-
ന്നമ്മതൻ മടിത്തട്ടിൽ കിടന്നൂ കിടാവുപോൽ
മുടിയിലലസമായൊഴുകും വിറപൂണ്ട-
ക്കരങ്ങളെന്നിൽ വിദ്യുത്സ്ഫുലിംഗപ്പിണർചീന്തി
തന്നുണ്ണിക്കിടാവിനെപ്പിരിയാൻ വിധിപ്പെട്ട
കർമ്മയോഗത്തെപ്പഴിച്ചമ്മനമുരുകവേ
എന്നിലേക്കിറ്റോരശ്രുകണങ്ങൾ ജന്മാന്തര
സ്നേഹബന്ധത്തിൻ തപ്ത ധാരയായുറകൂടി
ആരുമേ കണ്ടീലിതിഹാസങ്ങൾ വാഴ്ത്തീടുമെ-
ന്നാത്മാവിനോരം പറ്റിക്കിടക്കും വിഷാദങ്ങൾ
ദൈവത്തിന്നവതാരമല്ലൊ ഞാൻ! വികാരവും
മോഹവും സ്വപ്നങ്ങളുമില്ലാത്ത നിരാമയൻ!

യാത്രയാകാറായ്, തേടീ എൻമിഴിയാൾക്കൂട്ടത്തി-
ലോളത്തിലിളകീടുമപ്പരല്മിഴികൾക്കായ്
ഗോവർദ്ധനത്തിൻ തടോപാന്തത്തിൽ പുല്ലും കോതി
നില്ക്കയായിരുന്നവൾ അറിയാൻ വൈകിപ്പോയി!
കേട്ടോരു നേരം വെക്കമോടിയെത്തിനാളതിൻ
മുന്നമെൻ രഥമൊട്ടു മുൻപോട്ടു നീങ്ങീ മെല്ലെ
കണ്ടു ഞാൻ കാറ്റിൽ പറന്നെത്തിടും പോലെ നറും-
കാനനപ്പൂവിൻ പരിശുദ്ധമാം കളേബരം
വിറയാർന്നിരുന്നധരങ്ങളെൻ രഥത്തിന്റെ
ഓരത്തണഞ്ഞൊന്നതിദ്ദീനമായെന്നേനോക്കി
ചാടിഞാനിറങ്ങിപ്പിന്നോടിയത്തളിരുട
ലെന്റെ കൈകളിൽ താങ്ങി നിന്നുപോയറിയാതെ
പാതിചേർന്നോരാമിഴിക്കൂമ്പിനാലെന്നെത്തന്നെ
നോക്കിനീർവാർത്തും എന്റെ കൈകളിൽ തലോടിയും
വിതുമ്പിക്കൊണ്ടും അർദ്ധബോധത്താൽ കണ്ണായെന്നു
വിളിച്ചും കരഞ്ഞും പിന്നോർത്തോർത്തു പുലമ്പിയും
നില്ക്കുമവളോടെന്തുരയ്ക്കുമെന്നറിയാതെ
ഗദ്ഗദത്താലെൻ സ്വനഗ്രന്ഥികളടഞ്ഞുപോയ്.



ഭാഗം 4

ചൊടിച്ചൂ ജ്യേഷ്ഠൻ, വൈകീടുന്നതിലക്രൂരനു
മക്ഷമഭാവത്തോടെ കടിഞ്ഞാൺ വിറപ്പിച്ചു
കാര്യമാക്കിയില്ലൊന്നുമെന്റെകൈകളിൽ വീണോ-
രപ്പാരിജാതത്തേത്തന്നുറ്റുനോക്കിഞാൻ നിന്നു
ഒടുവിൽ പറഞ്ഞു ഞാൻ ‘രാധികേ, കരയായ്ക
നീ വിതുമ്പുകിൽ സഖീ, എങ്ങനെ സഹിക്കും ഞാൻ
കാലമിട്ടോരീയൂരാക്കുടുക്കില്പ്പെട്ടീ നീയും
ഞാനുമിങ്ങുയിരിനായുഴറിപ്പിടയുമ്പോൾ
വാഴ്ത്തുവാനൊരുകൂട്ടർ വീഴ്ത്തുവാനായും ചിലർ
ആരുമേതുണയില്ലാതീശ്വരൻ കരയുമ്പോൾ
ഓർക്കുവാനായെൻ പ്രിയേ, നീയൊത്തുകഴിഞ്ഞൊരാ
മാത്രകൾ മാത്രം മതി ശാന്തമായീടാനുള്ളം
പോകുവാതിരിക്കുവാനാകില്ല, കൊല്ലാനായി-
പ്പിറന്നോനിവ,നന്യചിന്തകൾക്കിടമില്ല!
നാളെയീലോകം ക്രൂരനെന്നെന്നെ വിളിച്ചീടാം
പ്രേമവഞ്ചകനെന്നു കവികൾ ഇകഴ്ത്തീടാം
പക്ഷേ, നീ രാധേ എന്നെയറിയുന്നില്ലേ, നിന്റെ
കൃഷ്ണന്റെ ദുഃഖം സ്വന്തം ദുഃഖമായ് കാണുന്നില്ലേ
നീയനുവദിക്കാതെ പോകില്ല ഞാൻ, നീ കൂടെ
യില്ലാത്ത നഗരവും നരകസ്സമം ശൂന്യം’

ദുഃഖിച്ചു വിവശനായ് പറഞ്ഞു തീരും മുൻപേ
പല്ലവാധരം ചെറ്റു ചലിച്ചു, മൊഴിഞ്ഞവൾ
’എന്തേ നീ കണ്ണാ, എന്നേയറിയുന്നീലേ, എന്നും
നിൻപാതിമെയ്യായീടും ഗോപികയല്ലോ രാധ
നീയെങ്ങുപോയീടിലുമെന്നുയിർ നിനക്കൊപ്പ
മീരേഴു ലോകം വലം വച്ചിടും നിഴൽ പോലെ
ദുഃഖങ്ങൾ പലതുണ്ടാമെങ്കിലും വിരഹം പോൽ
ദുഃഖമില്ലല്ലോ നരലോകത്തിൽ കഠിനമായ്
എങ്കിലും കർമ്മം ചെയ്കയാണീശനെന്നാകിലും
കർത്തവ്യ,മതിൻ ഫലമോർത്തൊട്ടു മടിക്കായ്ക
നശ്വരനരജന്മ സ്വാർത്ഥതയ്ക്കവതാര
ലക്ഷ്യങ്ങൾ മറന്നു പിൻവാങ്ങി നീ തളരായ്ക
പഴിക്കും നമ്മേ,യൊരു പെണ്മണിക്കൊപ്പം കൃഷ്ണൻ
കുഴഞ്ഞെന്നിതേ ലോകം പറയും കാലം വരും
പോയ് വരൂ, എന്നേക്കുറിച്ചോർത്തുപിന്തിരിയായ്ക
തിരികെ വരില്ലനീയെന്നുതാൻ നിനയ്ക്കിലും
നിന്മുളം തണ്ടിൻ രാഗമായിഞാനുണർന്നീടും
നിന്റെ കാല്ച്ചിലമ്പിലെ താളമായുറങ്ങീടും
പാടട്ടേ യുഗാന്തരം സ്തുതിപാഠകർ രാധാ
മാധവപ്രേമാമൃത ഗാനപല്ലവി നീളേ...’

ഗീതതൻ പൊരുളാദ്യമെന്നെപ്പഠിപ്പിച്ചോര-
ക്കാമുകിക്കുപഹാരമേകുവാനില്ലാതൊന്നും
എന്റെ നാദമാം മണിക്കുഴലക്കയ്യിൽ കൊടു-
ത്തശ്രുവാൽ തിളങ്ങുമക്കവിളിൽ തലോടി ഞാൻ
തിരികെത്തേരേറിയക്രൂരന്റെ കരത്തിലൊ-
രിടിവാളൊപ്പം രോഷച്ചമ്മട്ടിയിളകുമ്പോൾ
അകലുന്നവളിൽ നിന്നെന്നേക്കുമായെന്നുള്ള-
തറിഞ്ഞീ,ലതുകാണാനിജ്ഞാനിക്കാകാതെ പോയ്!
ദൂരെ നേർത്തൊരു പൊട്ടായ്ത്തീർന്നവളെന്നാകിലും
കരളിൽ വസന്തമായോർമ്മകൾ നിറഞ്ഞേറി
‘രാഗമായിരുന്നവളെന്റെ പാഴ്മുളം തണ്ടിൽ
ഈണമായിരുന്നവളെന്റെ ഗാനങ്ങൾക്കെന്നും
കാളീയഫണത്തിലെൻ താളമായിരുന്നവൾ
വർണ്ണമായിരുന്നളകങ്ങൾ തൻ പീലിക്കണ്ണിൽ
നാളുകൾ കഴിഞ്ഞുഞാനാവാർത്ത കേട്ടൂ, എന്റെ
പ്രാണന്റെ വേർപാടിന്റെ, ഹൃദയം തകർന്നുപോയ്
ധർമ്മത്തെ സ്ഥാപിച്ചീടാൻ കൊന്നുകൂട്ടീടും ശിലാ
ഹൃത്തന്നേ ആമ്പാടിതൻ വഴികൾ മറന്നുപോയ്!
സ്വാന്തദുഃഖത്തിൽപ്പോലും കരയാൻ കഴിയാത്ത
കളിമൺപ്രതിമകളല്ലയോ ദൈവം സഖേ...!!!’

തെല്ലിട നിശ്ശബ്ദനായ്, സർവ്വസാരജ്ഞൻ വെറും
മർത്ത്യനായ് മനോചിത്രപേടകം തുറക്കുമ്പോൾ
കാലങ്ങളായ് നാം പേർത്തും പേർത്തുരച്ചീടും കൃഷ്ണ
പ്രേമനാടകങ്ങളെ വായിച്ചു പഠിക്കുമ്പോൾ
ലജ്ജിച്ചുപോയീ ഞാനാപ്പച്ചയാം മനുഷ്യന്റെ
ഉള്ളൊരു കുറികാണാതോതുമെൻ പിഴയോർക്കേ
തൂലിക വാളായ് വീശി നീറുമമ്മനസ്സിന്റെ
നോവിന്റെ മുറിപ്പാടിനാഴമേറ്റിയതോർക്കേ..!!!

അന്ത്യയാമമായ് കൃഷ്ണപക്ഷത്തിലിനിച്ചെറ്റു
നാഴികമാത്രം ഉദയാദ്രികുങ്കുമം പൂശാൻ
സ്വപ്നമോ അതോ സത്യമോ വെറും സങ്കൽപ്പമോ
അറിയില്ലുള്ളിന്നുള്ളിൽ തേങ്ങുന്നു ദൈവം വീണ്ടും...

Tuesday, May 24, 2011

പ്രണയം... പ്രണയം... മധുരം... മധുരം...

ഒരു ഗാനം കേട്ടാൽ അത് ഇഷ്ടപ്പെടുന്നതിനും പെടാത്തതിനും പലർക്കും പലകാരണങ്ങൾ ഉണ്ടാകാം...

അതെന്തുതന്നെയായാലും എനിക്ക് വളരെയേറെ പ്രിയപ്പെട്ടതാണ് ഈ ഗാനം...

വരികളെഴുതാൻ എനിക്ക് ഈണം തരികയും അതിമനോഹരമായി ഈ ഗാനം ആലപിക്കുകയും ചെയ്ത രാജേഷ് രാമന് പ്രത്യേക അഭിനന്ദനങ്ങൾ.... ഒപ്പം മികച്ച രീതിയിൽ പശ്ചാത്തല സംഗീതമൊരുക്കിയ സന്തോഷിനും അതിന് നിർദ്ദേശങ്ങൾ നൽകിയ സൂര്യനാരായണനും എന്റെ ഹൃദയം നിറഞ്ഞ നന്ദി....

പ്രണയ നിർഭരമായ മനസ്സുള്ള എല്ലാവർക്കും വേണ്ടി ഈ ഗാനം സമർപ്പിക്കുന്നു....

