Thursday, April 16, 2009

എന്റെ പാട്ടുകേട്ടു തുള്ളിയാടി വാ വാ…!

ഒരു കാസറ്റിൽ പാട്ടെഴുതണം എന്ന അത്യാഗ്രഹവുമായി നടന്ന എനിക്ക് ഒത്തിരി അവസരങ്ങൾ തന്ന ആ ഈശ്വരാനുഗ്രഹത്തിനുള്ള നന്ദിയായി അർപ്പിച്ചതായിരുന്നു ഈ ഗാനം.



ആലപ്പഴ ജില്ലയിൽ ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമമാണ് ചെറിയനാട്. ഇൻഡ്യയിലെ ആദ്യത്തെ വ്യവഹാര രഹിത – സമ്പൂർണ്ണ നിയമസാക്ഷര- പഞ്ചായത്തും (കേസില്ലാ പഞ്ചായത്ത്) കഴിഞ്ഞ വർഷത്തെ കേരളത്തിലെ ഏറ്റവും മികച്ച പഞ്ചായത്തും ഇതായിരുന്നു. അവിടുത്തെ പ്രധാനമായ ആരാധനാലയങ്ങളിൽ ഒന്നാണ്; ഇന്ന്, 80-90 കോൽ ഉയരത്തിലുള്ള പതിന്നാലോളം പള്ളിവിളക്കുകളാൽ പ്രസിദ്ധമായ, അതിപുരാതനമായ ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ഒപ്പം 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ തൈപ്പൂയത്തിലെ കാവടിയാട്ടവും പ്രസിദ്ധമാണ്. ആ പ്രശാന്തസുന്ദരമായ അങ്കണവും അവിടുത്തെ ഭക്തിസാന്ദ്രമായ അന്തരീക്ഷവുമൊക്കെ ഇന്നും ഓരോ വരിയുമെഴുതാൻ മനസ്സിൽ പ്രചോദനമായി നിൽക്കുന്നു. ശ്രീ ബിജുനാരായണൻ ആദ്യമായി പാടിയ എന്റെ ഗാനമെന്ന മമതയും എനിക്കിതിനോടുണ്ട്. ഒരു ഗാനം എത്രയും നന്നാക്കാമോ അത്രയും അദ്ധ്വാനിക്കുന്ന പ്രതിഭാധനനായ ആ ഗായകനൊപ്പം പിന്നീട് പലവട്ടം പ്രവർത്തിച്ചിട്ടുണ്ട്. പുതിയ സംരംഭങ്ങളിലും അദ്ദേഹം സഹകരിക്കുന്നുണ്ട്.



വസന്ത രാഗത്തിലാണ് സന്തോഷ് ഇത് ചിട്ടപ്പെടുത്തിയത്. അതിനൊത്ത് അധികം വിയർപ്പൊഴുക്കാതെ എനിക്ക് വരികളെഴുതാൻ കഴിഞ്ഞതും വളരെ സന്തോഷകരമായിരുന്നു. “പരമ പുരുഷ ജഗദീശ്വര ജയ ജയ” എന്ന പ്രശസ്തമായ സ്വാതിതിരുനാൾ കൃതി ഇതിലാണ്. ബസന്ത് എന്നാണെന്നു തോന്നുന്നു ഇതിന്റെ ഹിന്ദുസ്ഥാനി നാമം. ധാരാളം മലയാളം ഗാനങ്ങൾ ഈ രാഗത്തിൽ ചിട്ടപ്പെടുത്തപ്പെട്ടിട്ടുണ്ട്. വളരെ സന്തോഷകരമായ ഒരു അനുഭവം ആണ് ഈ രാഗം കേൾക്കുമ്പോൾ തോന്നുക. വളരെ ചടുലമായ, ഉത്തേജകമായ ഗാനങ്ങൾ ചിട്ടപ്പെടുത്താൻ ഈ രാഗം നന്നായിരിക്കും.

സംഗീതം : സന്തോഷ്
ആലാപനം : ബിജുനാരായണൻ

വേൽമുരുകാ ശ്രീമുരുകാ
നീലമയിലേറുമയ്യാ
നീയരികിൽ എന്നരികിൽ ഓടിവാ, എന്റെ
പാട്ടുകേട്ടു തുള്ളിയാടി വാ വാ
വരുമോ നീ തിരുനടയിൽ ചൊരിയൂ നിൻ വരമിവനിൽ
തിരുമാറിൽ മലരിതളായ് പുണരും പൊൻ പുലരൊളിയിൽ
പ്രണവാമൃതമുതിരും വേളയായ്

കാലമെത്രയായി നിന്റെ മുന്നിൽ വന്നു വീണുചൊന്ന
മോഹമൊന്നു സത്യമായിടാനായ്
നീയറിഞ്ഞുതന്നസ്വർണ്ണശീലുകൾ കൊരുത്തുവർണ്ണ
മാലചാർത്തി മുക്തി നേടുവാനായ്
നന്ദിചൊല്ലിടുവാനില്ലയെൻ നാവിലക്ഷരങ്ങൾ
ശരവണനേ ശരണം ശിവമകനേ

[മുരുകാ വേൽ മുരുകാ ശ്രീ മുരുകാ നീ ശരണം]

ദേവനായകാ വിഭോ കനിഞ്ഞു താതനന്നുരച്ച
വേദമന്ത്രസാരമിറ്റു നീ താ
ദീനനാമിവൻ ദിനം ദിനം കൊതിച്ചു വന്നുമുന്നിൽ
ഏകനായ് മടങ്ങിടുന്നു വേലാ
നാദരൂപനല്ലേ നീചെറുനാടിനുണ്ണിയല്ലേ
അഴലൊഴിയാനഭയം ഇവനരുളൂ

[മുരുകാ വേൽ മുരുകാ ശ്രീ മുരുകാ നീ ശരണം]



ഇവിടെ നിന്നും വലിക്കാം

Wednesday, April 1, 2009

പ്രതീക്ഷകളോടെ വീണ്ടും!!!

ജീവിതത്തിലേക്ക് വീണ്ടും ഒരു വർഷം കൂടി!!! ഒരോ ജന്മദിനങ്ങളും പ്രതീക്ഷകളുണർത്തി കടന്നുപോകുമ്പോഴും പിന്നിട്ട വഴികളിലേക്കുള്ള തിരിഞ്ഞുനോട്ടം സമ്മാനിക്കുന്നത് ഒത്തിരി സന്തോഷങ്ങളും ഇത്തിരി നൊമ്പരങ്ങളുമൊക്കെയായി ജീവിത യാഥാർത്ഥ്യങ്ങളുടെ നേർ ചിത്രങ്ങളാണ്. നിങ്ങൾ എന്നെ നിങ്ങളിലൊരാളേപ്പോലെ കരുതുന്നതറിയുമ്പോൾ തോന്നുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല…… കവിതകളിലൂടെയും പാട്ടുകളിലൂടെയുമുള്ള സൌഹൃദങ്ങൾ…, അതിലേറെ നൊമ്പരപ്പെടുത്തുന്ന, പലരുടേയും ജീവിത ദുഃഖങ്ങളുടെ നേർചിത്രങ്ങൾ…, ബ്ലോഗിലൂടെ ഞാനറിയാൻ തുടങ്ങിയ കാലം എങ്ങനെ മറക്കാൻ…. സ്നേഹിച്ചവർക്കെല്ലാം ഒരുപാടു നന്ദി, കൂടെ, വെറുത്തവർക്കും!

എന്റെ ബാല്യസ്മരണകളിലൂടെ….

മുറ്റത്തെച്ചെറുകാവിൽ വാടിയടരുന്നോരായിലഞ്ഞീമലർ
ഗന്ധം പൊങ്ങിടുമിന്ദ്രനീലരജനീയാമത്തിലേകാകിയാം
ഗന്ധർവ്വൻ വരവായിരിക്കുമവിടെക്കാണുന്ന കൽപ്പാളിയിൽ
കാണാമിപ്പൊഴുമന്റെ ബാല്യകലതൻ ശേഷിപ്പുപോൽ രേഖകൾ

അമ്മയുടെ സ്നേഹവാത്സല്യത്തിലൂടെ,

കണ്ണീരുപ്പുകലർന്നകഞ്ഞിയുമുടൻ ചാലിച്ചചമ്മന്തിയും
കൂട്ടിപ്ലാവിലയാലെ വാരിയൊരുവായൂതീട്ടുമാമൂട്ടുമെൻ
അമ്മയ്ക്കുമ്മപകർന്നുപണ്ടുമധുരപ്പാലൂർന്നൊരമ്മാറിലേ-
ക്കൊട്ടിച്ചേർന്നുകിടന്നു കേട്ടൊരഴലിൻ താരാട്ടുപാട്ടോർപ്പുഞാൻ

നിത്യപ്രണയസ്മരണകളിലൂടെ,

മൗനം പൂത്തുനിറഞ്ഞൊരീയിടവഴിക്കങ്ങേപ്പുറത്താരെയോ-
യെന്നുംകാത്തുവിടർന്നുവാടിയടിയുന്നോരാമലർക്കണ്ണുകൾ
തൂകും നിസ്തുലതപ്തബാഷ്പകണികയ്ക്കാകട്ടെയെൻപേനകൾ
പ്രായശ്ചിത്തമിരപ്പതാദ്യ,മതുമൽ പ്രേമത്തിനാദ്യാക്ഷരം!

ചെറിയൊരു നാടിന്റെ ഭംഗിയും…,

പാടപ്പാട്ടിഴചേർന്നുകേളിയുണരുംഗ്രാമങ്ങൾകാട്ടാറു,മേ-
കാന്തം വശ്യതപൂവിടുന്ന മുരുകത്തേവന്റെ ശ്രീകോവിലും
രാഗോന്മാദവിഭാതവേള,പുളകംകൊള്ളുന്നകാട്ടാറുതൻ
ചാലേപൂത്തുതളിർത്തുമോഹനലതാകുഞ്ജങ്ങൾ മുക്കുറ്റികൾ!

എല്ലാം, എല്ലാം സമ്മാനിച്ച സ്നേഹത്തിന്റേയും പ്രതീക്ഷയുടേയും നിമിഷങ്ങൾ ഇനി മടങ്ങി വരാത്തതു പോലെ കടന്നു പോകുന്നു….. ഒരിക്കലും മടങ്ങിവരാത്തതു പോലെ….!!!

Monday, March 9, 2009

സന്താനഭാഗ്യമേകാൻ...

വളരെ ധൃതിവച്ചെഴുതി എറണാകുളം ഓംകാറിൽ വച്ചുറെക്കോഡ് ചെയ്യപ്പെട്ട പാട്ടായിരുന്നു ഇത്. കടവൂർ സന്തോഷിന്റെ സംഗീതത്തിനനുസരിച്ച് വരികൾ എഴിതിയത്. ദലീമ പാടിയിരിക്കുന്നു. ദേവപാദം എന്ന ആൽബത്തിൽ നിന്ന്…

ഗാനരചന : ചെറിയനാടൻ
സംഗീതം : കടവൂർ സന്തോഷ് ചന്ദ്രൻ
ആലാപനം : ദലീമ

സന്താനഭാഗ്യമേകാൻ പൂജചെയ്യുന്നൂ
നാഗരാജാവേ...
ശ്രീശൈലവാസനീശൻ ശ്രീകണ്ഠപുത്രനയ്യൻ
അമരുമിച്ചെറുനാട്ടിലായ് വാണരുളും നാഗദൈവങ്ങളേ...