‘പ്രണയം... പ്രണയം... മധുരം... മധുരം...
മിഴിയിതകളുകളിണചേരും സായം കാലം
ഇരുകരളുകളിൽ പൂത്തു നീർമാതളം
എന്നാരോമലേ... നിനക്കായിന്നു ഞാൻ
പകരാമുള്ളിലെ അനുരാഗാമൃതം
നീയരികിൽ വരും നിമിഷം... നിമിഷം...
പ്രണയം... പ്രണയം... മധുരം... മധുരം...’

സംഗീതം : രാജേഷ് രാമൻ
പശ്ചാത്തല സംഗീതം : സന്തോഷ് കുമാർ
ആലാപനം : രാജേഷ് രാമൻ
വയലിൻ : ചങ്ങനാശേരി ബി. രാജേഷ്
ഫ്ലൂട്ട് : ജോസി
കോറസ് : ആൻസി, മേരി ജോൺ, പ്രിയ യേശുദാസ് & രഞ്ജിനി
സ്റ്റുഡിയോ : പാട്ടുപെട്ടി ചെങ്ങന്നൂർ, ചേതന തൃശൂർ & റിയാൻ കൊച്ചി


ഗാനം ഇവിടെ നിന്നും കേൾക്കുക

http://www.m3db.com/node/25514

Saturday, May 21, 2011

സ്വീകരിക്കൂ.. ഹരേ.. സ്വീകരിക്കൂ...

ഞാൻ അവിശ്വാസിയാണോ എന്നു ചോദിച്ചാൽ അല്ല, എന്നാൽ എന്റെ വിശ്വാസം അന്ധമല്ല...

ഈശ്വരൻ എന്നൊന്ന് ഉണ്ടാകണമെന്ന് ആഗ്രഹിക്കാറുണ്ടെന്നത് നേര്...

ആ ഈശ്വരനൊട് എനിക്ക് വളരെ പ്രിയപ്പെട്ട ഒരു കുഞ്ഞിനു വേണ്ടി, അതുപോലെയുള്ള ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്കുവേണ്ടി എന്റെ മനസ്സുരുകിയുള്ള ഒരു പ്രാർത്ഥന, സ്വീകരിക്കും എന്ന ഉറപ്പോടെ....

ആലാപനം : മധു ബാലകൃഷ്ണൻ

തൃപ്പുലിയൂർ തേവരേ...
തൃപ്പുലിയൂർ തേവരേ...
അടിതൊട്ടുമുടിയോളം കണ്ടു വണങ്ങുവാൻ
അരികിലിതാ കാത്തു നില്പ്പൂ, നിന്റെ
അലിവിനായ് ഞാൻ കാത്തു നില്പ്പൂ...

ഒന്നും തരാനില്ല, ഉള്ളതെന്നുള്ളിലായ്
ഉള്ളൊരീ ഗാനമല്ലാതെയൊന്നും...
നേദിക്കുവാൻ, പള്ളിവേട്ടയാടും മുൻപിൽ
ഈ അശ്രുപൂക്കളല്ലാതെയൊന്നും
സ്വീകരിക്കൂ... ഹരേ... സ്വീകരിക്കൂ...
അടിയനേകും ഉപഹാരം

കാണാൻ കഴിഞ്ഞില്ലയെങ്കിലും എന്നുമാ
കായാമ്പൂ കണ്ണിൽ വിടർന്നുനില്ക്കും...
തൃപ്പുറപ്പാടിന് എഴുന്നെള്ളിനില്ക്കും നിൻ
പൂവുടലുള്ളിൽ തുടിക്കുമെന്നും
അനുഗ്രഹിക്കൂ സ്വാമീ അനുഗ്രഹിക്കൂ
എന്നെ നിൻ ഗായകനാക്കൂ


Sunday, May 15, 2011

“എങ്ങനെ മറക്കും ഞാൻ....”

ഇതിനു പ്രചോദനം : പണ്ട് ഏതോ ആഴ്ചപ്പതിപ്പിൽ വന്ന ആരുടേയോ ഒരു കവിത


വെള്ളിലക്കണ്ണീർപെയ്ത വെള്ളാരംകല്പ്പാതയിൽ
വീണ്ടുമീനമ്മൾകണ്ടുമുട്ടുന്നൂ നിസംഗരായ്
മാദകസ്വപ്നാവേശ നെയ്ത്തിരി മൗനം പൂണ്ട
മാനസക്കാണാക്കെട്ടിൽ ഒളിച്ചുസൂക്ഷിച്ചുനാം
സൗഹൃദം പുതുക്കുവാൻ ഏതേതുപദം തേടി
പഴയമേച്ചില്പുറത്തലഞ്ഞു നടന്നുനാം
നിന്നൊളിനോട്ടത്താലെൻ നെഞ്ചകംതളരവേ,
തെളിഞ്ഞുകണ്ടൂ കന്നിത്താരകാവലി കണ്ണിൽ
ആകാശവാതായന മേഘജാലകത്തിര-
ശ്ശീലയെപ്പകുത്തിനൻ വൈഡൂര്യമുതിർക്കവേ
മൗനമുദ്രിതാധര ദാഹസീമയിൽ മരു-
പ്പച്ചതെളിഞ്ഞെൻ വേനല്പ്പാടങ്ങൾ നനയ്ക്കുവാൻ
എങ്കിലുമിവിടന്യർ നാമെന്നദിവാസ്വപ്നം
ഉണരും വികാരത്തിൻ ചില്ലുകൂടുടയ്ക്കുന്നൂ
ഇന്നുനീ സുമംഗലി, പാപമീ സ്മൃതിപോലും
ഓർമ്മതൻ ചിത്രത്തങ്കപ്പേടകമടയട്ടെ!

പക്ഷെ ഹാ! യുദ്ധാശ്വമായ് കുതിക്കും ഗതകാല-
തപ്തനിശ്വാസം രോമഹർഷങ്ങൾ വിടർത്തവേ,
ചെമ്പകപ്പൂവിൻ ഹൃദ്യ ശ്രീലയസൗരഭ്യമി-
ന്നൂഴിതന്മുലക്കച്ചക്കെട്ടുകളഴിക്കവേ,
ആയിരം സമസ്യകളുള്ളിലെച്ചിതല്പ്പുറ്റിൽ
ഈയലായുയരവേ, ശാലീന നിശ്ശബ്ദമാം
പൂഞ്ചൊടിമെല്ലെച്ചലി,“ച്ചങ്ങേയ്ക്കു സുഖമാണോ...?”
വിറകൈനെഞ്ചില്ചേർത്തു തുടർന്നാൾ “മറന്നുവോ...?”
വാക്കുകൾ ഘടികാര മണിപോൽ മുറിയവേ....,
ആർദ്രമാം മിഴിക്കുമ്പിൾ തുളുമ്പീ, പറഞ്ഞുള്ളിൽ;
“എങ്ങനെ മറക്കും ഞാനോമനേ ചിതയിലെ
വെണ്ണീറായ്മാറുംവരെ നീയന്നേകിയതെല്ലാം
മാനസച്ചിപ്പിക്കുള്ളിൽ മോഹമുത്തുമായ് ജന്മ-
സാഗരാന്തരത്തട്ടിൽ ഏകനായിന്നും വാഴ്വൂ“

തേങ്ങിപ്പോയ് താനേ, ദുഖം നമ്രമാക്കുമാമുഖ-
ച്ചോലകളനശ്വര പ്രേമവെൺനുരചീന്തി
ആരുമേയുരിയാടാതകലങ്ങളിൽ മിഴി-
നട്ടുനിന്നീടും ശപ്തശാന്തമാം നിമിഷത്തിൽ,
ആയിരം ഉഷ:സന്ധ്യാകുങ്കുമം സീമന്തത്തിൻ
രേഖയിലൂടെൻ നിണതീർഥാമായൊലിക്കുമ്പോൾ,
യാഥാർത്ഥ്യമാകുന്നതും കാത്തുകാത്തൊടുങ്ങിയ
മിത്ഥ്യകളുയിർത്തുവന്നാരതിയുഴിയുമ്പോൾ
നിൻ നഖചിത്രാങ്കിത മാറിലെത്താലിപ്പൂവിൻ
അന്യമൊരേതോഗന്ധം തങ്ങളിലകറ്റുന്നൂ

നിന്നെയുംകടന്നു ഞാൻ പോകുന്നൂ……………..

Tuesday, May 10, 2011

എന്നേ അനുഗ്രഹിക്കൂ....

ഞാൻ രചനയും സംഗീതവും നിർവ്വഹിച്ച ഒരു ഗാനം കൂടി...

ആലാപനം : മധു ബാലകൃഷ്ണൻ
പശ്ചാത്തല സംഗീതം : സൂര്യനാരായണൻ & അഞ്ചൽ വേണു

സ്റ്റുഡിയോകൾ
ഓർക്കസ്ട്രേഷൻ : കണ്ണൻ, രവീസ് ഡിജിറ്റൽ, കായംകുളം
വോയ്സ് : മാർട്ടിൻസ്, മരട്
മിക്സിങ്ങ് & മാസ്റ്ററിങ്ങ് : സജി നായർ, ചേതന ഡിജിറ്റൽ, തൃശൂർ

പിന്നണിയിൽ
വയലിൻ : ആറ്റുകാൽ ബാലസുബ്രഹ്മണ്യം
ഫ്ലൂട്ട് : ജോസി
മൃദംഗം : ബാലകൃഷ്ണൻ കമ്മത്ത്
വീണ : സൌന്ദർ രാജ്
തബല : തങ്കരാജ്
ഇടയ്ക്ക : പാപനാശം മുരുകൻ

രാഗം : ഹംസാനന്ദി & പൂർവ്വികല്യാണി മിശ്രിതം, സ്വന്തം പായ്ക്കിങ്ങ്.. ;)))

സാഹിത്യം
തൃപ്പുലിയൂർ ഗണപതിയേ.........
തൃപ്പുലിയൂർ ഗണപതിയേ..., തിരു-
വുള്ളം കനിഞ്ഞേഴയാമെന്റെ ഉള്ളിലെ
പൊള്ളുന്ന ദുഃഖങ്ങൾ തീർത്തുതരൂ..., കയ്യി-
ലുള്ളൊരീ കാഴ്ച നീ സ്വീകരിക്കൂ..., എന്നേ
അനുഗ്രഹിക്കൂ...

അടിയന്റെ മനസ്സിൽ നിനയ്ക്കുമ്പൊളൊക്കെയും
അരികിൽ വരുന്നതു ഞാനറിവൂ
എഴുതുവാനാകാതെ ഞാൻ കുഴഞ്ഞീടുമ്പോൾ
വഴികാട്ടി എൻമുന്നിൽ നിന്നിടുന്നു, എന്റെ
അഴൽ തീർത്തു നീ വരം നല്കിടുന്നു...!
മുപ്പാരിനുടയവനേ...
മുക്കണ്ണൻ തിരുമകനേ...
ശൈവമയം, ശക്തിമയം, തിരുവടി
ശരണമയം പ്രണവമയം സന്നിധി

ഓംകാരരൂപത്തിൻ ആകാരമാർന്ന നിൻ
ഗാനങ്ങൾ പാടി ഞാൻ തൊഴുതു നില്ക്കേ
ദർശന സാഫല്യം നല്കി നീ ഞാൻ തന്ന
മോദകമുണ്ടു മദിച്ചിടുന്നു, ഞാൻ നിൻ
മാറിലെ കറുകപ്പുൽ കൊടിയാകുന്നു...!
ആനന്ദം പരമാനന്ദം...
അടിയന്നു തവദർശനം...
തവചരണം, മമശരണം, നീ ഗതി
അനവരതം അതിസുകൃതം നിൻ വഴി




ഇവിടെ നിന്നും വലിയ്ക്കാം:)

Monday, May 9, 2011

മുല്ലപ്പൂവമ്പുകൊണ്ടു...

“മുല്ലപ്പൂവമ്പുകൊണ്ടു... മെല്ലെ കൺകോണിടഞ്ഞു…
നിന്നാദ്യ ചുംബനത്തിൽ, ചുണ്ടിൽ പൂന്തേൻ പൊടിഞ്ഞു...!”


2 ദിവസം മുൻപ് M3DB യിലെ ‘നാദ’ത്തിൽ പ്രസിദ്ധീകരിച്ച ഒരു ഗാനം. ആലാപനം എസ്. നവീൻ. രചനയും സംഗീതവും ഞാൻ തന്നെ :)

ഗാനം കേൾക്കാൻ : http://www.m3db.com/node/25482 എന്ന ഈ ലിങ്കിൽ ക്ലിക് ചെയ്യുക, നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുക.

എന്നും സ്നേഹപൂർവ്വം,
നിശി

Wednesday, March 23, 2011

സുപ്രഭാതം… സുപ്രഭാതം…

എന്റെ ഒരു ഗാനം… തൃപ്പുലിയൂരപ്പൻ എന്ന ഭക്തിഗാന ആൽബത്തിൽ നിന്ന്.


രചന & സംഗീതം : ജി. നിശീകാന്ത്
ആലാപനം : മധു ബാലകൃഷ്ണൻ & ദിവ്യ മേനോൻ

സുപ്രഭാതം… സുപ്രഭാതം… സുപ്രഭാതം…

ആയിരം കൈകളിൽ സ്വർണ്ണദീപങ്ങളാൽ
ആദിത്യദേവനണണഞ്ഞൂ
തൃപ്പുലിയൂരപ്പൻ ശ്രീകാന്തൻ യോഗ-
നിദ്രയിൽ നിന്നുമുണർന്നൂ
ശംഖനിനാദമുയർന്നൂ കാറ്റിൽ
ചന്ദനഗന്ധമുതിർന്നൂ

മന്ദാരപുഷ്പങ്ങൾ തുളസിക്കതിർചേർത്തു
പുലർകന്യ വനമാലകോർത്തു
സോപാനസംഗീതധാരയിൽ ശിലപോലും
നീഹാരബിന്ദുവായലിഞ്ഞൂ
പന്ത്രണ്ടുവിളക്കിനു നട തുറന്നൂ, ദേവൻ
ദർശന പുണ്യം ചൊരിഞ്ഞൂ
സുപ്രഭാതം… സുപ്രഭാതം… സുപ്രഭാതം…

ആരുംകൊതിക്കുന്നൊരാദർശനം പുല്കും
മിഴികളിൽ ഹർഷാശ്രു തൂകി
ചതുശ്ശത വഴിപാടിൻ പുണ്യങ്ങളിൽ മർത്ത്യ-
ജന്മങ്ങൾ നിർവൃതി പൂകി
ഇന്ദിരാനാഥന്റെ പാദങ്ങളിൽ ഭക്തർ
ഇന്ദീവരങ്ങളായ് മാറി
സുപ്രഭാതം… സുപ്രഭാതം… സുപ്രഭാതം…



ഇവിടെ നിന്നും വലിക്കാം

Wednesday, March 2, 2011

ദക്ഷിണകൈലാസ നടയിൽ....


ഇന്ന് മഹാശിവരാത്രി….

എന്റെ പ്രിയ സ്നേഹിതർക്കായി ഒരു ശിവഭക്തിഗാനം…..

സംഗീതം : കടവൂർ സന്തോഷ് ചന്ദ്രൻ
ആലാപനം : വിത്സ്വരാജ്

ദക്ഷിണകൈലാസ നടയിൽ ഞാൻ ഗുരു
ദക്ഷിണയർപ്പിച്ചു തൊഴുതു നില്ക്കേ
ദക്ഷവൈരിയാം നീ തരില്ലേ, ദിവ്യ
ദർശനമടിയനു തമ്പുരാനേ, സാക്ഷാൽ
ദാക്ഷായണീപതേ നീ പുരാരേ…

ദേവിയോടൊരുമിച്ചു വാണരുളീടുന്ന
ശാന്തമാമവിടുത്തെ സന്നിധിയിൽ
ഒരു ചെറുകൂവളത്തിലയായി വീഴുമീ
അടിയന്റെ സങ്കടം കേൾക്കുകില്ലേ
തൃക്കരതാരാലീ മൂർദ്ധാവിൽ തൊട്ടെന്റെ
ഹൃത്തിലെ ആധികൾ തീർക്കുകില്ലേ
തീർക്കുകില്ലേ… തീർക്കുകില്ലേ….
[ഹരഹരശംഭോ ശിവശിവശംഭോ
പാലയ പാലയ പാഹി വിഭോ]

താരനേർമിഴിയാകും പാർവ്വതീദേവിക്കു
പാതിമെയ്യേകി നീ പരിലസിക്കേ
പരിഭവം പറയുന്ന പരിജനങ്ങൾക്കാകെ
പരമമാം സൗഭാഗ്യം നല്കുകില്ലേ
നിൻപദ സായൂജ്യം നേടുവാൻ ശിവരാത്രി
നോല്ക്കുമെൻ പ്രാർത്ഥന കേൾക്കുകില്ലേ
കേൾക്കുകില്ലേ... കേൾക്കുകില്ലേ....
[ഹരഹരശംഭോ ശിവശിവശംഭോ
പാലയ പാലയ പാഹി വിഭോ]



ഇവിടെ നിന്നും വലിക്കാം

Thursday, February 10, 2011

ശൈവമയം.. ശക്തിമയം….

ഇന്ന് (110211) ചെറിയനാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ ആറാട്ട്…

കഴിഞ്ഞ വർഷം ഇതേസമയമായിരുന്നു എന്റെ പാൽക്കാവടിയെന്ന സീഡിയുടെ റിലീസിങ്ങ്
അത് നിർവ്വഹിച്ചത്, കേരളത്തിലെ തന്നെ സത്യസന്ധനായ പോലീസ് ഓഫീസറെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പുമന്ത്രി സാക്ഷ്യപ്പെടുത്തിയ ശ്രീ രവീന്ദ്രപ്രസാദ്. റിപ്‌പബ്ലിക് ദിനത്തോടനുബന്ധിച്ച് ആലപ്പുഴയിൽ അരങ്ങേറിയ മോക് ഡ്രില്ലിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം അടുത്ത ദിവസം മരണത്തിന് കീഴടങ്ങി.



വീട്ടിൽ നിന്നും ഫോൺ കാൾ വന്നപ്പോൾ ആ വാർത്തയറിഞ്ഞ് ഞാൻ തരിച്ചു പോയി… ആ പുഞ്ചിരി എന്റെ മനസ്സിൽ നിന്നും മായ്ക്കാനാവുന്നതിലുമപ്പുറമായിരുന്നു.. ഒരു ഡി.വൈ.എസ്.പി എന്ന ജാടകളില്ലാത്ത സൌമ്യനായ മനുഷ്യൻ…. എന്റെ ഈ ഗാനം അദ്ദേഹത്തിന്റെ പാവനസ്മരണയ്ക്കു മുൻപിൽ സമർപ്പിക്കട്ടേ…. കൂടുതൽ എഴുതാൻ വാക്കുകളില്ലാ… തോന്നുന്നുമില്ലാ…





ഗാനരചന, സംഗീതം : ജി. നിശീകാന്ത്
പശ്ചാത്തല സംഗീതം : സൂര്യ നാരായണൻ

തിരുവയ്യാർകോവിൽ വാഴും ദേവകുമാരകനേ
തിരുച്ചന്തൂർ കടലോരത്തിൽ തിരുവിളയാടുവനേ
വിവിധരൂപപാരാവാരം മനസിലേകസാരാകാരം
ശൈവമയം ശക്തിമയം ചെറിയനാട്ടിൽ സുബ്രഹ്മണ്യസ്വാമി

ആദിയും അന്തവും കണ്ടറിവോനേ
ആദിപരാശക്തിതൻ മകനേ
രാവിൽ ചന്ദ്രികപോലേ നിൻ
കാരുണ്യമെന്നിൽ നിറയേണം
പാപതിമിരം മൂടും മിഴികളിൽ
നിറകതിരാകേണം, എന്നും
നിറകതിരാകേണം

മോഹിതമായാ മന്ദാകിനിയിൽ
രാപകലില്ലാതലയുമ്പോൾ
മുന്നിൽ പുഞ്ചിരിയോടെ നിൻ
മോഹനരൂപം കാണേണം
ഇഹപരശാപം തീരാൻ മുരുകാ
വരസുധയൊഴുകേണം, ദിവ്യ
വരസുധയൊഴുകേണം



ഇതുവലിക്കാൻ

Thursday, January 20, 2011

പാൽക്കാവടീ…

ഇന്ന് തൈപ്പൂയം…

എല്ലാ സുബ്രഹ്മണ്യക്ഷേത്രങ്ങളിലേയും പോലെ, അല്ലാ, അതിലും ആചാരപൂർവ്വം ഭക്തിപൂർവ്വം എന്റെ നാടായ ചെറിയനാട്ടിലെ മുരുകക്ഷേത്രത്തിൽ 41 ദിനം നീണ്ട കഠിനവ്രതത്തോടെയുള്ള കാവടി നോമ്പിന്റെ സാക്ഷാത്കാരം. കഴിഞ്ഞ വർഷം ആ സമയം നാട്ടിലുണ്ടായിരുന്നു. ഇത്തവണ അത് മിസ് ചെയ്തു. പഴയ സുഹൃത്തുക്കളെ കാണാനും അവരൊടൊപ്പം അർമ്മാദിച്ച് ജനലക്ഷങ്ങൾക്കിടയിൽ ചേർന്നലിയാനും നാദമേളപ്പെരുമയുടെ ഉന്മാദ താളലയങ്ങളിൽ സ്വയം മറന്ന് മുണ്ടു മടക്കിക്കുത്തി തലയി ഒരീരേഴൻ തോർത്തൊക്കെ വലിച്ചു കെട്ടി അതിനൊപ്പം ചോടുവച്ച് ആർപ്പേയ് വിളിച്ച് നടക്കാനുള്ള ജീവിതത്തിലെ ഒരു ചാൻസ് നഷ്ടമായി. പിന്നെ ഫോണിലൂടെ കേട്ട് സംതൃപ്തിയടയേണ്ടി വന്നു.

എന്റെ വീടുപോലെ എനിക്കു അടുപ്പമുള്ള ആ ക്ഷേത്രത്തിലെ ‘പൈതലായ’ മുരുകനുണ്ണിയ്ക്കു വേണ്ടി ഞാൻ രചനയും സംഗീതവും നിർവ്വഹിച്ച ഒരു ഗാനം നിങ്ങൾക്കായി പങ്കുവയ്ക്കുന്നു :). ശ്രീ ബിജു നാരായണൻ ആണ് ആലപിച്ചിരിക്കുന്നത്.

രചന & സംഗീതം : ജി. നിശീകാന്ത്
ആലാപനം : ബിജു നാരായണൻ
ഓർക്കസ്ട്രേഷൻ : സൂര്യ നാരായണൻ

പാൽ കാവടി പനിനീർ പീലിക്കാവടി
ബാലമുരുകന്റെ തൈപ്പൂയക്കാവടി
ആണ്ടവനായാളുമെന്റെ ആരോമലുണ്ണിയ്ക്കു
ആണ്ടുതോറുമാടിയെത്തും അന്നക്കാവടി, ഇതു
അടിയനെടുത്താടും കന്നിക്കാവടി

നാൽപ്പത്തിയൊന്നുനാൾ നൊയമ്പുനോറ്റു സ്വാമിമാർ
തൃപ്പാദപദ്മങ്ങളിൽ അർപ്പിച്ചീടും കാവടി
ആറുമുഖൻ കളിയാടും പൂമുറ്റത്തെൻ
ആത്മാവറിഞ്ഞാടും പുണ്യക്കാവടി, ഇതു്
ആനന്ദം തിരതല്ലും വർണ്ണക്കാവടി

പോരാടി വെന്നോരു താരകാരിയാം ഗുഹൻ
പേരോടു വാഴും ചെറുനാടാടും പൊൻ കാവടി
ആയിരങ്ങൾ ആ തിരു ദർശ്ശനം തേടി
അലയാഴിപോലേറും ഭക്തിക്കാവടി, ഇതു്
തീരാത്ത ദുഃഖത്തിൻ മുക്തിക്കാവടി



To download the song:
ഇവിടെ

Thursday, September 23, 2010

അടിയനു വേണ്ടി നീ നടതുറക്കൂ…

“പാൽക്കാവടി”യെന്ന പുതിയ ഭക്തിഗാന ആൽബത്തിലെ ഒരു ഗാനം നിങ്ങളുമായി പങ്കുവയ്ക്കുന്നു.
ഗായകൻ ശ്രീ രാജേഷ് രാമൻ (http://rajeshraman.com)
രചനയും സംഗീതവും ഞാൻ നിർവ്വഹിച്ചിരിക്കുന്നു.