പാടുന്നെൻ പാഴ്മനം, ഒരു
പുള്ളോർക്കുടം പോലെയിന്നും
നീറീടും നെഞ്ചിലെ ഉലയിൽ വിനാശ-
ത്തീപടർന്നൂ
നിത്യം നിന്നെ നമിച്ചീടാം നൂറും പാലും നേദിച്ചീടാം
വരമരുളൂ നാഗയക്ഷിയമ്മേ...

എണ്ണുന്നേൻ നാൾദിനം തൃ-
ക്കണ്ണാലുഴിഞ്ഞീടുകില്ലേ...
ആയുഃരാരോഗ്യസൗഖ്യം തന്നനുഗ്ര-
ഹിക്കുകില്ലേ
കാലൻ തീണ്ടിക്കാലംപൂകും കർമ്മം ചെയ്യാനില്ലിങ്ങാരും
തുണയരുളൂ നാഗത്താന്മാരേ...


Sunday, February 15, 2009

ചന്ദ്രക്കലാധരനേ…

ഭക്തിഗാനങ്ങൾ ഭക്തിസാന്ദ്രവും ഭാവാർദ്രവുമായിരിക്കണമെന്നാണെന്റെ അഭിപ്രായം; വിശിഷ്യാ ശൈവഭക്തി ഗാനങ്ങൾ. മെലഡിയാണ് അതിനേറ്റവും ഇണങ്ങുക. എങ്കിലും കാവടി, പേട്ടതുള്ളൽ തുടങ്ങിയവയെ ആസ്പദമാക്കി എഴുതുമ്പോൾ ചടുലമായ സംഗീതവും വരികളും ഇല്ലെങ്കിൽ അത് ആസ്വാദ്യമായിരിക്കുകയുമില്ല.

2007 ൽ പുറത്തിറങ്ങിയ “ത്രിശൂലനാഥൻ” എന്ന ആൽബത്തിലെ വിധു പാടിയ ഈ ഗാനം പുതിയ ട്രെൻഡനുസരിച്ചാണ് ചെയ്തിട്ടുള്ളത്. എങ്കിലും വരികൾ വളരെ ശ്രദ്ധിച്ചാണ് ഞാൻ എഴുതിയത്. ട്യൂൺ അനുസരിച്ച് എഴുതുമ്പോൾ (പ്രത്യേകിച്ച് ഭക്തിഗാനങ്ങൾ) ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വളരെയാണ്. പല കാര്യത്തിലും വിട്ടുവീഴ്ച ചെയ്യേണ്ടി വരും. വേണ്ട പദം ഒരുപക്ഷേ ഉൾപ്പെടുത്താൻ കഴിഞ്ഞെന്നു വരില്ല. മാത്രമല്ല മീറ്ററിൽ നിന്നു കടുകിട അങ്ങോട്ടോ ഇങ്ങോട്ടോ പോകാൻ പാടില്ലതാനും. വരികൾക്കു മറ്റു ഗാനങ്ങളുമായി സാമ്യം പാടില്ല, പുതുമയുണ്ടാകണം, തുടക്കം വ്യത്യസ്തമാകണം, ഏതു ദേവനെ / ദേവിയെക്കുറിച്ചാണോ എഴുതുന്നത് അവരുടെ സ്വഭാവം, സാധാരണ പിന്തുടരുന്ന രചനാശൈലി, ആചാരനുഷ്ഠാനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വ്യക്തമായ ധാരണയും അറിവും ഉണ്ടാകണം, പ്രാദേശികമായ വ്യത്യസ്തതകൾ ശ്രദ്ധിക്കണം, നൽകപ്പെട്ട ഈണത്തിനും അതിന്റെ രാഗത്തിനും അനുസൃതമായി വരികൾ ചിട്ടപ്പെടുത്തുകയും രസപ്രധാനമായ അർത്ഥം ഉൾക്കൊള്ളുകയും വേണം (ഉദാ. ദുഃഖം, കരുണ, അഭ്യർത്ഥന, സന്തോഷം തുടങ്ങിയ ഭാവങ്ങൾ രാഗരീതിയനുസരിച്ച് വിശകലനം ചെയ്തുവേണം തീം തയ്യാറാക്കാൻ), പാട്ടുകാരുടെ റേഞ്ചനുസരിച്ച് വരികൾ രൂപപ്പെടുത്തണം തുടങ്ങി ഒരു നൂറുകൂട്ടം കാര്യങ്ങൾ പഠിച്ചുകൊണ്ടേ ഈണത്തിന്റെ പിന്നാലെ പോകാൻ കഴിയൂ. അങ്ങനെ പല ട്യൂണുകളും എന്നെ കഷ്ടപ്പെടുത്തിയിട്ടുണ്ട്. അതിലൊന്നിതാ, “ചന്ദ്രക്കലാധരനേ…”, വിധു നന്നായി പാടിയിരിക്കുന്നു, കേൾക്കുക ആസ്വദിക്കുക…

ഗാനരചന : ചെറിയനാടൻ
സംഗീതം : കടവൂർ സന്തോഷ് ചന്ദ്രൻ
ആലാപനം : വിധുപ്രതാപ്

ചന്ദ്രക്കലാധരനേ ശങ്കരീ വല്ലഭനേ
ഇന്ദ്രനീലകണ്ഠനാം പ്രപഞ്ചനാഥനേ
ഈറനോടെ മുന്നിൽ വന്നു ഞാൻ, ദേവ ദേവ
നിൻ കടാക്ഷതീർത്ഥമെന്നിൽ തൂകി വാ…
വിശ്വമായതൻ വിലാസ നൃത്തമാടുമന്റെ ജന്മ
ദുഃഖരാശിനീങ്ങുവാൻ വിഭോ കനിഞ്ഞു വാ...

[ദേവനേ, ദേവ ദേവനേ, ദാനവാരികൾക്കു രക്ഷയേകുമീശനേ
ആ പദങ്ങൾ വീണിടാം ആപദം നമിച്ചിടാം
ദീനതകൾ നീക്കി നീയനുഗ്രഹിക്കണേ]

നിൻ കൃപാശുതൂകി ജന്മമുക്തിനൽകിയാത്മതാപ-
മാറ്റിടാൻ വരങ്ങളേകി നീ വാ…
ദേവകോടികൾക്കു നീ പകർന്ന സാന്ത്വനങ്ങളെന്നു-
മെന്നിലേകിടാനുണർന്നു വാ…
ശിവപാദം പ്രണമിക്കും അടിയന്റെ ഭവദുഃഖം
ഈശ്വരാ തീർത്തൊടുക്കിയാടിവാ…

[ദേവനേ, ദേവ ദേവനേ, ദാനവാരികൾക്കു രക്ഷയേകുമീശനേ
ആ പദങ്ങൾ വീണിടാം ആപദം നമിച്ചിടാം
ദീനതകൾ നീക്കി നീയനുഗ്രഹിക്കണേ]

വിശ്വരക്ഷകാ പ്രഭോ ഭവത്തിലാളുമീമനുഷ്യ
സൃഷ്ടിതൻ മദം കെടുത്തിടാൻ വാ…
നിന്റെ കാൽക്കൽ വീഴുമിഷ്ടകൂവത്തിലയ്ക്കു ചിത്ത
ശാന്തിയേകിടാൻ മഹേശാ വാ…
അറിവില്ലാപ്പൈതങ്ങൾ അഴലേറും ജന്മങ്ങൾ
ശങ്കരാ ഉള്ളിൽ നീ വിളങ്ങി വാ…

[ദേവനേ, ദേവ ദേവനേ, ദാനവാരികൾക്കു രക്ഷയേകുമീശനേ
ആ പദങ്ങൾ വീണിടാം ആപദം നമിച്ചിടാം
ദീനതകൾ നീക്കി നീയനുഗ്രഹിക്കണേ]


Monday, February 9, 2009

തമ്പുരാനേ പരനേ…..

2005 ഇൽ ഇറങ്ങിയ “എല്ലാം സ്വാമിക്കും” 2006 ഇൽ ഇറങ്ങിയ “എന്റെ സ്വാമിക്കും” ശേഷം ഞാൻ ചെയ്ത വർക്കായിരുന്നു 2007 ജനുവരിയിൽ റിലീസ് ചെയ്ത “ദേവപാദം” എന്ന മുരുക ഭക്തിഗാന ആൽബം. ചെലവു വളരെ കുറച്ചുകൊണ്ട് വെറും 2 ആഴ്ചയ്ക്കുള്ളിൽ അതിന്റെ ജോലികൾ തീർത്തു റിലീസ് ചെയ്യാൻ കഴിഞ്ഞു. ഇതിലെ പത്തു ഗാനങ്ങളിൽ മൂന്നു ഗാനങ്ങൾക്കു സംഗീതവും ഞാൻ തന്നെ നൽകി. ആദ്യമായാണ് എഴുത്തുകൂടാതെ സംഗീതവും നൽകുന്നത്. ഈ മൂന്നു ഗാനങ്ങളുടെ ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നത് എസ്. നവീൻ എന്ന യുവ പ്രതിഭയാണ്. അദ്ദേഹം ഏ.ഐ.ആർലെ ഏ ഗ്രേഡ് ആർട്ടിസ്റ്റു കൂടിയാണ്. കൂടാതെ സ്വന്തമായി റിക്കാർഡിങ്ങ് സ്റ്റുഡിയോ നടത്തുന്നു. ബാക്കി ഗാനങ്ങൾക്ക് കടവൂർ സന്തോഷ്‌ചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. മറ്റുഗാനങ്ങൾ ബിജുനാരായണൻ, വിധുപ്രതാപ്, രാധികാതിലക്, ദലീമ തുടങ്ങിയവർ ആലപിച്ചിരിക്കുന്നു. അതിലെ “തമ്പുരനേ പരനേ….” എന്ന ഗണപതിയെ സ്തുതിച്ചുകൊണ്ടുള്ള ആദ്യ ഗാനം നിങ്ങൾക്കായി സമർപ്പിക്കുന്നു…. താഴെക്കൊടുത്തിട്ടുള്ള പ്ലേയറിൽ കൂടിയോ ഡൌൺ‌ലോഡു ചെയ്തോ കേട്ട് അഭിപ്രായം അറിയിക്കുമല്ലോ….