മിക്സിങ്ങിൽ ഒരു ചെറിയ ടൈമിങ്ങ് എറർ വന്നിട്ടുണ്ട്…

മൃദംഗം : ബാലചന്ദ്രൻ കമ്മത്
വയലിൻ : ഭവ്യ ലക്ഷ്മി
ഫ്ലൂട്ട് : ജോസി
തബല : ഉസ്താദ്… (പേരു മറന്നുപോയി!)
സിത്താർ : !! അതും മറന്നുപോയി!

വോയ്സ് റെക്കോഡിങ്ങ് : രാജേഷ് യൂ.കെ യിലെ സ്വന്തം വീട്ടിൽ
മിക്സിങ്ങ് & മാസ്റ്ററിങ്ങ് : ചേതന ഡിജിറ്റൽ, തൃശൂർ
സൌണ്ട് എഞ്ചിനീയർ : സജി രവീന്ദ്രൻ
---------------------------------------------------
അടിതൊട്ടു മുടിയോളം ഉടൽ കണ്ടുകൈതൊഴാൻ
അടിയനുവേണ്ടി നീ നടതുറക്കൂ
നടരാജപ്പെരുമാളിൻ തിരുമകനേ, ഞാൻ നിൻ
പടിയിലിതാ കാത്തു നിൽ‌പ്പൂ

ഹൃദയ കുങ്കുമം കൊണ്ടു കുറിയണിഞ്ഞും, ചുടു-
കണ്ണീരുവീണടിമുടി നനഞ്ഞും
ഭജനമിരിപ്പു ഞാൻ നിൻ സന്നിധിയിൽ
സ്കന്ദാ സവിധം അണയില്ലേ?
താരകബ്രഹ്മസാരമതേ, വേദവേദാന്ത സാഗരമേ
ഉമ കനിഞ്ഞോരു സൌഭഗമേ, ഉലകളന്നോരു വൈഭവമേ
അറിവേ അമൃതേ അഴകിന്നഴകേ
അഭയം അഭയം മുരുകാ മുരുകാ…

[ഓം അചിന്ത്യ ശക്തയേ നമഃ ഓം അനഘായ നമഃ
ഓം അക്ഷോഭ്യായ നമഃ ഓം അപരാജിതായ നമഃ
ഓം അനാഥവത്സലായ നമഃ ഓം അണുപുരേശായ നമഃ]

ബന്ധങ്ങൾ അടരാടി അകലുമ്പോൾ, ജന്മം
എന്തിനെന്നോർത്തുള്ളം പിടയുമ്പോൾ
ഭിക്ഷയിരപ്പുഞാൻ കരുണയ്ക്കായ് മുന്നിൽ
ചെറുനാടമരും നീ തരില്ലേ
ജ്ഞാനക്കനിയായ ഗുരുവരനേ, ജീവരാശിക്കൊരുറവിടമേ
കരളിൽ വിളയാടുമാണ്ടവനേ, കദനഹാരിയാം വേലവനേ
ചരിതം മധുരം ചരണം രുചിരം
ശരണം ശരണം മുരുകാ മുരുകാ…

ഗാനം കേൾക്കാൻ


adithottu-nisi-rajesh.mp3">Download

Saturday, July 10, 2010

പുഷ്കര വിലോചനാ….!

വീട്ടിലിരുന്നാൽ കേൾക്കാം അമ്പലത്തിൽ കേളികൊട്ട് മുഴങ്ങുന്നത്. പത്തു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന്റെ രണ്ടാം ദിവസമായിരിക്കും കഥകളി. മിക്കവാറും ഏവൂർ കളിയോഗക്കാരായിരിക്കും നടത്തുക. എങ്കിലും ചിലപ്പോൾ വടക്കു നിന്നും സംഘങ്ങൾ വരാറുണ്ട്. ഇന്നും കഥകളിപ്പദങ്ങൾ കേൾക്കുമ്പോൾ അച്ഛന്റെയോ അപ്പൂപ്പന്റെയോ ഒക്കത്തിരുന്ന് പോയതുമുതൽ ചോറു വാരിവലിച്ചുണ്ട് കട്ടൻ കാപ്പിക്കുള്ള ചില്ലറയുമായി ഇടവഴിയിലൂടെ ഓടിയിരുന്ന നാളുകൾ വരെ ഒരു ചിത്രത്തിലെന്നപോലെ മനസ്സിലേക്കു കടന്നു വരും. ഊട്ടുപുരയ്ക്കുള്ളിൽ ചുട്ടികുത്തിന് കിടക്കുന്ന നടന്മാരുടെ അടുത്തു ചെന്ന് അത്ഭുതത്തോടെ ആ കരവിരുതിന്റെ കലയെ ഒപ്പിയെടുക്കുന്ന കണ്ണുമായി കുത്തിയിരിക്കുന്ന ഒരു കുട്ടിയുടെ മനസ്സ് ഇപ്പോഴും കൈമോശം വന്നിട്ടില്ല. ഇതാണ് ആകെ ഞാനും കഥകളിയും തമ്മിലുള്ള ഒരു ബന്ധം എന്നു പറയുന്നത്. കൂട്ടിന്, ഇനിയൊരിക്കലും വെളിച്ചം കാണാനാകാത്ത, രണ്ട് ആട്ടക്കഥകൾ ഉൾപ്പെടെ അനേകം കൃതികൾ എഴുതിയെങ്കിലും പുറമേ അറിയപ്പെടാതെ പോയ ഒരു ഗാന്ധിശിഷ്യന്റെ പേരക്കുട്ടിയെന്ന പശ്ചാത്തലവും ഗുരുചെങ്ങന്നൂരിന്റെ നാട്ടുകാരനെന്ന മേൽവിലാസവും പിന്നെ, ഇരുപതാം വയസ്സിൽ മങ്കൊമ്പുശിവശങ്കരപ്പിള്ളയുടെ ജീവചരിത്രം എഴുതാനായി അദ്ദേഹത്തോടൊപ്പം മൂന്നാലുമാസം നടന്ന പ്രവൃത്തി പരിചയവും! കഥകളി മാതൃകയിൽ ഒരു ഗാനം സംഘാടകർ ചെയ്യാനാവശ്യപ്പെട്ടപ്പോഴും ‘നോക്കട്ടേ…’ എന്നു പറയാനുള്ള ആത്മവിശ്വാസം എനിക്കു തന്നതും ഈയൊരു ബന്ധം കൊണ്ടാണ്.

ചില കഥകൾ വായിച്ചും ചിലതു കേട്ടും പരിചയമുണ്ടെന്നതല്ലാതെ കഥകളിയുമായി ബന്ധപ്പെടുത്തി ഒരു ഗാനം ചെയ്യുമ്പോൾ അത് എങ്ങനെ തുടങ്ങണമെന്ന് എനിക്ക് യാതൊരു ഊഹവും ഇല്ലായിരുന്നു. കേൾക്കുന്നവർക്ക് കഥകളിയുടെ ശരിയായ ഭാവം കൊടുക്കുകയും അവരുടെ ചുറ്റും അതിന്റെ ഒരന്തരീക്ഷം സൃഷ്ടിക്കുകയും വേണമെന്നതാണ് ഇതിലെ വലിയ വെല്ലുവിളി. മാത്രമല്ല പദഘടനയിൽ പരമ്പരാഗത നിഷ്കർഷകൾ പുലർത്തുകയും വേണം. സാധാരണ ഭക്തിഗാന രീതിയിൽ എഴുതാനും കഴിയില്ല. കുറേ ദിവസം മനസ്സു മുഴുവൻ അതിന്റെ പിറകേ ആയിരുന്നു. പലതും മൂളിനോക്കുകയും എഴുതിനോക്കുകയും ചെയ്തു. ഒന്നും അങ്ങോട്ട് തൃപ്തിപ്പെട്ടില്ല. വിചാരിച്ചതുപോലെ കാര്യം അത്ര എളുപ്പമല്ലെന്നു മനസ്സിലായി. അതിനിടയ്ക്ക് ജോലിത്തിരക്കുകളും. പിന്നെ അവധിക്ക് ആഫ്രിക്കയിൽ നിന്ന് നാട്ടിലേക്ക്, ഇടയ്ക്ക് ദുബായിൽ ഒരു ദിവസം അനുജനും സുഹൃത്തുക്കൾക്കുമൊപ്പം, പിറ്റേന്ന് തിരുവനന്തപുരത്തേക്ക്, എയർപോർട്ടിൽ നിന്ന് നേരേ കായംകുളത്തുള്ള സ്റ്റുഡിയോയിലേക്ക്. ചെയ്തുവച്ചിരിക്കുന്ന പാട്ടുകളെല്ലാം കേട്ട് മാറ്റങ്ങളെല്ലാം പറഞ്ഞു കൊടുത്തു. കഥകളി അപ്പോഴും ചെയ്യാൻ ബാക്കിയായിരുന്നു. ഓർക്കസ്ട്രേഷൻ വർക്കുകൾ നടക്കുന്നത് എരുവയിലുള്ള രവീസ് ഡിജിറ്റലിലാണ്. കണ്ണനാണ് സൌണ്ട് എഞ്ചിനീയർ, നല്ല പയ്യൻ, നല്ല സ്നേഹം, നല്ല സഹകരണം. ‘കണ്ണാ, നമുക്കൊരു കഥകളിപ്പാട്ടുകാരനെ വേണമല്ലോ, സ്റ്റുഡിയോ റേഞ്ചിൽ പാടാൻ പറ്റുന്ന ആരുണ്ട്’ ഞാൻ തിരക്കി. ‘അതിനല്ലേ അണ്ണാ നമ്മുടെ ശങ്കരങ്കുട്ടിച്ചേട്ടൻ, പുള്ളിയെ വിളിച്ചാൽ മതി, ഇവിടെ അടുത്താ….’ ആശ്വാസമായി, അക്കാര്യം ഞാൻ ഓർത്തിരുന്നില്ല. അവിടെ നിന്നും രണ്ടു കി.മി. ദൂരമേയുള്ളൂ പ്രസിദ്ധ കഥകളി സംഗീതജ്ഞനായ ശ്രീ പത്തിയൂർ ശങ്കരൻ‌കുട്ടിയുടെ വീട്. അദ്ദേഹത്തെ തന്നെ ഉറപ്പിച്ചു.