നിറഞ്ഞസ്നേഹമോടെ…




ഗാനരചന, സംഗീതം : ചെറിയനാടൻ
ആലാപനം, ഓർക്കസ്ട്രേഷൻ : എസ്. നവീൻ

തമ്പുരാനേ പരനേ അൻപോടിന്നടിയന്റെ
സങ്കടം തീർക്കുകില്ലേ, ആരംഭ വിഘ്ന-
ശങ്കകൾ നീക്കുകില്ലേ….
തുമ്പിക്കൈ കൊണ്ടായാലും കൊമ്പൊന്നു കൊണ്ടായാലും
തുമ്പങ്ങളൻപോടൊടൊടുക്കും അമ്പോറ്റിയെന്റെ
സങ്കടം തീർക്കുകില്ലേ…, ആരംഭ വിഘ്ന-
ശങ്കകൾ നീക്കുകില്ലേ….

ഉണ്ണിക്കുടവയറിൽ ഉണ്ടല്ലോ മൂലോകങ്ങൾ!
ഊരുമൂവുരുചുറ്റീടാൻ മൂന്നു നിമിഷങ്ങൾ! (2)
തൃപ്പടിക്കല്ലിൽ നിറതേങ്ങയുടച്ചും, പൂജയേതും കഴിച്ചും,
ഫലമൂലം നേദിച്ചും, ഞങ്ങൾ
നിന്നെനിനച്ചാനന്ദത്തിരുമണ ഗാഥകൾപാടിവരുന്നവിരാമം
സങ്കടം തീർക്കുകില്ലേ, ആരംഭവിഘ്ന-
ശങ്കകൾ നീക്കുകില്ലേ...

പമ്പകടക്കും തുമ്പിക്കൈവീശിയാൽ ദുരകൾ!
കൊമ്പിടഞ്ഞാലോ കാൽക്കൽ വീഴും അമ്പോ വിനകൾ! (2)
യാത്രമുടക്കും കലിദോഷമകറ്റി, വഴിനേരേയുണർത്തി,
വരഭാഗ്യമരുളി, മുൻപിൽ
മോദകമാമോദത്തൊടുവച്ചിവരേത്തവുമിട്ടടിവീണു നമിപ്പൂ
സങ്കടം തീർക്കുകില്ലേ, ആരംഭവിഘ്ന
ശങ്കകൾ നീക്കുകില്ലേ...
തുമ്പിക്കൈ കൊണ്ടായാലും കൊമ്പൊന്നുകൊണ്ടായാലും
തുമ്പങ്ങളമ്പോടൊടുക്കും അമ്പോറ്റി എന്റെ
സങ്കടം തീർക്കുകില്ലേ, ആരംഭ വിഘ്ന-
ശങ്കകൾ നീക്കുകില്ലേ

തമ്പുരാനേ പരനേ അൻപോടിന്നടിയന്റെ.....

(ഗണപതിയെ എന്റെ ഉറ്റസുഹൃത്ത് ഗോപൻ വരച്ചത്….)




ഇവിടെ നിന്നും വലിക്കാം

Sunday, January 25, 2009

സന്ധ്യ

മറയാൻ തുടങ്ങുന്ന സന്ധ്യേ
പറയാതെ പോകുന്ന സന്ധ്യേ
നിറമിഴിച്ചോപ്പിന്റെയർത്ഥം
അറിയുന്നു ഞാൻ സഖീ പണ്ടേ

വർണ്ണങ്ങളായിരം ചാർത്തി
വിൺതാളിൽ നിന്നേപ്പകർത്തി
കണ്ണീരണിഞ്ഞു നീ നിൽക്കേ
എണ്ണിയാൽ തീരാത്ത പോലേ

ഞാൻ കുറിച്ചെത്രകാവ്യങ്ങൾ
നിൻ കുളിർസ്പർശത്തുടിപ്പിൽ
ഞാൻ കണ്ടു സ്വപ്നങ്ങളെന്നും
പകലുറക്കത്തിൻ സുഖത്തിൽ

പ്രേമാർദ്ദ്രമായെന്നുമെന്നും
ആ മുഗ്ദ്ധ ശാലീനഭാവം
നിൻ മന്ദഹാസത്തിനൊപ്പം
എൻ മനോപൂജയ്ക്കു പാത്രം

നീ പണ്ടുകണ്ട സ്വപ്നങ്ങൾ
നീ പിന്നറിഞ്ഞ ദുഃഖങ്ങൾ
നിൽപ്പൂ നിണം വാർന്നപോലേ
നിൻ പ്രേമനഷ്ടമോഹങ്ങൾ!

ആരെ നീ തേടിയെത്തുന്നു
ആരൊരാൾ കാത്തു നിൽക്കുന്നു
ആ രാഗമിന്നാർക്കു സ്വന്തം
അറിയാൻ കൊതിച്ചു പോകുന്നു

കരയാൻ തുടങ്ങുന്ന സന്ധ്യേ
പിരിയാനൊരുങ്ങുന്ന നിന്റെ
കരളിലെ നൊമ്പരത്താരോ
താരങ്ങളായ്ത്തീർന്നു മേലേ?

വിടപറഞ്ഞകലുന്ന നേരം
പിടയുമെന്നുള്ളമാശിച്ചു
വിടരുന്നൊരീ സ്നേഹബന്ധം
വാടാതിരുന്നെങ്കിലെന്നും.



ഇതിനൊപ്പം ഒരു സാഹസം കൂടികാണിച്ചു. എന്റെ കർണ്ണകഠോരമായ ശബ്ദത്തിൽ ഒന്നു പാടിനോക്കുകയും ചെയ്തു.
മാപ്പ്........



ഇവിടെനിന്നും വലിക്കാം

.

Tuesday, January 6, 2009

“എല്ലാം സ്വാമി”യും “പത്മതീർത്ഥ”വും ഹമ്മാ ഡോട് കോമിൽ




പ്രിയപ്പെട്ടവരേ,

എന്റെ ഒരു സ്വപ്നമായിരുന്നു ഞാൻ ആരാധിക്കുന്ന അർജ്ജുനൻ മാസ്റ്ററിനും ജയേട്ടനുമൊപ്പം ഒരു ഗാനം ചെയ്യുകയെന്നത്. എന്റെ സ്നേഹസമ്പന്നരായ സുഹൃത്തുക്കളുടെ അകമഴിഞ്ഞ സഹായത്തോടെ 2005“എല്ലാം സ്വാമി”യെന്ന ശബരിമല അയ്യപ്പ ഭക്തിഗാനത്തോടെ എന്റെ ആഗ്രഹം സഫലമായി. ഇന്നുവരെ 7 ആൽബങ്ങളിലയി 43 ഗാനങ്ങൾ പുറത്തിറക്കാൻ കഴിഞ്ഞു, എല്ലാം ഭക്തിഗാനങ്ങൾ തന്നെ. കൂടാതെ പുതിയ മൂന്നെണ്ണത്തിന്റെ ജോലികൾ തീരാറാകുന്നു. അതിൽ രണ്ടാൽബങ്ങളുടെ സംഗീതവും ഞാൻ തന്നെ ചെയ്തു. സംഗീതം പഠിക്കാത്ത എനിക്കതിനെങ്ങനെ കഴിഞ്ഞെന്ന് പലപ്പോഴും അൽഭുതപ്പെടാറുണ്ട്. വേണ്ടതെല്ലാം മനസ്സിൽ തോന്നിപ്പിക്കുന്ന ഈശ്വരന്റെ അനുഗ്രഹം എന്നല്ലാതെ എന്തു പറയാൻ. അതിലെ മുപ്പതു ഗാനങ്ങൾ പി. ജയച്ചന്ദ്രൻ, വാണീജയറാം, സുജാത, മധുബാലകൃഷ്ണൻ, ബിജുനാരായണൻ, വിജയ് യേശുദാസ്, വിധുപ്രതാപ്, ജ്യോത്സ്ന, ഗായത്രി, സുദീപ് കുമാർ, ഗണേശ് സുന്ദരം തുടങ്ങിയവർ ആലപിക്കുന്നു. എന്റെ ജീവിതാഭിലാഷമായ ‘ദാസേട്ടനെക്കൊണ്ടൊരു പാട്ടിന്’ അദ്ദേഹത്തിന്റെ അനുമതിയും കാത്തിരിക്കുന്നു...

നിങ്ങൾക്കേവർക്കും കേൾക്കാനായി ഞാൻ "എല്ലാം സ്വാമി"യെന്ന എന്റെ ആദ്യ ആൽബം, ഒരുപക്ഷേ നിങ്ങൾക്കെല്ലാം സുപരിചിതമായ ഹമ്മാ ഡോട് കോമിൽ (http://www.hummaa.com/music/justarrived/Malayalam/Devotional) പ്രസിദ്ധപ്പെടുത്തുകയാണ്. അതിലെ പത്തുഗാനങ്ങളും ശ്രീ എം. കെ. അർജ്ജുനൻ മാസ്റ്ററുടെ സംഗീതസംവിധാനത്തിൽ ഭാവഗായകൻ ശ്രീ. പി. ജയചന്ദ്രൻ ആലപിച്ചിരിക്കുന്നു. കൂടാതെ ഹമ്മയിൽ തന്നെ പ്രസിദ്ധീകരിച്ചിരിക്കുന്ന "പത്മതീർത്ഥം" വോ.1 ലും 2 ലുമായി എന്റെ 6 ഗാനങ്ങൾ കൂടിയുണ്ട്. എം.ജി.ശ്രീകുമാർ, ബിജുനാരായണൻ, ജ്യോത്സ്ന, ഗണേശ് സുന്ദരം, ഐഡിയ സ്റ്റാർ സിംഗർ ഫെയിം ഗായത്രി എന്നിവരാണ് ഈ ആറുഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. “എല്ലാം സ്വാമി“യെന്ന ആൽബമൊഴിച്ചുള്ളതെല്ലാം മറ്റുവ്യക്തികളും കമ്മറ്റികളുമാണ് നിർമ്മിച്ചിരിക്കുന്നതെന്നതിനാൽ വരും കാലം അവരുടെ അനുമതിയോടെ അതും പ്രസിദ്ധീകരിക്കാൻ കഴിയുമെന്നു കരുതുന്നു.




ഭക്തിഗാനങ്ങൾ ഒരു പക്ഷേ ഏവർക്കും ഇഷ്ടമായി എന്നു വരില്ല. എങ്കിലും, സമയം പോലെ നിങ്ങളേവരും പാട്ടുകൾ കേട്ട് ആ വിലയേറിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കണമെന്ന് അപേക്ഷിക്കുന്നു. 'പത്മതീർഥ'മെന്ന ആൽബത്തിൽ എന്റേതല്ലാത്ത പല തെറ്റുകളും കടന്നുകൂടിയിട്ടുണ്ട്. മിക്കതും ട്യൂൺ തന്ന് എഴുതിയതായിരുന്നെങ്കിൽ പോലും എന്റെ അസാന്നിദ്ധ്യം മൂലം വാക്കുകൾ പിരിക്കുന്നതിലും ശരിയായ പദം പാടുന്നതിലും പാകപ്പിഴകൾ ഉണ്ടായിട്ടുണ്ട്, ക്ഷമിക്കുക. എങ്കിലും ഇവരുടെയൊക്കെക്കൂടെ പ്രവർത്തിക്കാൻ കഴിഞ്ഞതിനുപരി എന്തു ഭാഗ്യമാണു വേണ്ടത്.