നാട്ടിലെത്തി ഒരാഴ്ച കഴിഞ്ഞിട്ടും പാട്ട് ശരിയായില്ല. എനിക്കാകെ വട്ടുപിടിച്ചു. ഈ സാധനം ഇത്ര കൊനഷ്ട് പിടിച്ചതാണെന്ന് അറിഞ്ഞിരുന്നില്ല. ‘മരത്തിനിടയിൽ കാണാമേ…’യും ‘അംഗനേ ഞാൻ അങ്ങുപോവതെങ്ങനെ…?’ യുമൊക്കെ കേട്ടാൽ എത്ര ലളിതം. കാര്യത്തോടടുത്തപ്പോഴല്ലേ സംഗതിയുടെ കിടപ്പുവശം മനസ്സിലായത്. അങ്ങനെ സീഡിയിലെ അവസാന ഗാനവും മനസ്സിലിട്ട് ഞാൻ നടന്നു. ഇതിനിടയിൽ ആലപ്പുഴയിൽ പോകേണ്ട ഒരാവശ്യം വന്നു. സാധാരണ ചക്കുളത്ത് കാവ് – മുട്ടാർ വഴി കിടങ്ങറയിൽ ചെന്നുപോവുകയോ അല്ലെങ്കിൽ ചങ്ങനാശ്ശേരിവഴി പോവുകയോ ആണ് പതിവ്. അന്ന് ആ പതിവ് തെറ്റിച്ച് നേരേ എടത്വാ – തകഴി വഴി വിട്ടു. അവിടെയുള്ള പ്രശ്നം പമ്പാനദിക്കു കുറുകേയുള്ള തകഴി കടത്താണ്. വലിയ ചങ്ങാടത്തിൽ വണ്ടികേറ്റണം (ഇപ്പോൾ പാലം ആയി). എങ്കിലും അതുവഴി പോകുന്നത് ഒരു രസമാണ്. മനസ്സുകുളിർപ്പിക്കുന്ന പല നാടൻ കാഴ്ചകൾ കാണാം എന്നതാണ് അതിൽ പ്രധാനം. പോരാത്തതിന് നല്ല രസ്യൻ ചെത്തുകള്ളും കപ്പയും കരിമീൻ വറുത്തതും കിട്ടുന്ന ഷാപ്പുകളും കാണാം!! :) അങ്ങനെ അതുവഴി ഒന്നു ചുറ്റി, തകഴിയുടെ വീടും കഴിഞ്ഞ് പടിഞ്ഞാറേക്ക് (പണ്ടൊരിക്കൽ ശങ്കരമംഗലത്ത് ചെന്ന് അദ്ദേഹത്തോടും കാത്തമ്മയോടുമൊപ്പം ഒരു ദിവസം അർമ്മാദിച്ചത് ഓർമ്മവന്നു). കരുമാടിമുതൽ പിന്നെ അമ്പലപ്പുഴവരെ പ്രകൃതിക്ക് ഒരു പ്രത്യേക വശ്യതയാണ്. പച്ചപ്പണിഞ്ഞ് നീണ്ടുപരന്നുകിടക്കുന്ന പാടങ്ങളും കൊതുമ്പുവള്ളങ്ങൾ നീങ്ങുന്ന തോടുകളും പച്ചച്ചേറിന്റെ സുഖമുള്ള മണവും കൊച്ചുകൊച്ചമ്പലങ്ങളും ഓലമേഞ്ഞ കുടിലുകളും; അന്യം നിന്നുപോകുന്ന ഗ്രാമീണതയുടെ നേർ പ്രതീകം. ഇവിടെയൊന്നും ഒരിക്കലും മാറ്റം വരരുതേയെന്ന് ഏതു പ്രകൃതിസ്നേഹിയും നിർദ്ദോഷമായി ആഗ്രഹിച്ചു പോകുന്ന ശാലീനസൌന്ദര്യം. ഒരൽ‌പ്പം ഭാവനയുള്ള ആരെയും കവിയാക്കുന്ന ആ പ്രകൃതിഭംഗിയുമാസ്വദിച്ച് ഞാൻ അമ്പലപ്പുഴ ക്ഷേത്രത്തിന്റെ കിഴക്കേ നടയെത്തി.

അകത്ത് കയറണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ലെങ്കിലും അതുവഴി പോകുമ്പോൾ അറിയാതെ നിന്നു പോകും. ക്ഷേത്രത്തിന് തെക്കുവശത്ത് അമ്പലപ്പുഴ വിജയകൃഷ്ണൻ കുളിച്ച് കുട്ടപ്പനായി നിൽക്കുന്നു. കൊമ്പിന്റെ ചേർച്ചകൊണ്ട് കാഴ്ചയിൽ ഗുരുവായൂർ പദ്മനാഭനെ ഓർമ്മിപ്പിക്കുന്ന ഗജവീരൻ. പ്രകൃതിക്ക് ഒരിളം തണുപ്പ്, അവിടെ നിറഞ്ഞു നിന്ന ചന്ദനത്തിരിയുടേയും ചന്ദനത്തിന്റേയും ഗന്ധം ഹൃദയത്തിലേക്ക് അടിച്ചുകയറി. ശാന്തമായ അന്തരീക്ഷം, തെളിഞ്ഞ പ്രഭാതം. നാലമ്പലത്തിലേക്ക് കടക്കാതെ വെളിയിൽ നിന്നുകൊണ്ട് തന്നെ കണ്ണനെ വണങ്ങി. പ്രദക്ഷിണം ചെയ്ത് പടിഞ്ഞാറേ നടയിൽ കൂത്തമ്പലത്തിന്റെ അടുത്തെത്തി അൽ‌പ്പനേരം നിന്നു. ഇരുമ്പുകൂട്ടിൽ നമ്പ്യാരുടെ മിഴാവിരിക്കുന്നതു കണ്ടു. ‘ഉരുതരകടിതടമഥതുടകളുമുടമയിലതിഗംഭീരം…..’ പാടിക്കൊണ്ട് അതുവഴി മെല്ലെ നടക്കുമ്പോൾ റെക്കോഡിൽ യേശുദാസിന്റെ ഒരു ഗാനം, ‘അജിതാ ഹരേ ജയ, മാധവാ…’ കുചേലവൃത്തത്തിലെ അതിമനോഹരമായ ഒരു പദം. പിന്നീടാണ് അതൊരു ഗാനത്തിന്റെ പല്ലവിയുടെ ആദ്യവരിമാത്രമാണെന്ന് മനസ്സിലായത്. ആദ്യമായാണ് ആ ഗാനം ഞാൻ കേൾക്കുന്നത്. അതുമുഴുവൻ കേട്ടുകൊണ്ട് അങ്ങനെ നിന്നു. ‘അജിതാ ഹരേ…’ ഒഴിച്ചാൽ കഥകളിപ്പദവുമായി അതിന് യാതൊരു സാമ്യവുമുണ്ടായിരുന്നില്ലെങ്കിലും അതിന്റെ തുടക്കം എന്നെ ആകർഷിച്ചു. എങ്കിലും ആ ഗാനം ചെയ്തിരിക്കുന്നതിൽ നിന്നും വ്യത്യസ്തമായി പൂർണ്ണമായും കഥകളി പശ്ചാത്തലത്തിൽ ഒരു ഗാനമായിരുന്നു എന്റെ മനസ്സിൽ. ഇതുപോലെ പ്രസിദ്ധമായ ഒരു പദം കൊണ്ട് തുടങ്ങിയാൽ നന്നായിരിക്കുമെന്ന് തോന്നി. ആ പദം അന്വേഷിച്ച് അധികം അലയേണ്ടിവന്നില്ല. ‘പുഷ്കര വിലോചനാ….’ മനസ്സിലേക്കോടിക്കേറി. ഹൈദരാലിയുടേയും വെണ്മണി ഹരിദാസിന്റേയും പദങ്ങൾ കണ്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ വച്ചും മാവേലിക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ വച്ചും ഞാൻ മുൻപ് കേട്ടിട്ടുണ്ട്. യുറേക്കാ….!!! യുറേക്കാ…. !!! മനസ്സിനു ഇരിക്കപ്പൊറുതിയില്ലാതായി. അതുവഴി വരാൻ തോന്നിയത് ഒരു നിമിത്തം പോലെയായി. യാത്രയെല്ലാം കഴിഞ്ഞ് തിരികെ വീട്ടിലെത്തി ബുക്കെടുത്തു, സകല ഗുരുക്കന്മാരെയും മനസാ നമിച്ച് ആദ്യവരി കുറിച്ചു….,
“പുഷ്കര വിലോചനാ…”
അത്രയുമേ ഞാൻ എടുത്തുള്ളൂ! പേറ്റന്റുണ്ടായിരുന്നെങ്കിൽ ഒരുകോടി വിലമതിക്കുമായിരുന്ന ഒരു പദം. പിന്നെ എല്ലാം പെട്ടന്നായിരുന്നു, 10-20 മിനിട്ടിനുള്ളിൽ ഗാനം പൂർത്തിയായി. അതിലെ ഓരോ വാക്കും മനസ്സിൽ തോന്നിപ്പിക്കുകയായിരുന്നു എന്നു വേണം പറയാൻ. എഴുതുമ്പോൾ കുചേലനായിരുന്നില്ല, അജാമിളനായിരുന്നു മനസ്സിൽ. കൂടെ സുരുട്ടിയും മദ്ധ്യമാവതിയും എല്ലാം കൂടി ചേർന്ന ഒരു അവിയൽസംഗീതവും. വീണ്ടും വീണ്ടും പാടി നോക്കി വോയ്സ് റെക്കോഡറിൽ പിടിച്ചുവച്ചു. ആദ്യ ശ്ലോകമായി ‘ശാന്താകാരം ഭുജഗശയന’ത്തെ ഒന്നു വെട്ടിമുറിച്ച് പരിഷ്കരിച്ച് എഴുതി. മൂന്നു ദിവസം കഴിഞ്ഞ് നേരേ കമ്മറ്റിക്കാരുമായി പത്തിയൂരിലുള്ള ശങ്കരൻകുട്ടിയുടെ വീട്ടിലേക്ക്. അദ്ദേഹത്തെ കണ്ട് ശ്ലോകവും ഗാനവും പാടികേൾപ്പിച്ചു. റെക്കോഡിങ്ങ് തീയ്യതിയും നിശ്ചയിച്ച് അവിടെ നിന്നും ഇറങ്ങി.

രണ്ടു ദിവസം കഴിഞ്ഞായിരുന്നു റെക്കോഡിങ്. രാവിലെ ഞാൻ സംഘാടകരുമായി വീട്ടിൽ നിന്നിറങ്ങി. പ്രസിദ്ധമായ എരുവ ശ്രീകൃഷ്ണക്ഷേത്രത്തിന് മുൻപിൽ നിർത്തി. പടിഞ്ഞാട്ട് ദർശനം ഉള്ള അപൂർവ്വം ചില ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ ഒന്നാണിത്. അടുത്തുള്ള കടയിൽ നിന്ന് ഒരു വെറ്റിലയെടുത്ത് ‘താംബൂലാഗ്രേ നിവസതി രമ’യെ നുള്ളി നിറുകിൽ വച്ച് അരിഞ്ഞുകൂട്ടിയ വടക്കൻ പുകയിലയും കൂട്ടി സമൃദ്ധമായൊന്നു മുറുക്കി. പിന്നെ കൃഷ്ണന്റെ മുന്നിൽ ചെന്ന് നിന്ന് ‘ഈ കഥകളിക്കാരുടെ മുൻപിൽ എന്നെ നാണം കെടുത്തരുതേ’യെന്ന് ഒരു അഭ്യർത്ഥനയും നടത്തി സ്റ്റുഡിയോയിലേക്ക് തിരിച്ചു. മറ്റു ഗാനങ്ങൾക്ക് ഓർക്കസ്ട്ര സെറ്റു ചെയ്ത സൂര്യനാരായണൻ കഥകളിപ്പാട്ടാണെന്നറിഞ്ഞ് നേരത്തേ മുങ്ങിയിരുന്നു! ഞാൻ ഒറ്റയ്ക്ക് ഇതു കൈകാര്യം ചെയ്യണമെന്നോർത്തപ്പോൾ ഒരു പരവേശം, ചങ്കിടിപ്പ്.