ബ്ലോഗ് സുഹൃത്തുക്കളായ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിസ്സീമമായ പ്രോത്സാഹനങ്ങളും ഉണ്ടാകണമെന്നഭ്യർത്ഥിച്ചുകൊണ്ട്…

വിനയത്തോടെ, സ്നേഹപൂർവ്വം,

ചെറിയനാടൻ

Friday, December 5, 2008

കഴുവേറ്റണം ഇത്തരം കംസന്മാരെ

ഇരിക്കൂറിൽ കഴിഞ്ഞദിവസം ഉണ്ടായ അത്യാഹിതം ആർക്കും സഹിക്കാവുന്നതിലും അപ്പുറമാണ്. സ്കൂൾ വിട്ടുപോയ നിരപരാധികളായ പിഞ്ചുകുഞ്ഞുങ്ങൾ മദ്യപിച്ചു വാഹനമോടിച്ച ഒരു നരാധമന്റെ ക്രൂരതയ്ക്കിരയായത് എങ്ങനെ സഹിക്കും. ഇത്തരം കുറ്റങ്ങൾക്കുള്ള ശിക്ഷ വളരെ പരിമിതമാണെന്നുള്ളതാണ് സത്യം. പൊതുജനങ്ങൾ നടന്നു നീങ്ങുന്ന റോഡിലൂടെ മദ്യപിച്ച് ഉന്മാദാവസ്ഥയിൽ വാഹനമോടിച്ച് അന്യരുടെ ജീവനു ഭീഷണിയാകുന്ന സർവ്വരേയും ഇൻഡ്യൻ ശിക്ഷാനിയമത്തിലെ മനഃപൂർവ്വമുള്ള നരഹത്യയ്ക്കു തന്നെ കേസെടുത്തു വിചാരണ നടത്തി ശിക്ഷിക്കണമെന്നാണെന്റെ അഭിപ്രായം. അതുമാത്രമല്ല ആജീവനാന്തം വാഹനമോടിക്കുന്നതിൽ നിന്നും ആ വ്യക്തിയെ വിലക്കുകയും വേണം. അത്തരം ശിക്ഷാ നടപടികൾ നടപ്പാക്കപ്പെട്ടാൽ ജനങ്ങൾ കുറേയൊക്കെ ബോധവാന്മാരാകുമെന്ന് കരുതാം. സുബോധത്തോടെ വാഹനമോടിച്ചാൽ തന്നെ അപകടം പെരുകുന്ന ഇക്കാലത്ത് അബോധാവസ്ഥയിൽ ഓടിച്ചാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച് എന്തുപറയാനാണ്. വ്യക്തമായ കാഴ്ചപ്പാടും ആസൂത്രണവുമില്ലാതെ വാഹനവകുപ്പും നിയമവുമെല്ലാം ഇരുട്ടിൽ തപ്പുകയാണ്. അൽ‌പ്പകാലം കഴിയുമ്പോൾ ഈ ദുരന്തം എല്ലാവരും മറക്കും. പ്രതി ജാമ്യത്തിലിറങ്ങും പത്തും പതിനഞ്ചും കൊല്ലം കേസു നീളും. അവസാനം കുറ്റം തെളിഞ്ഞാൽ കൂടിയാൽ രണ്ടോ മൂന്നോ വർഷം തടവോ തടവോടുകൂടിയുള്ള പിഴയോ ചുമത്തപ്പെടും. പിന്നതപ്പീലിനുപോകും അങ്ങനെ വീണ്ടുമൊരഞ്ചു വർഷം!!!! ഇതാണിവിടെ സാധാരണയായി സംഭവിക്കുന്നത്. ഇത്തരം കുറ്റങ്ങളെ ക്രിമിനൽ കുറ്റങ്ങളായിക്കണ്ട് അടിയന്തരമായി വിചാരണ നടത്തി സംഭവത്തിന്റെ ചിത്രം ജനമനസ്സുകളിൽ നിന്നും മായുന്നതിനുമുൻപ് മാതൃകാപരമായി ശിക്ഷിക്കപ്പെട്ടാൽ അതേവർക്കുമുള്ള ശക്തമായ താക്കീതാകും എന്നതിൽ രണ്ടഭിപ്രായമില്ല. അത്തരം നിയമനിർമ്മാണം നടത്താനുള്ള ആർജ്ജവം ജനങ്ങൾ തിരഞ്ഞെടുത്തുവിട്ട പ്രതിനിധികൾ കാണിക്കണമെന്നാണെന്റെ അഭിപ്രായം. അതുപോലെ കേരളത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള നടപടികളും ഊർജ്ജിതപ്പെടുത്തേണ്ടതാണ്.

എങ്ങനെയാണ് എന്റെ ദുഃഖം അറിയിക്കേണ്ടത്? എഴുതാൻ വാക്കും കിട്ടുന്നില്ല. എങ്കിലും ഇത്രയും കൂടി…..

എന്റെ മകളുടെ പ്രായമുള്ള, ഞാൻ എന്റെ കുഞ്ഞിനെ എത്രമാത്രം സ്നേഹിക്കുന്നുവോ ഒരുപക്ഷേ അതിലുപരി അച്ഛനമ്മമാർക്കു പൊന്നോമനകളായ, കളിച്ചും ചിരിച്ചും ഒരായിരം കണ്ണുകൾക്ക് കൌതുകമായിരുന്ന, വീട്ടുപടിക്കൽ തന്നെ കാത്തുനിൽക്കുന്ന അമ്മയെ ഓർത്ത് ആടിപ്പാടി നടന്നുപോയി ഒന്നോർക്കാൻ പോലുമാവുന്നതിനുമുൻപേ ഓർമ്മകളായി മറഞ്ഞ ആ ഒൻപതുപൂത്തുമ്പികൾക്ക് നിങ്ങളറിയാത്ത ഒരു മാമന്റെ കണ്ണീരിൽ കുതിർന്ന അന്ത്യചുംബനം....

Saturday, November 22, 2008

പറയാതെ വയ്യാ... !!!

കൊള്ളരുതായ്മകൾ കണ്ടും കേട്ടും സഹികെട്ടു. ഉള്ളിൽ കിടന്നു തികട്ടി വരുന്നത് എത്രകാലമെന്നുവച്ചാണു തിരിച്ചിറക്കുന്നത്. ഇനിപ്പറഞ്ഞിട്ടുതന്നെ കാര്യം....


പറയുവാൻ ഭയമാണെനിക്കെങ്കിലും, ഇനി-
പ്പറയാതെ വയ്യാ...
പലതും സഹിച്ചുഞാൻ വിങ്ങിനിൽക്കേ, ഒട്ടു-
കരയാതെ വയ്യാ...
നാടേ... സമീപനാശത്തിന്റെ വക്കിൽ നീ
ചൂടേറ്റുവാടി നിൽക്കുമ്പോൾ
നിന്നെയോർത്താലെൻ അശാന്തമാം നെഞ്ചകം
എരിയുന്നു, വയ്യാ....!
ഇന്നുരുകുന്നു; വയ്യാ....!

പുകയും കനൽക്കാടുപോലെയീ മാനവ
പ്പെരുമയ്ക്കുപേർകേട്ടഭൂമി!
പലരും പതിച്ചെടുക്കുന്നു, വിൽക്കുന്നതി-
ന്നഴകാർന്ന മേനി, കീറി-
മുറിയുന്നു ദേഹി!
കള്ളങ്ങൾ, കൊള്ളികൾ, പകൽക്കൊള്ളകൾ, തമ്മിൽ
കണ്ടാൽ ചിരിക്കാത്തപൊയ്മുഖങ്ങൾ
ഒരുതുണ്ടു കയർതൂങ്ങുമാഗ്രഹങ്ങൾ...
പട്ടിണിക്കളപൂത്ത വയലേലകൾ, സ്വപ്ന
വിളമുടിഞ്ഞടിയുന്ന ജീവിതങ്ങൾ, എങ്ങും
കാമപ്പിശാചിന്റെ വാണിഭങ്ങൾ, നോറ്റു
പത്തുപെറ്റലയുന്ന ശരണാർത്ഥികൾ, ഉത്ത-
രായനം തിരയുന്ന ശരശയ്യകൾ, പിന്നെ
ഉദ്യോഗവർഗ്ഗാഗ്നിപവ്വതങ്ങൾ!! തന്റെ
കൊടിയുടെ നിറത്തിലെ തത്വശാസ്ത്രങ്ങൾതൻ
ദാഹം കെടുത്തുന്ന വടിവാളുകൾ!
വിഷപ്പൂവുകൾ, അധികാരസിംഹാസനത്തിലെ
ഒഴിയാത്തബാധകൾ.....!
അലറിത്തിമർക്കുന്ന പേമാരികൾ, ഉരുൾ
പൊട്ടലിൽ ഞെട്ടുന്ന മലയിടങ്ങൾ
കാളകൂടങ്ങൾ, കോളകൾ, ഉറവയൂറ്റീടുമാ-
ഗോളശാപങ്ങൾ...!
ആസന്ന നാശങ്ങൾ...!

പറയുവാൻ ഭയമാണെനിക്കെങ്കിലും, ഇനി-
പ്പറയാതെ വയ്യാ...!!

കല്ലടുപ്പെരിയാത്ത മൺകൂരകൾ, കൊടും
കാടുനാടാക്കും പരിഷ്ക്കാരികൾ, കുറേ
തോക്കുകൾ, ലാത്തികൾ, ടിയർഗ്യാസുഷെല്ലുകൾ
സംഹാരതാണ്ടവമാടുന്ന കാക്കികൾ
ഉടുമുണ്ടുരിഞ്ഞിടും മോഹികൾ, വാമൂടി
യമരുന്ന ഭരണപ്രതിച്ഛായകൾ, കൂർത്ത
കല്ലെറിഞ്ഞും തീകൊടുത്തും പഠിക്കും ക-
ലാലയക്കൂത്തുകൾ...!
അത്രമേലാശിച്ച, വിദ്യനിഷേധിച്ച
വിധിയോടിടഞ്ഞു പടിയേറുന്ന മക്കൾ...;
ചാടുന്ന പെണ്മക്കൾ...!!!

പറയുവാൻ ഭയമാണെനിക്കെങ്കിലും, ഇനി-
പ്പറയാതെ വയ്യാ...

(കൊടുതായവേനലെൻ തൊലികറുപ്പിക്കുന്നൊ-
രീമണൽക്കാട്ടിൽ
ഒരുനൂറുസ്വപ്നങ്ങളുംകൊണ്ടു ഞാൻപറ-
ന്നെത്തുമിക്കൂട്ടിൽ
നാളെ, മടങ്ങേണമെന്നോർത്തു ഭീതിയാൽ
വിറയുന്നു ദേഹം, ഇനി-
യൊന്നുമേകാണുവാൻ ശേഷിയില്ലാതുയിർ
തേങ്ങുന്നു മൂകം,
ഉള്ളുപിടയുന്നു ദീനം!

നാടേ..., എനിക്കുകാണാനാശയെങ്കിലും
കാണുവാൻ വയ്യാ....!
നീയാർത്തലച്ചിടും കാഴ്ചകൾകണ്ടു മിഴി-
പൂട്ടുവാൻ വയ്യാ...!
ജീവിതപ്രാരബ്ധനീർപ്പോളയായ്‌ പൊങ്ങി-
ഞാൻ വെറുതേ കിടക്കുമ്പോൾ
രാവേറെയായിനിയോരോന്നുമോർത്തൊന്നു-
റങ്ങുവാൻ വയ്യാ....!
ഒട്ടുറങ്ങാതെ വയ്യാ....!)

Tuesday, October 28, 2008

മാമ്പഴച്ചാറിന്റെ മാധുര്യമൂറുന്ന….

പത്തു പതിനഞ്ച് വർഷങ്ങൾക്കു മുൻപ് ഒരിക്കൽ അമ്മയുണ്ടാക്കിത്തന്ന മാമ്പഴച്ചാറിന്റെ മധുരം നുകർന്നെഴുതിയതാണിത്.

നാമേവരേയും ഒരു ചങ്ങലയിലെ കണ്ണികളാക്കിയ, പരസ്പരം മുഖങ്ങൾ പരിചിതമല്ലെങ്കിലും വിശ്വാസത്തിന്റേയും സ്നേഹത്തിന്റേയും കൂട്ടായ്മയുടേയും സാഹോദര്യത്തിന്റേയുമൊക്കെ വിവിധ അർത്ഥതലങ്ങൾ നമ്മേ കാട്ടിത്തന്ന, ചിരിക്കാനും ചിന്തിക്കാനും പാടാനും പറയാനുമൊക്കെ നമ്മൾക്കു കൂട്ടായ, നമ്മേ നാമാക്കിയ പോറ്റമ്മയായ മലയാളഭാഷയ്ക്ക് നാം എന്തു പകരം നൽകാൻ....

മാമ്പഴച്ചാറിന്റെ മാധുര്യമൂറുന്ന
മലയാളമാണെന്റെ മാതൃഭാഷ
തുഞ്ചനും കുഞ്ചനും ഊട്ടിവളർത്തിയ
തൂമലർച്ചേലുള്ളൊരെന്റെ ഭാഷ

ചിത്തത്തിൽ നിന്നുമൊരായിരം വർണ്ണമായ്
ചിറകാർന്നുയർന്നിടും ജീവഭാഷ
മുത്തും പവിഴവും പോലുജ്വലിക്കുന്ന
തത്തകൾ കൊഞ്ചുന്ന വേദഭാഷ

അമ്മതൻ നെഞ്ഞിൽ കിനിഞ്ഞ പാൽത്തുള്ളിതൻ
സൗരഭം തൂകിടും ജന്മഭാഷ
അച്ഛന്റെവാൽസല്യലാളനയോടെന്റെ
ആത്മാവുണർത്തുന്ന സ്നേഹഭാഷ

സാന്ദ്രമായ് ശാന്തമായ് സാന്ത്വനമായ് സഹ്യ-
സാനു ചൂടുന്ന ശാലീനഭാഷ
മുക്കോടിമാനസ ചിത്രങ്ങൾ, മാരിവിൽ
മുക്കി വരയ്ക്കുന്ന സ്വപ്നഭാഷ

അറിവിന്റെ സോപാനമേറുവാനേവർക്കു
മാശ്രയമായ വിജ്ഞാനഭാഷ
കാവ്യമായ്, കഥകളായ്, ഗാനങ്ങളായുള്ളി-
ലീണം തുളുമ്പും വികാരഭാഷ

പൊന്നുഷഃസന്ധ്യയിൽ ഭൂപാളമായ്, രാഗ-
മാലികയാർന്ന സാഹിത്യഭാഷ
നന്ദനം പോൽ രമണീയമാം കേരള-
വൃന്ദാവനത്തിൻ വസന്തഭാഷ

ദുഃഖമായ് സ്നേഹമായ് സന്തോഷമായ്, നിത്യ-
മുച്ചരിക്കും ലോകമർത്ത്യഭാഷ
ആയിരമർത്ഥങ്ങളുള്ളിൽ നിറയ്ക്കുന്നൊ-
രാസ്വാദ്യസുന്ദര ഗ്രാമഭാഷ

കൂത്തമ്പലങ്ങളിൽ കോവിലകങ്ങളിൽ
കച്ഛപിമീട്ടിയോരാർദ്ദ്രഭാഷ
ദൂതുമായെത്രയോ കാതരമാനസ
സന്ദേശമേന്തിയ പ്രേമഭാഷ

എൻപ്രേമമുഗ്ദ്ധസങ്കൽപ്പപ്പിറാവിനെ
പാടിയുണർത്തിയോരാത്മഭാഷ
എൻ ഹൃത്സിരാരക്ത ചന്ദനച്ചോപ്പാർന്ന
എന്നെഞാനാക്കിയോരെന്റെഭാഷ


“എന്നെ, ഞാനാക്കിയോരെന്റെഭാഷ…”

Tuesday, October 21, 2008

ദുഃഖപുത്രി

ന്നാണുഞാൻ കുത്തിക്കുറിക്കാൻ തുടങ്ങിയതെന്നറിയില്ല. എങ്കിലും അഞ്ചിൽ പഠിക്കുമ്പോൾ ആണെന്നാണെന്റെ ഓർമ്മ. ക്ലാസ് ടീച്ചർ ശങ്കരിയമ്മസാർ ആ വർഷത്തെ യുവജനോത്സവത്തിൽ മത്സരിക്കാൻ താൽ‌പ്പര്യമുള്ളവരുടെ പേരുവിവരം ആവശ്യപ്പെട്ടു. അന്നേവരെ ഞാൻ സ്റ്റേജിൽ കയറിയിട്ടുണ്ടായിരുന്നില്ലെങ്കിലും കവിതാ രചന, കഥാ രചന, ഡ്രോയിങ്ങ്, പെയിന്റിങ്ങ്, ലളിതഗാനം, ശാസ്ത്രീയ സംഗീതം എന്നുവേണ്ട ഒരന്തവും കുന്തവും ഇല്ലാത്ത എല്ലാ ഐറ്റംസിനും ഞാൻ പെരുകൊടുത്തു. എന്നെത്തന്നെ അത്ഭുതപ്പെടുത്തി എന്തിനൊക്കെയോ സമ്മാനങ്ങൾ കിട്ടുകയും ചെയ്തു! പറഞ്ഞു വന്നത് ഞാൻ ആദ്യമായി കവിതയെന്നു പറയുന്നതെന്തോ എഴുതാൻ തുടങ്ങിയതന്നു മുതലാണെന്നു തോന്നുന്നു.

എങ്കിലും ആദ്യമായി ഒരു കവിയരങ്ങിൽ പങ്കെടുത്തത് പതിനഞ്ചാം വയസ്സിലാണ്. അതും ഞാൻ സ്വപ്നംകാണാത്ത ഒരു വേദിയിൽ. മാവേലിക്കരയിലെ ശ്രീ ഏ.ആർ. രാജരാജവർമ്മയുടെ സ്മാരകത്തിൽ നടന്ന വാർഷികാഘോഷത്തിൽ വച്ചായിരുന്നത്. സംഘാടകർ അറിയിച്ചതനുസരിച്ച് അന്നെഴുതിയ ഒരു കവിതയുമായി എന്റെ ഒരകന്ന ബന്ധുവിന്റെ കൂടെ അപ്പൂപ്പന്റെ കസവുകരയുള്ള ഡബിൾ മുണ്ടുമൊക്കെയുടുത്ത് ഗമയിൽ രാവിലെ തന്നെ ഞാനവിടെത്തിച്ചേർന്നു. ധാരാളമാളുകൾ ആ ചെറിയ പൂമുഖത്ത് തിങ്ങി നിറഞ്ഞിരുന്നു. മലയാളഭാഷയ്ക്കും വ്യാകരണത്തിനും മേൽ‌വിലാസമുണ്ടാക്കിയ കേരളപാണിനിയുടെ ജന്മഗൃഹത്തിൽ ആദരവോടെ ഞാൻ വലതുകാൽ വച്ചു കയറി. ഭിത്തിയിൽ തൂക്കിയിരിക്കുന്ന പഴയ ചിത്രങ്ങളൊക്കെ തൊട്ടു തൊട്ട്, ‘കൊണ്ടൽ‌വേണിയൊരു രണ്ടുനാലടി നടന്നതില്ലതിനു മുൻപുതാൻ’ എഴുതിയ പേനയും കണ്ട് അത്ഭുതപരവശനായി അവിടെല്ലാം ഞാൻ ഓടിനടന്നു.

ഒപ്പമുണ്ടായിരുന്ന ബന്ധു അവിടെ നിൽക്കുന്ന പ്രമുഖരെയെല്ലാം ‘അതു പ്രൊഫ. എം.കെ.സാനുസാർ, ഇല്ലിരിക്കുന്നത് നരേന്ദ്രപ്രസാദ്, മറ്റേത് ഗുപ്തൻ സാർ, അതിനപ്പുറത്ത് പന്മന രാമചന്ദ്രൻ സാർ, അതിനടുത്ത് വട്ടപ്പറമ്പിൽ ഗോപിനാഥൻ പിള്ളസാർ (ഇദ്ദേഹം വിദ്യാർത്ഥികളുടെ കാണപ്പെട്ട ദൈവമായിരുന്നു. സാറിന്റെ ഗൈഡുകളായിരുന്നു പലരും പരീക്ഷയ്ക്ക് വെട്ടിയെടുത്ത് ഡാപ്പായി കൊണ്ടുപൊയ്ക്കൊണ്ടിരുന്നത്) പിന്നെ എരുമേലി പരമേശ്വരൻ പിള്ള സാർ, ഏറ്റുമാനൂർ സോമദാസൻ സാർ‘ എന്നു പറഞ്ഞു കാണിച്ചുതരുന്നുണ്ടായിരുന്നു. ഈ സിംഹങ്ങൾക്കും കടുവൾക്കും മുൻപിൽ വിയർത്തൊലിച്ച ഉടുപ്പിനുള്ളിൽ നാലായി മടക്കിയ കടലാസ്സിൽ കുനുകുനെ എഴുതിയ കവിതയുമായി വിറയ്ക്കുന്ന മനസ്സോടെയും കൈകാലുകളോടെയും ഞാൻ ഇരുന്നു. സാഹിത്യ സമ്മേളനവും അക്ഷരശ്ലോകവുമെല്ലാം അരങ്ങു തകർക്കുമ്പോൾ എന്റെ ഹൃദയമിരിക്കുന്ന ഭാഗത്ത് ചെട്ടികുളങ്ങര ഭരണി നടക്കുകയായിരുന്നു.