സ്റ്റുഡിയോയിൽ എല്ലാവരും എത്തിയിരുന്നു. ശങ്കരൻ കുട്ടിച്ചേട്ടനോട് റെക്കോഡിങ്ങ് മെത്തേഡെല്ലാം വിവരിച്ചു. ആദ്യം ക്ലിക്കിനൊപ്പിച്ച് പാടുന്നു, വേണമെങ്കിൽ ചേങ്ങിലയും ഇലത്താളവുമാകാം. പിന്നീട് ചെണ്ട അതിനു ശേഷം മദ്ദളം, ഇങ്ങനെ ആയിരിക്കും റെക്കോഡിങ്ങ് എന്നു പറഞ്ഞ് അദ്ദേഹത്തേയും ശിങ്കിടിയേയും ‘കളി നമ്മളോടാ’ എന്ന ഭാവത്തിൽ ഞാൻ സ്റ്റുഡിയോയിലേക്ക് കയറ്റി. റെക്കോഡിങ്ങ് ആരംഭിച്ചു, ശ്ലോകം ഒരു തരത്തിൽ ഒപ്പിച്ചു എന്നു പറയാം. പാട്ട് തുടങ്ങിയപ്പോഴാണ് രസം, ഒന്നും താളത്തിൽ നിൽക്കുന്നില്ല, ശങ്കരങ്കുട്ടി ഒരു തരത്തിൽ പാടുമ്പോൾ ശിങ്കിടി വേറൊരുതരത്തിൽ. താളം ഒരു വഴിക്ക് പാട്ട് വേറൊരു വഴിക്ക് മണി അതിന്റെ വഴിക്ക്!! മണിക്കൂർ രണ്ടു കഴിഞ്ഞിട്ടും പല്ലവി മുഴുമിപ്പിക്കാനായില്ല. ഞങ്ങൾ ആകെ വലഞ്ഞു, മുഷിഞ്ഞു. കണ്ണൻ ഇടയ്ക്കിടെ എന്നെ ദയനീയമായി നോക്കിക്കൊണ്ടിരുന്നു. ഇങ്ങനെപോയാൽ നളചരിതം നാലുദിവസമാടുന്ന സമയമെടുത്താലും തീരില്ല. പാട്ടിനു മാത്രമായി എക്കോ, റീവെർബ് തുടങ്ങിയ എഫക്ട് കൊടുക്കേണ്ടതുകൊണ്ടാണ് എല്ലാം പ്രത്യേക ട്രാക്കിൽ പല ടേക്കുകളായി എടുക്കാം എന്ന് വിചാരിച്ചത്. കഥകളിക്ക് ആ സമ്പ്രദായം നടപ്പില്ലെന്ന് തെളിഞ്ഞു. അവസാനം അതു കുളമല്ല ഒരു തടാകമായി രൂപാന്തരപ്പെട്ടു. :)

‘നിശീ…, ഈ ചെണ്ടയും മദ്ദളവുമൊന്നുമില്ലാതെ പാടാനൊരിതില്ല’ ശങ്കരൻ ചേട്ടൻ നയം വ്യക്തമാക്കി. ഇനിയിപ്പോൾ ഒരുമിച്ച് വായിപ്പിക്കുകയേ രക്ഷയുള്ളൂ. ആകെ ഒറ്റമുറി സ്റ്റുഡിയോയിൽ അതെങ്ങനെ നടത്തും? എങ്കിലും മറ്റു വഴികാണാത്തതിനാൽ എല്ലാവരോടും മുറിയിൽ കയറാൻ പറഞ്ഞു, ചെണ്ടയേയും മദ്ദളത്തേയും രണ്ടുമൂലകളിലാക്കി ഇരുത്തി. പാട്ടുകാരെ അങ്ങേയറ്റത്ത് കൊണ്ട് നിർത്തി. പരിപാടി പുനരാരംഭിച്ചു. അപ്പോഴാണ് അതിലും രസം, നേരത്തേ പാട്ടും ക്ലിക്കുമായിരുന്നു പ്രശ്നമേങ്കിൽ ഇപ്പോൾ സർവ്വവും പ്രശ്നമായി!!! ചെണ്ട ഒരു രീതിയിൽ മദ്ദളം അതിന്റെ വഴിക്ക് ചേങ്ങില ഒരുതാളത്തിൽ ഇലത്താളം വേറൊന്നിൽ! വർമ്മയാണെങ്കിൽ അമ്പലപ്പറമ്പിൽ അടിക്കുന്നതുപോലെ ഒരു ചെറിയ മുറിയിൽ ഇരുന്നു ചെണ്ടയിൽ സർവ്വശക്തിയിൽ തകർക്കുകയാണ്. വേറൊരു ശബ്ദവും കേൾക്കാനുമാകുന്നില്ല. അതൊന്നു പറഞ്ഞ് മയപ്പെടുത്തുമ്പോഴേക്കും മദ്ദളം വേറൊരു രീതിയിൽ. കട്ടും സ്റ്റാർട്ടും പറഞ്ഞ് പറഞ്ഞ് എന്റെ കട്ടുപൊട്ടി നട്ടം തിരിഞ്ഞു! എങ്കിലും ഇതു തീർത്തേ അടങ്ങൂ എന്ന വാശിയായിരുന്നു മനസ്സിൽ. ഇടയ്ക്ക് ഏതെങ്കിലും ഒന്നു തെറ്റിയാൽ എല്ലാം ആദ്യം മുതൽ എടുക്കേണ്ട അവസ്ഥ. ആദ്യ മൂന്നു മണിക്കൂർ കഴിഞ്ഞപ്പോഴാണ് അവരെല്ലാം സാഹചര്യത്തോട് ഒന്നു പൊരുത്തപ്പെട്ടു വന്നത്. പിന്നെ എല്ലാം വേഗത്തിലായി. ചില ഉച്ചാരണപ്പിശകുകളും അവ്യക്തതകളും മറ്റും ഇടയ്ക്ക് വന്നുപെട്ടുവെങ്കിലും റീടേക്ക് എടുക്കുന്നതിലെ റിസ്ക് ഓർത്ത് പലതും ഞാൻ വേണ്ടെന്നു വച്ചു. പത്തര മിനിറ്റ് നീളുന്ന ഗാനം തീർന്നപ്പോഴേക്കും വൈകുന്നേരം മൂന്നരയായിരുന്നു. ആറുമണിക്കൂറിനു മേൽ എടുത്തു അതു പൂർത്തിയാകാൻ. പിന്നെ അത്യാവശ്യം വേണ്ട എഫക്ടുകളും മറ്റും കയറ്റി പ്ലേ ചെയ്തു. പാട്ടു തീർന്നിട്ടും കുറേനേരത്തേക്ക് ആരും മിണ്ടിയില്ല. ഒരു നിശ്ശബ്ദത, എന്റെ ഹൃദയം പൊട്ടിപ്പോകുന്നതുപോലെ ഒരു അവസ്ഥ, ഇതിങ്ങനെയായെന്ന് വിശ്വസിക്കാൻ കുറേ സമയമെടുത്തു, അറുമണിക്കൂർ നീണ്ട അദ്ധ്വാനത്തിന്റെ ഫലം, കണ്ണൻ എന്റെ കയ്യിൽ ആവേശത്തോടെ പിടിച്ചു മുറുക്കി…!’ എല്ലാവരുടേയും മുഖങ്ങളിലേക്ക് ഞാൻ മാറിമാറി നോക്കി, എങ്ങും സന്തോഷത്തിന്റെ പ്രകാശവലയം!

ഇത് എന്റെ ഗാനമാണ് എന്നു ഞാൻ അവകാശപ്പെടുന്നില്ല, അതു രൂപപ്പെട്ടതുമുതൽ അങ്ങനെയായിരുന്നു അതിന്റെ രീതിയും. കളങ്ങൾ കൂട്ടിവച്ച് പല പല രൂപങ്ങൾ ഉണ്ടാക്കുന്ന ഒരു കുട്ടിയുടെ ഭാവനയേ എനിക്കിതിൽ അവകാശപ്പെടാൻ കഴിയൂ. സംഗീതമെന്ന പ്രപഞ്ചത്തിലെ ഒരു പുൽക്കൊടിയാകാൻ കഴിഞ്ഞതിലുള്ള സംതൃപ്തി, വാക്കുകൾക്കതീതമായ ഏതോ ഒരു ചേതോവികാരം, അതിൽ ഞാൻ ലയിക്കുന്ന സുഖം, അത്രമാത്രം! ചെയ്തതൊക്കെയും ശരിയോ തെറ്റോ എന്നൊന്നും അറിയില്ല, അതറിയാനുള്ള വിദ്യയും ഞാൻ നേടിയിട്ടില്ല. പക്ഷേ, എവിടെയോ നിന്ന് എന്നിൽ വന്നു പതിച്ച ചില അശരീരികളുടെ മാറ്റൊലിയെ ഇങ്ങനെ പകർത്താനേ എനിക്കറിയാമായിരുന്നുള്ളൂ. അമരപ്രഭുവിനൊപ്പം മരപ്രഭുവും താനാണെന്ന് അവകാശപ്പെട്ട ഒരു ദൈവത്തിന് ഇതും ഇഷ്ടപ്പെടാ‍തെ തരമില്ലല്ലോ..!!?

ഇത്രയും എഴുതിയത് ഒരു ‘വെറും’ പാട്ടിന്റെ പിന്നിലെ അദ്ധ്വാനത്തെക്കുറിച്ച് ഒന്ന് ഓർമ്മപ്പെടുത്തുവാൻ വേണ്ടി മാത്രമാണ്. ഒരുകൂട്ടമാളുകളുടെ നീണ്ടപ്രയത്നം; രചയിതാവിൽ തുടങ്ങി സംഗീതസംവിധായകനിലൂടെ കടന്ന് അനേകം കലാകാരന്മാരുടേയും സാങ്കേതിക വിദഗ്ധരുടേയും ശബ്ദലേഖകരുടേയും മണിക്കൂറുകളും ദിവസങ്ങളും നീളുന്ന പ്രയത്നത്തിന്റെ ഫലം. അത് പലർക്കും ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. എങ്കിലും, കേട്ട് എന്താണ് അതിലെ നല്ല വശം, എന്താണ് പാകപ്പിഴകൾ എന്ന് ഒരാൾ വ്യക്തമാക്കുമ്പോഴേ അസ്വാദനത്തിന്റെ പൂർണ്ണത കൈവരുന്നുള്ളൂ എന്നു ഞാൻ വിശ്വസിക്കുന്നു. ഒരുഗാനം നല്ലതോ മോശമോ ആകുന്നത് ഒരു പരിധിവരെ അത് കേൽക്കുന്നവരുടെ ആസ്വാദന നിലവാരത്തേയും അവർ മനസ്സിൽ രൂപപ്പെടുത്തിയിരിക്കുന്ന ഗാനസങ്കൽ‌പ്പത്തേയും അടിസ്ഥാനപ്പെടുത്തിക്കൂടിയായിരിക്കും. അതിൽ ആർക്കും മാറ്റം വരുത്താനുമാകില്ല.

‘കരുണാവാരിധേ’ പോലെ പുലിയൂർകാർക്ക് മാത്രം സ്വന്തപ്പെട്ട ഗാനമാണ് ഇതും. അത്താഴപ്പൂജയ്ക്കു ശേഷം അവരുടെ ദേവന് ഉറക്കുപാട്ടായി പാടാൻ അവർ ഒരുക്കിയ ഗാനം. ഇപ്പോൾ നിങ്ങൾക്കും അത് പങ്കുവയ്ക്കുന്നു.

ശാന്താകാരം കദനമഖിലം തീർക്കുമാനന്ദഗാത്രം
ശ്രീവത്സാങ്കം ശരണനിലയം വേദവേദാന്ത പാത്രം
വിശ്വാരൂഢം ഹൃദയശയനം ഭീമസേനാദിസേവ്യം
വന്ദേ വിഷ്ണും ശ്രിതജനയുതം വ്യാഘ്രദേശാധിനാഥം

പുഷ്കര വിലോചനാ
ത്വൽകഥാ കഥനേന
ഏറിന സുകൃതം പോൽ
വേറെന്തു വേണ്ടൂ വരം…

പരിജനബന്ധോ…. തവ,
സ്മരണയെന്യേ മാം ഹന്ത!
കരളിൽ വിവേകം വാർന്നു
കർമ്മങ്ങൾ ചെയ്ത നാളിൽ
ഗുരുതര ഭവദുഃഖ
ദുരിതമാർന്നയ്യോ, അന്ത്യം
അരികേ വന്നുര ചെയ്തൂ
അരുളീ നീ സൌഖ്യം

പുഷ്കര വിലോചനാ….

മരണം താൻ വന്നീടിലും
തിരുനാമം ഉരചെയ്കിൽ
കരയേറും കാലപാശ
കലിയിൽ നിന്നാരും നൂനം
തൃപ്പുലിയൂരിൽ പള്ളി-
കൊള്ളുമെൻ നാഥാ, പോറ്റീ
ത്വൽക്കഥാസാരം ശുഭം
മംഗളം! മനോഹരം!

പുഷ്കര വിലോചനാ…..



ഇവിടെ നിന്നും വലിയ്ക്കാം / Download from here

Wednesday, June 16, 2010

എന്റെ ആദ്യഗാനം!

തുവരെ മാധുരിയുടെ (transliteration software)കൂട്ടിൽ അടയ്ക്കപ്പെട്ടിരുന്ന എന്റെ പാട്ടുകൾ ആദ്യമായി പുറത്തുചാടിയത് ഈ ഗാനത്തോടെയായിരുന്നു. ഒരിക്കലും സഫലമാകില്ലെന്ന് കരുതിയിരുന്ന ഒരു സ്വപ്നം കണ്മുന്നിൽ അരങ്ങേറുന്ന നിർവൃതിയിലായിരുന്നു ഞാൻ. എഴുതിക്കൂട്ടിയിരുന്ന കവിതകളും ഗാനങ്ങളും വായിച്ച് തൃപ്തിപ്പെടാൻ മാത്രമേ അതുവരെ കഴിഞ്ഞിരുന്നുള്ളൂ. ഖത്തറിലെ പ്രവാസകാലത്തിനിടയ്ക്ക് നാട്ടിൽ സൂക്ഷിച്ചിരുന്ന പഴയ കവിതകളുടേയും ഗാനങ്ങളുടേയും മുഴുവൻ കയ്യെഴുത്തു പ്രതികളും ഒരു വാക്കുപോലും അവശേഷിപ്പിക്കാതെ ചിതലുകൾ തിന്ന് വിശപ്പടക്കിയത് ഓർക്കുമ്പോൾ ഇന്നും നഷ്ടബോധം കൊണ്ട് കണ്ണിലിരുട്ടു കയറാറുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം വിലമതിക്കാനാകാത്ത ധാരാളം കുറിപ്പുകൾ; യാത്രകളിൽ, ഊണിൽ, കുളിക്കിടയിൽ കളിക്കിടയിൽ എന്തിന്, ഉറക്കത്തിനിടയിൽ പോലും ചാടിയെഴുന്നേറ്റ് പണ്ട് കുറിച്ചിട്ടിരുന്നതായ വരികൾ - എല്ലാം നഷ്ടമായി!! പക്ഷേ, അതിലൊക്കെ ഉപരിയായി എന്നെ വേദനിപ്പിക്കുന്നത് അക്കൂട്ടത്തിൽ അച്ചടി നിലച്ച പല ഗ്രന്ഥങ്ങളുടേയും എന്തൊക്കെയോ കുറിച്ചിട്ടിരുന്ന പുരാതനമായ ഓലക്കെട്ടുകളുടേയും നഷ്ടമായിരുന്നു. സംസ്കൃത, മലയാള, തമിഴ് ഭാഷകളിലുള്ള, കാലപ്പഴക്കത്താൽ താളുകൾ ചുവന്ന നിരവധി പുസ്തകങ്ങൾ-പുറംചട്ടയുള്ളതും ഇല്ലാത്തതുമായി, മറ്റെവിടെ നിന്നോ പകർത്തിയെഴുതപ്പെട്ട നീലിച്ച മഷി പടർന്നു തുടങ്ങിയ കയ്യെഴുത്ത് പ്രതികൾ, ആയുർവ്വേദത്തിലെ അമൂല്യങ്ങളായ അറിവുകൾ, നുറുങ്ങുകൾ, താർക്കിക-ജ്യോതിഷ ഗ്രന്ഥങ്ങൾ, മലയാള-സംസ്കൃതശ്ലോകസമാഹാരങ്ങൾ, പഴയ മാസികകൾ, ധാരാളം ആംഗലേയ ആഖ്യായികകൾ-കാവ്യസമാഹാരങ്ങൾ എന്നുവേണ്ട കുട്ടികൾക്ക് ട്യൂഷനെടുത്ത് കിട്ടുന്ന തുച്ഛമായ നോട്ടുകൾ കൂട്ടിവച്ച് പ്രീ-പബ് തവണവ്യവസ്തയിൽ ഞാൻ മോഹിച്ച് വാങ്ങിച്ച ഷെർലക് ഹോംസ് (ചിതലിലുകളെ മാത്രം കുറ്റം പറയരുതല്ലോ സഹായത്തിന് ഇരട്ടവാലന്മാരും ഉണ്ടായിരുന്നു!), വയലാർ-ബഷീർ-ആശാൻ-വള്ളത്തോൾ-ഉള്ളൂർ സമ്പൂർണ്ണകൃതികളും(DC Books) മറ്റു പുസ്തകങ്ങളും തുടങ്ങി പലതട്ടുകളുള്ള രണ്ടു വലിയ അലമാരകളിലായി സൂക്ഷിച്ചിരുന്ന തൊണ്ണൂറുശതമാനവും വെറും അശ്രദ്ധയിൽ മണ്ണുകൂമ്പാരമായിമാറിയിരുന്നു. ഒരിക്കലും തിരിച്ചുകിട്ടാത്ത ആ നിധികളിൽ പലതും ഇനിയും വെളിച്ചം കാണാത്തവയുമുണ്ടായിരുന്നു! ഇതു തന്നെ ഭാര്യവീട്ടിലും സംഭവിച്ചു, രണ്ടുവർഷം മുൻപു നടത്തിയ ഒരു നീണ്ട തിരച്ചിലിനൊടുവിൽ കുറേ പഴയ പുസ്തകങ്ങളും രണ്ടുചാക്കു നിറയെ താളിയോലകളും വലിയ കുഴപ്പം കൂടാതെ ഞാൻ രക്ഷിച്ചെടുത്തു. ഇപ്പോൾ അതിന്റെ ഗതിയെന്തായിക്കാണുമോ ആവോ?

കവിത വിട്ട് പാട്ടുകൾ കൂടുതലെഴുതാൻ തുടങ്ങിയത് 95 നു ശേഷമാണ്. ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും അക്കാലത്ത് ധാരാളം എഴുതിയിരുന്നു. അവസാനം ചിതലുകൾ തിന്ന് ബാക്കിവച്ച ഈ ഗാനങ്ങളുടെ ചിതയ്ക്ക് തീകൊളുത്തി പിന്നെയെല്ലാം ഒന്നേയെന്നു തുടങ്ങുകയായിരുന്നു. അന്ന് കപ്യൂട്ടറെന്നത് ചിന്തിക്കാൻ പോലുമാകാത്തതിനാൽ ഒന്നും ഇലക്ട്രോണിക് ഫയലായി സൂക്ഷിച്ചു വയ്ക്കാനും സാധിച്ചില്ല. പിന്നീടാണ് ‘മാധുരി’യെന്ന ചെറിയ സോഫ്റ്റ്വേർ കയ്യിൽ കിട്ടുന്നതും അതിൽ രേഖപ്പെടുത്താനാരംഭിച്ചതും. അതിന്റെ സ്രഷ്ടാക്കളോടുള്ള എന്റെ കടപ്പാട് എത്രപറഞ്ഞാലും തീരുകയില്ല. കാരണം, പിന്നീട്, ജോലിത്തിരക്കിനിടയിലും എന്റെ തോന്നലുകൾ പകർത്തിവയ്ക്കാനായത് അതിലൂടെയാണ്. അതിനുശേഷം പല സോഫ്റ്റ്വേറുകളും മലയാളം ടൈപ്പ് ചെയ്യാൻ പ്രചാരത്തിൽ വന്നെങ്കിലും ഞാൻ ഇന്നും എന്റെ പത്തുവയസ്സുള്ള മാധുരിയെ അതിയായി സ്നേഹിക്കുകയും പോകുന്നിടത്തെല്ലാം കൂടെ കൊണ്ടുപോവുകയും ചെയ്തുകൊണ്ടിരിക്കുന്നു :).

അപ്പോൾ പറഞ്ഞ് വന്നത്, എന്റെ ആദ്യ കൊമേഷ്യൽ ഗാനത്തെക്കുറിച്ചാണ്. ഖത്തറിലെ എന്റെ ചില സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടേയും സാമ്പത്തിക സഹായത്തോടെയാണ് “എല്ലാം സ്വാമി” എന്ന അയ്യപ്പ ഭക്തിഗാന ആൽബം 2005 ൽ പുറത്തിറങ്ങുന്നത്. എന്റെ അടുത്ത സുഹൃത്തായിരുന്ന കമൽറോയ് (നടി ഉർവ്വശിയുടെ ഇളയ സഹോദരൻ) ആയിരുന്നു അതിന്റെ പിന്നണിയിൽ പ്രവർത്തിച്ചതും അർജ്ജുനൻ മാസ്റ്റർ, പി.ജയച്ചന്ദ്രൻ എന്നിവരെ ബന്ധപ്പെടുത്തി ഇതിന്റെ പണിപ്പുരയിലേക്ക് എത്തിച്ചതും. കഥകൾ ഒരുപാട് പറയാനുള്ള ഒരു വർക്കായിരുന്നത്. ശ്രീ. എം. കെ. അർജ്ജുനൻ മാസ്റ്ററിനും ശ്രീ പി. ജയച്ചന്ദ്രനുമൊപ്പം ആദ്യ ആൽബം ചെയ്യുക എന്നത് എന്നെപ്പോലുള്ള ഒരു നവാഗതന് സങ്കൽ‌പ്പിക്കാനേ കഴിയുമായിരുന്നില്ല. ദിവസം ഒന്നും രണ്ടുമെന്ന കണക്കിൽ എഴുതിക്കൂട്ടിയിരുന്ന ഭക്തിഗാനങ്ങൾ ഉറങ്ങാൻ കിടക്കുമ്പോൾ മൂളി നിർവൃതിയടയുന്നത് കേട്ട് കഷ്ടം തോന്നി ദൈവങ്ങൾ കൂട്ടായ തീരുമാനമെടുത്ത് നൽകിയ ഒരു അവസരമായിരുന്നിരിക്കും ഇത്. പല പല സംഗീത പ്രതിഭകളെക്കാണാനും പരിചയപ്പെടാനും അനുഗ്രഹം വാങ്ങാനും അവരോടൊപ്പം പ്രവർത്തിക്കാനും സാധിച്ചത് ജീവിതത്തിലെ ആകെമൊത്തം സമ്പാദ്യമായി ഞാൻ കരുതുന്നു. അതൊടൊപ്പം ഈ ‘ഞാൻ’ ഒന്നുമല്ലെന്ന ഒരു വലിയ പാഠവും പഠിക്കാൻ കഴിഞ്ഞു!!!

കമലുമൊത്തുള്ള മദ്രാസ് ജീവിതം, ശ്രീ. പി. ജയച്ചന്ദ്രന്റെ ചില ശുണ്ഠികളും നിർബന്ധബുദ്ധിയും, അർജ്ജുനൻ മാഷിന്റെ വാത്സല്യവും അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ നൈർമ്മല്യവും, ശ്രീകുമാരൻ തമ്പിസാറിനെ കണ്ടുമുട്ടിയത്, ദക്ഷിണാമൂർത്തിസ്വാമിയെ കണ്ടത്, കോതണ്ഡപാണിയിൽ വച്ച് എസ്.പി. ബിയെ നേരിൽ കാണാൻ കഴിഞ്ഞത്, ഒരുമാസത്തിനുള്ളിൽ എട്ടു തവണ ശബരിമല കേറിയത്, തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള റോഡരികിലെ മതിലുകളിൽ എല്ലാംസ്വാമിയുടെ പോസ്റ്ററും അതിലെന്റെ പടവും കണ്ട് കുളിരുകോരിയത്:), എറണാകുളം ബസ്റ്റാൻഡിനു വെളിയിലുള്ള കൂറ്റൻ ഫ്ലക്സ്ബോർഡിലെ എന്റെ ചിത്രത്തിൽ നോക്കി അട്ടഹസിച്ചത് :), ഈ കാസറ്റിന്റെ റിലീസിങ്ങിനുശേഷം എല്ലാക്കാര്യങ്ങൾക്കും ചുക്കാൻ പിടിച്ചിരുന്ന, ഞങ്ങൾ രണ്ടുശരീരവും ഒരുമനസ്സുമായിരുന്ന എന്റെ ‘ദിലീപ്’ മരണക്കിടക്കയിൽ ഇതിലെ ‘നിന്റെ മലയിൽ’ എന്ന അവസാനഗാനം എന്നെക്കൊണ്ടുപാടിച്ചും സ്വയം പാടിയും കരഞ്ഞത് - എന്നെ ഇന്നും കരയിച്ചുകൊണ്ടിരിക്കുന്നത്, 33,000 ത്തോളം സീഡി/കാസറ്റുകൾ വിതരണം ചെയ്തെന്ന് എന്നെ അറിയിച്ചിട്ടും 5 പൈസാപോലും ഇന്നേ ദിവസം വരെ വിതരണക്കാർ തരാതിരുന്നത്, കാസെറ്റെന്നും പറഞ്ഞ് വിദേശത്തുണ്ടായിരുന്ന ജോലി രാജിവച്ച് കേരളത്തിന്റെ തെക്കുവടക്ക് അലഞ്ഞുതിരിഞ്ഞത്….. അങ്ങനെ കൊച്ചുകൊച്ചു സന്തോഷങ്ങളും നൊമ്പരങ്ങളുമിടപഴകിയ ഒരിക്കലും മറക്കാനാകാത്ത എന്റെ ആദ്യഗാനസമാഹാരം, “എല്ലാം സ്വാമി”, എനിക്കെന്തിനേക്കാളും മേലെയാകുന്നു, എന്നെ ജീവിത യാഥാർത്ഥ്യത്തിന്റെ, നശ്വരതയുടെ, നാടകീയതയുടെ, പൊയ്മുഖങ്ങളുടെ, സ്നേഹത്തിന്റെ, സൌഹൃദത്തിന്റെ വിവിധ പാഠങ്ങൾ പഠിപ്പിച്ചുതന്ന ഒരു പുസ്തകമെന്ന നിലയിൽ!