ഉച്ചയൂണു കഴിഞ്ഞ് കവിയരങ്ങു തുടങ്ങുകയായി. ശ്രീകുമാരൻ തമ്പി, ബിച്ചു തിരുമല, കുരീപ്പുഴ, നീലം പേരൂർ മധുസൂദനൻ നായർ, പഴവിള രമേശൻ തുടങ്ങി ധാരാളം പ്രമുഖർ വേദിയിലും ഗുപ്തൻസാർ അടക്കമുള്ളവർ കേൾ‌വിക്കാരായി സദസ്സിലും നിലയുറപ്പിച്ചു. ഞാനാണെങ്കിൽ എങ്ങും തൊടാതെ ഒരു മൂലയ്ക്കുമാറിയിരുന്നു റിഹേഴ്സൽ നടത്തുകയായിരുന്നു. അങ്ങനങ്ങനെ ഓരോരുത്തരായി ചൊല്ലിച്ചൊല്ലി അവസാ‍നം എന്റെ ഊഴമായി. നടക്കാൻ കാലിനൊരു ബലമില്ലായ്മപോലെ, കൈകൾക്ക് ഒരു കോച്ചിപ്പിടുത്തം, തലയ്ക്കൊരു ഭാരം, വയറ്റിൽ ഒരാന്തൽ; ആകെ വയറിളക്കക്കാരൻ കൂഴച്ചക്ക തിന്നമാതിരി ഒരെന്തോന്ന്. കവിത കാണാതറിയുമായിരുന്നെങ്കിലും പോക്കറ്റിൽ നിന്ന് കടലാസെടുത്തു പിടിച്ചു വേദിയിലേക്ക് തൊഴുതുപിടിച്ചു നടന്നു. മൈക്കിനു മുൻപിലെത്തി ചുറ്റും നോക്കി വീണ്ടുമൊന്നു തൊഴുതു. കയ്യിലിരുന്ന പേപ്പർ കാവടിതുള്ളും പോലെ തുള്ളാൻ തുടങ്ങി. എന്റെ വിനയം കണ്ടെങ്കിലും അവർ പയ്യൻസ് കൊള്ളാമെന്നു പറയട്ടെ എന്നു കരുതി മൂന്നാമതും തൊഴുതു. എല്ലാവർക്കും നമസ്കാരവും അതിനവസരമൊരുക്കിയവർക്കെല്ലാം നന്ദിയും കടപ്പാടും അറിയിച്ച് കവിതയുടെ പേര്, സാംബശിവൻ പറയും‌പോലെ അൽ‌പ്പം കടുപ്പത്തിൽ തന്നെ പറഞ്ഞു. “ദുഃഖപുത്രി” (സിംബൽ!!)

പിന്നെ എത്തിക്കുത്തി,
“ത്രേതായുഗത്തിലെ ദുഃഖപുത്രീ………,” എന്നൽ‌പ്പം നീട്ടി ചൊല്ലി ഞാൻ ബ്രേക്കിട്ടു നിന്നു. പരിഭ്രമം കാരണം, താമരശേരിച്ചുരം കേറുന്ന ഓട്ടോറിക്ഷയെപ്പോലെ എന്റെ ശബ്ദം ഞരങ്ങി വലിഞ്ഞു. തൊണ്ട വറ്റിവരണ്ടുണങ്ങിക്കരിഞ്ഞ് വെടിച്ചുകീറി. ഞാൻ എല്ലാരെയും ഒന്നൊളിഞ്ഞുനോക്കി ഉമിനീരിറക്കി. “പോരട്ടേ…” എന്നർത്ഥത്തിൽ അവർ തലകാണിച്ചു. കാലിനടിയിൽ ഒരു തരിപ്പോ പുളപ്പോ അനുഭവപ്പെട്ടു. എങ്കിലും ചൊല്ലാതെ പോരാൻ പറ്റില്ലല്ലോ, കണ്ണടച്ചു, നേരിട്ടറിയാവുന്ന സകല ദൈവങ്ങളെയും കൂടെ ഒരെക്സ്ട്രാ പ്രൊട്ടെക്ഷനുവേണ്ടി ഗ്രേഡു കൂടിയ കൊട്ടാരക്കര ഗണപതി, ഗുരുവായൂരപ്പൻ, ശബരിമല അയ്യപ്പൻ തുടങ്ങിയവരേയും വിളിച്ചു സഹായമഭ്യർത്ഥിച്ചു ബാക്കി ചൊല്ലി….
“നിന്നെ- യെന്തേ മറന്നുപോയ് രാമായണം കൃതി?”
പിന്നെ തീരും വരെ ഞാൻ കണ്ണു തുറന്നില്ല, ആരെയും കണ്ടില്ല ഏതുരാഗത്തിലാണോ ഏതീണത്തിലാണോ എന്നറിയില്ല എങ്ങനെയൊക്കെയോ ചൊല്ലിത്തീർത്തു. തീർന്നപ്പൊഴേക്കും വേദിയിലിരുന്ന ആരോ എന്റെ പുറത്തുതട്ടിയ പോലെ…. എവിടൊക്കെയോ കയ്യടികേട്ടപോലെ…., അടുത്തുള്ള ടി.ടി.ഐയിലെ സാറുമ്മാർക്കു പഠിക്കുന്ന ചേച്ചിമാർ കുറേപ്പേർ അടുത്തുവന്ന് നന്നായിരുന്നെന്നു പറഞ്ഞ് ആ കവിതയും വാങ്ങിച്ചുകൊണ്ടു പോയി. മേലേപ്പറമ്പിൽ ആൺ‌വീടെന്ന സിനിമയിൽ വേലക്കാരിയായ ശോഭന ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മുൻപിൽ വന്നുപെട്ട ജഗതിയെ നോക്കുന്നതുപോലെ നരേന്ദ്രപ്രസാദ് സാർ എന്നെ ചുഴിഞ്ഞൊന്നു നോക്കി.

പത്തിരുപതു വർഷം മുൻപു നടന്ന എന്റെ കവിയരങ്ങേറ്റം ഇന്നും ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു. അതുപോലെ, എനിക്കൊരിക്കലും മറക്കാനാകാത്ത ഈ കവിതയും. രാമായണമൊരിക്കലും ഊർമ്മിളയെ മറന്നിട്ടില്ലെന്നും അർഹിക്കുന്ന പ്രാധാന്യം കൊടുത്തിട്ടുണ്ടെന്നും പലരും പിന്നീട് വാദിച്ചു. ശരിയായിരിക്കാം, പക്ഷേ, ആ ചെറുപ്രായത്തിലെഴുതിയ വരികൾ മാറ്റിമറിച്ചെഴുതാൻ ഈ പ്രായത്തിലും ഞാൻ അശക്തനാവുകയാണ്.

ഇന്നും ദുഃഖപുത്രി ഒരു വിഷാദരാഗമായി എന്റെ മനസ്സിലെവിടെയോ ഇരുന്നു തേങ്ങുന്നു…

ത്രേതായുഗത്തിലെ ദു:ഖപുത്രീ, നിന്നെ-
യെന്തേ മറന്നുപോയ് രാമായണം കൃതി?
നീയല്ലേ വർഷം പതിന്നാലയോദ്ധ്യയിൽ
നീറും ഹൃദയവുമായ് നിന്ന മൈഥിലി*?

രാമന്നുതുണയായ് ഗമിച്ചു സീതാദേവി
രാക്ഷസർ വാഴുമാരണ്യാന്തരങ്ങളിൽ
രാപകൽ നിദ്രയൊഴിച്ചായുധം പേറി
രാജീവലോചനൻ സൗമിത്രിയും നിന്നു
വന്യഭോജ്യം തിന്നു ഭർത്തൃസമേതയായ്
ഛായാതലം സപ്രമഞ്ചങ്ങളാക്കിയും
മോഹനം പച്ചത്തുകിൽ ചാർത്തിനിൽക്കുന്ന
കാനനകുഞ്ജങ്ങൾ കൊട്ടാരമാക്കിയും
ശീതളക്കാറ്റിലുദിക്കും വികാരാഗ്നി
വല്ലഭസ്വേദതീർത്ഥത്താൽ കെടുത്തിയും
ലക്ഷ്മണാരണ്യപ്രവാസം ഗ്രഹിച്ചിത്ഥ-
മോർത്തുജീവിക്കാൻ കൊതിച്ചിവൾ ജാനകി*;
ത്രേതായുഗത്തിലെ ദു:ഖപുത്രീ...നിന്നെ-
യെന്നിട്ടുമെന്തേ മറന്നുപോയ് വാല്മീകി?

സൗമിത്രി ലോലവികാരവീണാതന്ത്രി
മീട്ടിയനാളോർത്തു നിർവൃതിപൂണ്ടിവൾ
സാകുലം, ഓർമ്മകൾ ചാമരം വീശുന്ന
സുന്ദരപൗർണ്ണമിരാത്രിയിലിന്ദുവിൻ
ഹൃത്തും ലയിപ്പിക്കുമശ്രുവർഷത്തോടെ
ധാത്രി മലർശയ്യയാക്കി മയങ്ങവേ,
എങ്ങോ മൃദുപാദനിസ്വനം ചുറ്റിലും
സുന്ദരികേട്ടുണ,ർന്നവ്യക്തതയ്ക്കുള്ളിൽ
തന്നാര്യപുത്രനെക്കാണവേ, വേപഥു
ഗാത്രീസവേശം മുഖംതാഴ്ത്തി സുന്ദരൻ
മന്ദം സഹാസമണഞ്ഞു, തഴമ്പാർന്ന
കൈകളിൽ വാടിയ പൂചേർത്തു ചുംബിച്ചു
ശുദ്ധജലംതളി,ച്ചിച്ഛാക്ഷയംവന്നു
വറ്റിവരൊണ്ടരാ ഉദ്യാനകങ്ങളിൽ...

പെട്ടന്നടിച്ച കൊടുങ്കാറ്റിൽ ജാലക-
വാതിലടയവേ, ആസ്വപ്നവും മാഞ്ഞു
ദു:ഖിതചിത്ത, തിമർത്തുവീഴും കാല-
വർഷനിപാതം കൊഴിച്ച തളിർപോലെ,
ഏഴുമാമലകൾക്കുമപ്പുറം നിന്നുകാ-
റ്റേറിയണഞ്ഞ സൗഗന്ധികപ്പൂപോലെ,
വാല്മീകിപാകിയ സ്വർണ്ണാക്ഷരങ്ങൾക്കി-
ടയിൽ വെറും മണ്ണുകോലമായ്മാറിയോ-
ളെങ്കിലു‘മൂർമ്മിളേ...‘ സീതയേക്കാൾ വ്യഥ
കുത്തിമുറിപ്പിച്ചതല്ലേ നിൻ ജീവിതം?
ത്രേതായുഗത്തിലെ ദു:ഖപുത്രീ, നിന്നെ-
യെന്നിട്ടുമെന്തേ മറന്നുപോയ് വാല്മീകി?