‘ഭക്തിഗാനങ്ങൾ മാത്രമേ എഴുതാനറിയൂ….’ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അതു തന്നെ ഞാനും എന്നോട് ചോദിച്ചിട്ടുണ്ട്! ആ ഒരു ലേബലിൽ നിന്നുള്ള ഒരു താൽക്കാലിക മാറ്റമായിരുന്നു www.eenam.com എന്ന സ്വതന്ത്ര സംഗീത സംരംഭത്തിലെ ‘ഹൃദയം അലിയും നാദം’, ‘അനുരാഗസന്ധ്യ’ എന്നീ ഗാനങ്ങളും തുടർന്ന് അതിൽ തന്നെ ഓണം With ഈണത്തിൽ ‘മലയാളത്തൊടിനീളേ’, ‘ആരോകാതിൽ പാടി’, ‘ശ്രാവണസന്ധ്യേ’ എന്നിവയും. ഈണത്തിലെ ഈ ലളിതഗാനങ്ങൾ എനിക്കു നൽകിയ ആത്മവിശ്വാസവും എന്റെ ചില സുഹൃത്തുക്കളുടെ നിർബന്ധവുമാണ് വൈകാതെ ഒരു പ്രണയഗാനസമാഹാരത്തിന് തുടക്കം കുറിക്കാൻ പ്രേരകമായത്. താമസിക്കാതെ പുറത്തിറങ്ങുന്ന “ഒർമ്മകൾ” എന്ന ഈ ആൽബത്തിൽ മലയാളത്തിലേയും തമിഴിലേയും ബ്ലോഗിലെയും പ്രമുഖഗായകർ അണിനിരക്കുന്നു. രചനയോടൊപ്പം ചില ഗാനങ്ങൾക്ക് സംഗീതം നൽകാനും അവസരം ലഭിച്ചിട്ടുണ്ട്. സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാൻ കഴിഞ്ഞില്ലെങ്കിലും മനസ്സിലെവിടെ അവശേഷിച്ച ഒരു പൈതൃകത്തിന്റെ തിരുശേഷിപ്പുപോലെ അതും എഴുതുന്ന വരികൾക്കൊപ്പം അറിയാത്ത ഏതോ രാഗത്തിൽ ചാലിച്ച് മനസ്സിലേക്ക് കടന്നുവരാറുണ്ട്. ഇതെങ്ങനെ സംഭവിക്കുന്നുവെന്ന് എനിക്കറിയില്ല, ഈ രാഗങ്ങളിൽ ചിലത് ഏതെന്നു മറിയില്ല, എല്ലാം അങ്ങനെ സംഭവിച്ചുപോകുന്നുവെന്നേ പറയാൻ കഴിയൂ! പണ്ട്, മുട്ടിലിഴയുന്ന സമയം മുതലേ അപ്പൂപ്പന്റെ മടിയിലിരുന്നു കേട്ടിരുന്ന കീർത്തനരാഗങ്ങളുടെ ബാക്കിപത്രങ്ങളാകാം. അങ്ങനെ രണ്ടാൽബങ്ങൾക്ക് പൂർണ്ണമായും സംഗീതം നൽകാനും സാധിച്ചിട്ടുണ്ട്.

‘ഗണപതിയേ തുയിലുണരൂ’ എന്ന ‘എല്ലാം സ്വാമി’യിലെ ഈ ഗാനമടക്കം ഇതിലെ മുഴുവൻ ഗാനങ്ങളും എഴുതിയ ശേഷമായിരുന്നു സംഗീതം നൽകിയിരുന്നത്. തിരുത്തുകളൊന്നും വരുത്താതെ തന്നെ ഗാനങ്ങൾ സംഗീതം ചെയ്യാനായത് അന്ന് ഫോണിലൂടെ സംസാരിച്ചപ്പോൾ മാഷ് എടുത്തുപറഞ്ഞിരുന്നു. ഈ ഗാനം പമ്പാ ഗണപതിക്കോവിലിൽ പ്രഭാതത്തിൽ നടതുറക്കുമ്പോൾ ഇടാറുണ്ടെന്ന് അറിയാൻ കഴിഞ്ഞു. അങ്ങനെയെങ്കിൽ അതും ഒരു ഭാഗ്യം. അന്ന് ഗണപതിക്ക് വച്ച് തുടങ്ങിയത് ഇന്നും തുടരുന്നു, ഞാനിതുവരെ കാണാത്ത, കണ്ടുകൊണ്ടിരിക്കുന്ന, അറിയുന്ന, അറിയാത്ത എന്നെ സ്നേഹിക്കുന്നവരുടെ പിന്തുണയോടെ, വിമർശനങ്ങളിലൂടെ, പ്രോത്സാഹനങ്ങളിലൂടെ…….

സസ്നേഹം, നിശി

സംഗീതം : ശ്രീ. എം. കെ. അർജ്ജുനൻ
ആലാപനം : ശ്രീ. പി. ജയച്ചന്ദ്രൻ
ആൽബം : എല്ലാം സ്വാമി
വർഷം : 2005

ഗണപതിയേ തുയിലുണരൂ പമ്പാ-
ഗണപതിയേ തുണയരുളൂ
ആരംഭവിഘ്നങ്ങൾ അകലാനടിയന്റെ
ആത്മാവിൽ നീ വിളങ്ങൂ
കനിയൂ…, അനിശം…. അനുഗ്രഹത്തേൻ ചൊരിയൂ
ചൊരിയൂ….

പ്രണവത്സ്വരൂപാ നിൻ സവിധേ വന്നു
പ്രദക്ഷിണം ചെയ്യുന്നൂ പുരുഷാരം
ആശ്രയഹീനം അലയുന്നോർക്കെന്നും
ആധാരം നിൻ പദ പദ്മം, അതി-
ലവിരാമമെൻ നമസ്കാരം
[ഗംഗണപതയേ നമോ നമഃ
ഗംഗാധരസുത നമോ നമഃ
പമ്പാവാസാ പരമപവിത്രാ
തുമ്പിമുഖേശ്വര തേ നമഃ]

മദഗജവദനാ മലരവിലടഞങ്ങൾ
പൂജയ്ക്കൊരുക്കുന്നൂ തിരുനടയിൽ
വിനയാമഴലാറ്റി നേർവഴികാട്ടിയെൻ
ദുർവ്വിധി നീയൊടുക്കില്ലേ, നിത്യം
കാരുണ്യപ്പാലൊഴുക്കില്ലേ?
[ഗംഗണപതയേ നമോ നമഃ
ലംബോദരവര നമോ നമഃ
ശങ്കരനന്ദന പാർവ്വതീനന്ദന
സുന്ദരകോമള തേ നമഃ]

ഈ ഗാനം കേൾക്കാൻ....


Download MP3

Friday, May 28, 2010

കരുണാവാരിധേ.…

തൃപ്പുലിയൂരപ്പൻ എന്ന ഭക്തിഗാനാൽബത്തിനുവേണ്ടി ഞാൻ രചനയും സംഗീതവും നിർവ്വഹിച്ച് ശ്രീ ശങ്കരൻ നമ്പൂതിരി ആലപിച്ച ഒരുഗാനം, ‘കരുണാ വാരിധേ’ നിങ്ങൾക്കായി സമർപ്പിക്കുന്നു…..

വളരെ ഭാവാത്മകമായും സ്വരാധിഷ്ഠിതമായുമാണ് ശങ്കരൻ ചേട്ടൻ ഗാനങ്ങൾ ആലപിക്കുന്നത്. വരികളെ സ്വരപ്പെടുത്തി രാഗത്തിൽ നിന്നും വ്യതിചലിക്കാതെ വേഗം തന്നെ ഗാനം പൂർത്തിയാക്കാനും അദ്ദേഹത്തിന് അസാമാന്യമായ കഴിവുണ്ട്. ക്ലാസിക്കൽ/സെമി ഗാനങ്ങളിൽ നിന്നും വേറിട്ട് ലളിതഗാനങ്ങളും തനിക്ക് വഴങ്ങും എന്നും അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്. നിരവധി ടീവീ പ്രോഗ്രാമുകളിലൂടെയും സിനിമാഗാനങ്ങളിലൂടെയും മലയാള സംഗീതാസ്വാദകർക്ക് സുപരിചിതനായ അദ്ദേഹം ഈയിടെ അമേരിക്കയിലെ ചിക്കാഗോയിൽ തന്റെ സംഗീതക്കച്ചേരി അവതരിപ്പിക്കുകയുണ്ടായി. അത്യന്തം വിനയാന്വിതനും തന്റെ ഗാനം കുറ്റമറ്റതും മികച്ചതും ആയിരിക്കണമെന്നതിൽ ശ്രദ്ധാലുവുമായ അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു….

Sankaran Namboothiri in Chicago

(തൃപ്പുലിയൂർ മഹാക്ഷേത്രം 108 വിഷ്ണുക്ഷേത്രങ്ങളിൽ ഒന്നും പഞ്ചപാണ്ഡവക്ഷേത്രങ്ങളിൽ ഭീമസേനനാൽ അജ്ഞാതവാസകാലത്ത് ആരാധന നടത്തപ്പെട്ടിരുന്നെന്ന് ഐതീഹ്യമുള്ള ക്ഷേത്രവുമാണ്. ചെങ്ങന്നൂരിൽ നിന്നും 3 കി.മി. ദൂരെ മാവേലിക്കരയിലേക്കുള്ള വഴിയിലാണ് പുലിയൂർ എന്ന ഗ്രാമം)

കരുണാവാരിധേ….. ദുഃഖ-
ക്കടലേഴും താണ്ടി നിൻ തിരുമുൻപിലെത്തുമ്പോൾ
കണ്ണുതുറക്കേണമേ…
നേരുകളേതെന്നറിയാത്തൊരെന്നെയും
നേർവഴികാട്ടേണമേ, എന്നും
നീ തുണയാകേണമേ….

പലപല ജന്മമണിഞ്ഞുവലഞ്ഞൊരു
പതിരുകണക്കീ മണ്ണിൽ
അജ്ഞാതവാസത്തിൻ കഥയൊന്നുമോർക്കാതെ
കണ്ടു ചിരിച്ചെത്ര ഞാൻ!, പിന്നെ,
നൊന്തു കരഞ്ഞെത്ര ഞാൻ!
വലഞ്ഞുപോയീ അയ്യോ! തളർന്നുപോയീ…
ഭീമമീ ഗാത്രവും വിറച്ചുപോയി....

പലപല കഥയാടിപ്പൊയ്മുഖമഴിഞ്ഞൊരു
പാവയായ് വീണടിയുമ്പോൾ
തൃപ്പുലിയൂരിൻ തിടമ്പേ…, നീയല്ലാതെ
ആരുണ്ടെനിക്കാശ്രയം? ശൌരേ…
ആരേകുമന്ത്യോദകം?!
ഉറക്കമാണോ, അതോ നടിക്കയാണോ?
ഉള്ളിൽ ചിരിച്ചു നീ രസിക്കയാണോ?!!



ഇവിടെ നിന്നും വലിക്കാം