കാമാർത്തയാം ശൂർപ്പണഖാനിശാചരി-
ക്കാത്മ ഭ്രാതാവിനെക്കാട്ടിയ ശ്രീരാമാ…
വിസ്മരിച്ചോ നീ വിയോഗാഗ്നിചുട്ട മ-
നസ്സുമായ്കേഴുന്നൊരിക്കുലകന്യയെ?!
രാമനും സീതയും മാതാക്കളും മറ-
ന്നിപ്പതിഭക്തയെ, ലക്ഷ്മണപത്നിയെ
തീർത്തും നിശ്ശബ്ദതത്തറ്റുടുത്താത്മ
വിചാരമടക്കിയിരുന്നവളാണിവൾ!
ആരണ്യകംതേടി യാത്രയാംവല്ലഭ
വിഗ്രഹം പൂജിച്ചുനിന്നവളാണിവൾ!
മൂന്നമ്മമാരുടെ ദു:ഖഭാഗം പറ്റി-
യെല്ലാം സഹിച്ചുകഴിഞ്ഞവളാണിവൾ!
രജകന്റെപൊയ്‌വാക്കുകേട്ടു സ്വപത്നിയെ
അടവിയിൽ തള്ളിയ ശ്രീരാമചന്ദ്രനെ
ഒറ്റയ്ക്കൊരായിരം വാഗസ്ത്രമെയ്തു ഹാ!
മുട്ടുകുത്തിച്ച വീരാംഗനയാണിവൾ!
വാക് ലംഘനപ്പരീഹാരാർത്ഥമായ് സര-
യൂനദീ നിമ്നത പുൽകിയപ്രാണന്റെ
വേർപ്പാടിലമ്പേ മനംപൊട്ടി, ശേഷിച്ച
കാലമൊരുലപോലെരിഞ്ഞവളാണിവൾ!
കാണ്ഡങ്ങളാറുമീ ഭാരതപുത്രിയെ
വിസ്മരിച്ചെങ്കിലും ശാന്തയായ് നിന്നാത്മ
ബന്ധങ്ങൾ തീർത്തോരുമിച്ചൂളയിൽ സദാ
നീറിയെരിഞ്ഞ സർവംസഹയാണിവൾ!
ഇവളൂർമ്മിള, രാമായണങ്ങളും ആദി-
കവികളും പാടേ മറന്നൊരമ്മ!

പൂജാമുറിക്കുള്ളിൽനിന്നുതിർന്നെത്തുന്നൊ-
രത്തേങ്ങൽകേട്ടുഞാൻ കാതോർത്തുനിൽക്കവേ,
മെല്ലെവാതിൽതുറ,ന്നദ്ദു:ഖമന്റെയും
ദു:ഖമായ് ഞാൻ സ്വയമേറ്റുവാങ്ങീടവേ,
വീർത്തവർത്മങ്ങളും ചോന്നനേത്രങ്ങളും
കണ്ടുഞ്ഞാൻ ഞെട്ടിത്തരിച്ചുനിന്നീടവേ,
മാന്മിഴിക്കോണുകൾ ചോർത്തിയ പൊയ്കയിൽ
വെൺപട്ടുവസ്ത്രങ്ങൾ നീരാട്ടുകൊള്ളവേ,
ഞാൻ ചൊല്ലി, 'ലക്ഷ്മണപത്നീ കരഞ്ഞെന്തി-
നത്തപ്തചിത്തം തളർത്തുന്നു പിന്നെയും
നിൻ കണ്ണുനീർവീണെഴുത്താണികൾ ശപ്ത-
സാഗരഗർത്തത്തിലാഴാതിരിക്കട്ടേ......'

കരയൊല്ലേ പെങ്ങളേ, അറിയുന്നുഞാൻ നിന്റെ,
കരളുരുക്കും ശോകഗാനവരികളെ
അകിലാണു നീ; സുഖഗന്ധം പകർന്നാത്മ-
വേദനപേറിപ്പുകയാൻ പിറന്നവൾ
ശ്രീരാമപത്നിക്കലങ്കാരമേറ്റുവാൻ
സൃഷ്ടിച്ചവിസ്മൃതി നിൻശാപമെങ്കിലും
ഈരക്തമോലും ഞരമ്പുകൾ സോദരീ
നിന്നേയറിയുന്നൂ ഭാരതപുത്രിയായ്
ഓർത്താലഹരിയിൽ കണ്ണീർ തുടയ്ക്കുക,
നിന്നേ മറന്നവരോടു പൊറുക്കുക,
വിശ്വവിഖ്യാതേതിഹാസഭ്രൂണങ്ങളിൽ
വീണ്ടും സുമിത്രാസ്നുഷയായ്തന്നെ വാഴുക.

ത്രേതായുഗത്തിലെ ദു:ഖപുത്രീ, നിന്നെ-
യിനിയും മറക്കില്ല ഭാരതസന്തതി!
ഇനിയും മറക്കില്ല ഭാരത സന്തതി!!


*മൈഥിലി, ജാനകി തുടങ്ങിയ പേരുകൾ ഊർമ്മിളയ്ക്കല്ലേ കൂടുതൽ ചേരുക?

Friday, October 17, 2008

ഓർമ്മകൾക്കെന്തു മധുരം..!!!

സാമ്പത്തികമായി തീരെ താഴ്ന്നതായിരുന്നു അവന്റെ കുടുംബസ്ഥിതി. മാക്രി കരഞ്ഞാൽ വെള്ളം കയറുന്ന മൂന്നേക്കർ നിലമായിരുന്നു ആകെ സമ്പാദ്യം. എന്നേക്കാൾ രണ്ടു വർഷം സീനിയറായിരുന്നെങ്കിലും തമ്മിൽ‘എടാ പോടാ‘ വിളിക്കാൻ സ്വാതന്ത്ര്യമുള്ള ഉറ്റ സുഹൃത്തുക്കളായിരുന്നു. മിക്കവാറും ഞങ്ങൾ പതിവായി ഒത്തുകൂടാറുണ്ടായിരുന്നു.

അങ്ങനെയൊരുദിവസം അവനെന്നോടൊരു പെൺകുട്ടിയെക്കുറിച്ചു പറഞ്ഞു. അവന്റെ അമ്മയുടെ വീടിനടുത്തുള്ള കുട്ടിയാണ്. അമ്മവീട്ടിലേക്കുള്ള നിത്യ സന്ദർശനത്തിനിടയിൽ ഇവർ തമ്മിൽ അടുത്തിരുന്നു. നല്ല സാമ്പത്തിക ശേഷിയുണ്ടായിരുന്ന വീട്ടിലെ കുട്ടി. അച്ഛനുമമ്മയും ഉയർന്ന ഉദ്യോഗസ്ഥർ. ചേട്ടൻ ബാംഗ്ലൂരിൽ എഞ്ചിനീയർ. എങ്ങനെയെല്ലാം ഗുണിച്ചുഹരിച്ച് നോക്കിയാലും നാട്ടുകാരുടെ കണ്ണിൽ ഒട്ടും ചേരുന്ന ബന്ധമായിരുന്നില്ല അത്. പോരാത്തതിന് ജാതിയും വ്യത്യസ്തം. ആകെയൊരു തൃശൂർപൂര വെടിക്കെട്ടിനുള്ള എല്ലാ സാദ്ധ്യതയും ഉണ്ടായിരുന്നതായി ദീർഘദർശിയായ ഞാൻ പലതവണ പ്രവചിച്ചിരുന്നെങ്കിലും അവനതു കാര്യമാക്കിയില്ല. എന്നാൽ ഒരിക്കൽ പോലും ഞാൻ അവനെ നിരുത്സാഹപ്പെടുത്തിയിരുന്നില്ല. അമ്പലമായിരുന്നു ഇവരുടെ കൂടിക്കാഴ്ചാ വേദി. അതിനകത്തു നിന്ന് കണ്ണും കയ്യും മറ്റും തമ്മിൽ കാണിക്കുന്നതു കണ്ട് പലപ്പോഴും ഞാൻ ചിരിച്ചുപോയിട്ടുണ്ട്. അങ്ങനെ അവസാനം ഒരുസുപ്രഭാതത്തിൽ നാട്ടിൽ ഒരു മലനട വെടിക്കെട്ടിനു തീകൊളുത്തി അവർ ഒന്നിച്ചു. ഒരാഴ്ച നാട്ടുകാർക്കും കോളായിരുന്നു. പല കഥകളും അവരുണ്ടാക്കുകയും അവർ തന്നെ തിരുത്തുകയും പിന്നെയും ഉണ്ടാക്കുകയും ചെയ്തു.

ഇന്നവർ ആരെയും ആശ്രയിക്കാതെ മാതൃകാ ദമ്പതികളായി കളിച്ചു ചിരിച്ചും വഴക്കുകൂടിയും കഴിയുന്നു. എന്റെ സുഹൃത്ത് ഇപ്പോൾ സൌദിയിലാണ്. ഇത്തവണ നാട്ടിൽ പോയപ്പോൾ അവന്റെ വീട്ടിൽ ചെന്നിരുന്നു. എന്റെ ഈ കവിത അവനെ പാടിക്കേൾപ്പിച്ചു. അവനും അൽപ്പം കവിതയെഴുത്തുഭ്രാന്തുണ്ടായിരുന്നതിനാൽ കക്ഷിതന്നെ ചില രംഗങ്ങൾ ചേർക്കാൻ പറഞ്ഞു തന്നു. ഇല്ലാത്ത കാര്യങ്ങൾ വെട്ടിക്കളഞ്ഞു. അവസാനം ഇതവന്റെ കഥയായി, കവിതയായി. രണ്ടുസ്മാളും പൂശി (കണക്ക് ശരിയായിരിക്കും, എണ്ണമോർമ്മയില്ല) അവളുണ്ടാക്കിയ കപ്പയും മീങ്കറിയും അടിച്ചു പെരുക്കി മത്സരിച്ചു പാട്ടുംപാടി അയൽക്കാരുടെ ലൈവ് പ്രാക്കും വാങ്ങി അടിച്ചുപൊളിച്ച് ഒരു രാത്രി...


ആരെയോ കാത്തു ഞാനന്നൊരിക്കൽ
ആവഴിയോരത്തു നിന്ന നേരം
മഞ്ഞണിക്കരമുണ്ടുടുത്തേകയായിവ-
ന്നെന്നേക്കൊതിപ്പിച്ചതോർമ്മയുണ്ടോ?, കണ്ണു-
കണ്ണോടിടഞ്ഞതുമോർമ്മയുണ്ടോ?

കാച്ചെണ്ണയൂറും മുടിച്ചുരുളിൽ
കൃഷ്ണത്തുളസിക്കതിർ തിരുകി
എൻ നെഞ്ചിലേക്കൊളിയമ്പെയ്തറിയാതെ-
യെന്നപോൽ നീ നിന്നതോർമ്മയുണ്ടോ? നഖ-
ചിത്രങ്ങൾ കോറിയതോർമ്മയുണ്ടോ?

നാലമ്പലത്തിൻ ചുവർപ്പരപ്പിൽ
രാസകേളീ ശിൽപ്പ ചാരുതയിൽ
നീ മിഴിനട്ടുനിൽക്കേ എൻ നിഴൽകണ്ടു
നാണിച്ചൊളിച്ചതന്നോർമ്മയുണ്ടോ? ഉള്ളി-
ലീണം തുളുമ്പിയതോർമ്മയുണ്ടോ?

ദേവനാറാടും കടവിൽ നീയെൻ
ദേവിയായ് നീരാടി വന്നു നിൽക്കേ
ഈറനോടെൻ വിരിമാറോടു ചേർത്തു ഞാൻ
ചുംബിച്ചുണർത്തിയതോർമ്മയുണ്ടോ?, മിഴി-
പെയ്തൊരാ സന്ധ്യയിന്നോർമ്മയുണ്ടോ?

അലസമെൻ ജാലകവാതിലിൽ ഞാൻ
മിഴിനട്ടു നിന്നൊരാഷാഢ രാവിൽ
അറിയാതെ പിന്നിൽ വന്നെൻ കണ്ണുപൊത്തി നീ
ആരെന്നു ചോദിച്ചതോർമ്മയുണ്ടോ? കുപ്പി-
വള ഞാനുടച്ചതുമോർമ്മയുണ്ടോ?

നീഹാര രശ്മികൾ പൂത്തു നിൽക്കും
ചൈത്ര വിഭാതമപ്പുൽ പ്പരപ്പിൽ
നിന്മടിത്തട്ടിൽ കിടന്നന്നു പാടിയോ-
രെൻ കാവ്യശീലുകൾ ഓർമ്മയുണ്ടോ?, മെയ്യിൽ-
നുള്ളിനോവിച്ചപാടോർമ്മയുണ്ടോ?

ഒരു ഗ്രീഷ്മ ശാഖിയിൽ പൂത്ത നീയും
ഒരു മരുപ്പച്ചയായ് തീർന്ന ഞാനും
പിരിയുവാനാകാതെ ദൂരെയേതോതീര-
മോടിയൊളിച്ചനാളോർമ്മയുണ്ടോ?, നമ്മ-
ളൊന്നിച്ച രാത്രിയിന്നോർമ്മയുണ്ടോ?

ആഴികൾ ചുറ്റും അലയടിക്കേ
അത്തിരയേറ്റു നാം വാടി വീഴ്കേ
ആറടിമണ്ണിലലിഞ്ഞൊന്നുചേരുവാ-
നാശിച്ച ജീവിതമോർമ്മയുണ്ടോ?, ശ്യാമ
മേഘങ്ങൾ പെയ്തതെന്നോർമ്മയുണ്ടോ?

നാഗമാറാടുന്ന മച്ചകത്തിൽ,
നന്മൃദുവെൺപട്ടലർ വിരിപ്പിൽ,
നിന്നിലേക്കെൻ സ്നേഹമാഴവേ, ചാർത്തിയ
കുങ്കുമപ്പൊട്ടുകളോർമ്മയുണ്ടോ?, കണ്ണി-
ലാളും വികാരങ്ങളോർമ്മയുണ്ടോ?

ആരുമില്ലാതെത്ര വർഷകാലം
മുത്തടർന്നീടും മലർക്കുടിലിൽ
കഞ്ഞിയാലുള്ളം നിറഞ്ഞു നാമത്താഴ-
മുണ്ടുകിടന്ന രാവോർമ്മയുണ്ടോ? താര
മെണ്ണിക്കളിച്ചതിന്നോർമ്മയുണ്ടോ?

ചന്ദനം ചാർത്തും വയൽ വരമ്പിൽ
വേർപ്പോലുമെൻ മെയ് തുടച്ചു മന്ദം
ചമ്മന്തിയും കൂട്ടിയുണ്ണുന്നതും നോക്കി
നിൽക്കും നിനക്കെല്ലാമോർമ്മയുണ്ടോ? അന്നു
തന്നോരുരുളകളോർമ്മയുണ്ടോ?

ചിങ്ങക്കതിർവയൽ കൊയ്ത്തുകാലം
നിൻ ചിപ്പിയിൽ മുത്തടർന്ന യാമം
നെഞ്ചോടടുക്കി നീ എന്മണിക്കുഞ്ഞിന-
ന്നമ്മിഞ്ഞ നൽകുന്നതോർമ്മയുണ്ടോ?, തമ്മിൽ
നാം കണ്ടസ്വപ്നങ്ങൾ ഓർമ്മയുണ്ടോ?

മെയ്‌വളരിമ്മിണിക്കൈ വളര്
പിച്ചവച്ചോമനക്കാൽ വളര്
ഓമനത്തിങ്കളും പാടിക്കുറുമ്പിയെ
മാറിയെടുക്കുന്നതോർമ്മയുണ്ടോ? അവൾ
നമ്മേയുറക്കാത്തതോർമ്മയുണ്ടോ?

ഓർമ്മകളോണനിലാവുപോലെ
ഓലുമീയേകാന്ത യാമങ്ങളിൽ
ഓർക്കുമ്പൊളൊക്കെയും നൊമ്പരമെങ്കിലു-
മോർക്കുവാനെത്ര സുഖമതെന്നും, എന്റെ
ഓർമ്മകൾക്കെന്തു മധുരമിന്നും!

(ഓണം എന്റെ ഓർമ്മകൾക്കും മധുരം പകരുന്നു. ഞാൻ എന്റെ പെണ്ണിനെ കണ്ടതും അവൾക്ക് മോതിരമിട്ടതും അവളെ താലിചാർത്തിയതും അലാറം അടിക്കുമ്പോലെ കൃത്യം ഒരുവർഷം കഴിഞ്ഞ് ആറന്മുള ഉത്തൃട്ടാതി വള്ളംകളി അടിച്ചുതകർക്കുമ്പോൾ ഒരുകുന്നു ടെൻഷനുമായി കാത്തു നിന്ന എന്റെ കയ്യിലേക്ക് ഒരു പെൺ‌കുഞ്ഞു വന്നുവീണതുമെല്ലാം ഓണനാളുകളിലായിരുന്നു. അങ്ങനെ ഓണക്കാലം എന്റെ ജീവിതത്തിന്റെ ഭാഗമായി.... എന്റെ സ്വപ്നങ്ങൾക്കു കൂട്ടായി.... എന്റെ ഓർമ്മകൾക്ക് നിറമായി....)

Monday, October 6, 2008

എന്റെ ആദ്യ പോസ്റ്റിങ്ങ്‌......

“ആമുഖം നിരർത്ഥകം! ലോലമീനിലാവെട്ട-
ത്താമുഖം മിഴിനീരിൽ കണ്ടുഞാനെഴുതുമ്പോൾ
കഥയോ? ജീവോത്ഭിന്ന സാരമോ? സങ്കൽപ്പമോ?
കേൾപ്പവർ ചോദിച്ചേക്കാം; ഉത്തരം തരില്ലഞാൻ.”

കുറേ ആദർശങ്ങൾ, കുറേ സ്വപ്നങ്ങൾ, കുറേ സങ്കൽ‌പ്പങ്ങൾ
അതുമായി,
പലപല നാടുകളിൽ, പലപല വേഷങ്ങളിൽ….
അവരോടൊപ്പം അലിഞ്ഞു ചേർന്ന്…..
അതിൽ പലതും
ഒരിക്കലും തിരിച്ചറിയാത്ത മുഖങ്ങളായിരുന്നു.
ചിലത് എന്നെ നോക്കിച്ചിരിച്ചു…
ചിലത് തീതുപ്പി….
ആരോടും പരിഭവമില്ലാതെ…
എങ്ങും പരാതിപറയാതെ…
അന്തർമുഖനായി ഞാൻ…

അപ്പോഴും
എന്നിലെ എന്നെ അറിയാൻ
ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു…
തലമുറകൾ കൈമാറിയ വേദക്കെട്ടുകൾ ചിതലരിച്ചു….
കറുത്തപുകച്ചുരുളുകൾക്കുള്ളിൽ ഞാൻ ഒളിച്ചിരുന്നു….
ആരും എന്നെ കണ്ടില്ല….
അഥവാ,
കണ്ടില്ലെന്നു നടിച്ചു….

പിന്നെ….,
എവിടെയോ ചെന്നടിഞ്ഞു…
മരണത്തിന്റെ ഗുഹാമുഖങ്ങൾ പലപ്പോഴും മാടിവിളിച്ചു….
അപ്പൊഴൊക്കെ,
ഒരദൃശ്യകരം എന്നെ പിടിച്ചുമാറ്റിക്കൊണ്ടിരുന്നു….
ആരുടെയെന്നറിയില്ല….
അതാരെന്നുമറിയില്ല….
അതെന്റെ ചുറ്റും വലയം തീർത്തു….
ഞാനതിനുള്ളിൽ ഒരു കുഞ്ഞിനെപ്പോലെ ഉറങ്ങി….

ഒരേപ്രിൽ ഒന്നിനാണെന്റെ ജനനം. (ചില സാങ്കേതിക കാരണങ്ങളാൽ, അതു പുറത്താരോടും പറയാറില്ല!!)
നാടു മുഴുവൻ കറങ്ങിത്തിരിഞ്ഞ്, പിന്നെ വിദേശങ്ങളിൽ….
ജീവിത ഭാരവുമായി അലച്ചിൽ….
എത്രകിട്ടിയാലും ചോരുന്ന കൈകൾ….
അവസാനം ആഫ്രിക്കയുടെ വന്യസൌന്ദര്യത്തിന്റെ നടുവിൽ….
ഏകനായി, എന്റെ മോഹങ്ങളുമായി…..

ഇന്നെനിക്കു പ്രയപ്പെട്ട ദിവസമാണ്
ഈ ബ്ലോഗുകൊണ്ട് എനിക്കെന്നെത്തന്നെ തൃപ്തിപ്പെടുത്താമെന്ന
ഗുണമേ കാണൂ എന്നറിയാം….
എങ്കിലും വളരെ നാളത്തെ ഒരഭിലാഷം….
സൌഹൃദ സംഘങ്ങളുടെ നടുവിലേക്ക്….
ഒരിക്കലും പരസ്പരം കാണാത്തവരെങ്കിലും
ഒരമ്മപെറ്റവരെപ്പോലെ,
ഒന്നിച്ചു പഠിച്ചവരെപ്പോലെ ലോകം….
അചിന്ത്യം അസാദ്ധ്യം, അവർണ്ണനീയം, …

അവിടേക്കു ഞാനും പറന്നെത്തുന്നു.
വെറും കയ്യുമായി….
നിങ്ങളിലൊരാളായി, നിങ്ങൾക്കൊരാളായി…..

കാണുക വല്ലപ്പോഴും….

സ്നേഹപൂർവ്വം

ചെറിയനാടൻ