Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Wednesday, June 1, 2011

കൃഷ്ണപക്ഷം



രാധാകൃഷ്ണ പ്രേമം എന്നും കവികൾക്ക് വിഷയമായിരുന്നിട്ടുണ്ട്. രാധയെ കൃഷ്ണൻ ഏകപക്ഷീയമായി വിട്ടു പോയി എന്ന ആരോപണങ്ങളും ധാരാളം നിരൂപണങ്ങളിൽ വായിച്ചിട്ടുണ്ട്. സുഗതകുമാരിയുടെ കവിതയാണ് ഞാൻ അവസാനം വായിച്ചത്.

എന്റെ ഈ കവിതയിൽ കൃഷ്ണന്റെ ഭാഗത്തു നിന്നും കാര്യങ്ങൾ നോക്കിക്കാണാനുള്ള ഒരു എളിയ ശ്രമം, അൽപ്പം നീണ്ടുപോയി എന്നറിയായ്കയല്ല, എങ്കിലും എഴുതിവന്നപ്പോൾ ഇത്രയുമായിപ്പോയി... എങ്കിലും കുഞ്ഞു പാട്ടുകളെഴുതുന്നതിനേക്കാൾ എത്രയോ സംതൃപ്തി ഒരു നീളൻ കവിതയെഴുതിക്കഴിയുമ്പോൾ കിട്ടുന്നു. അത് നാലുഭാഗങ്ങളാക്കി ഒറ്റയടിക്ക് പ്രസിദ്ധീകരിക്കുന്നു....:)

ഭാഗം 1

ദ്വാരക നിദ്രയിലാണ്ടു, കപോതങ്ങൾ
ചേക്കേറി, നീല നിലാവു പരക്കവേ
എങ്ങും നിശബ്ദ,മദ്വാപര സാഗര
തീരത്തു വെള്ളിമണല്പ്പട്ടു ശയ്യയിൽ
ദൂരെ, ആകാശ വഴിത്താരയിൽ പൂത്ത
താരണിത്താരകഭംഗിനുകർന്നു ഞാൻ
മന്ദാനിലസ്പർശനിർവൃതി പുല്കിക്കി-
ടക്കേ, മിഴിക്കൂമ്പുതാനേയടഞ്ഞുപോയ്!

സ്വപ്നത്തിലിന്ദ്രിയയാനത്തിനന്ത്യമാ-
രാജകൊട്ടാരമട്ടുപ്പാവിലെത്തി ഞാൻ
ഒച്ചയുണ്ടാക്കാതെ, തീഷ്ണമാം കിങ്കര
ചക്ഷുസിൻ ദൃഷ്ടിയേല്ക്കാതെ നടക്കവേ
നേർത്തൊരുവെട്ടമരിച്ചിറങ്ങും മുറി-
ക്കുള്ളിലേക്കൊന്നെൻ മിഴിചെന്നുനിന്നുപോയ്!
ഏകാന്തസുന്ദരമന്തഃപുരത്തിലെ
പള്ളിമണിയറപ്പൂമ്പട്ടുമെത്തയിൽ
നിദ്രാവിഹീനനായ്, ചിന്താഭരം, പുരാ-
വൃത്തങ്ങളെന്തോ വിചാരിച്ചശാന്തനായ്
വേർപ്പോലുമത്തിരുനെറ്റിയിൽ കൈതാങ്ങി
വേപഥുഗാത്രനായ് ദ്വാരകാധീശ്വരൻ!
പൂമകൾ താർവിരൽ തൊട്ടുതലോടുമ-
ച്ചാരു കളേബരം വാടിക്കിടക്കയായ്
വിശ്വം തിരിക്കും വിരൽത്തുമ്പു നിർജ്ജീവ-
മെന്നപോൽ, കൺകോണിലശ്രുബിന്ദുക്കളോ?
ഉള്ളം തരിച്ചു ഞാൻ നിന്നുപോയെൻ തപ്ത-
നിശ്വാസമാ ദൃഷ്ടിയെന്നിൽ പതിച്ചുപോയ്
ലോകം മയക്കുമതേമന്ദഹാസ നി-
ഴല്പ്പാടുമാത്രം തെളിഞ്ഞധരങ്ങളിൽ.

“കണ്ണാ...കരയുന്നതെന്തു നീ? ദൈവങ്ങൾ
ദൈവമായെണ്ണും നിനക്കും വിഷാദമോ?
ഗീതാവസന്തസുധാവർഷനിർഝരി-
യൂർന്ന ഹൃദന്തത്തിലെന്തേ വികാരമോ?”
ചോദിച്ചു ഞാ,നുള്ളിലേറുമാകാംക്ഷയോ-
ടാർദ്രമാ രാജീവ നേത്രങ്ങൾ ചിമ്മവേ
കണ്ടുഞാൻ മുത്തടർന്നുത്തരീയത്തിൽ വ-
രച്ചിട്ട നൊമ്പരത്തിൻ മുറിപ്പാടുകൾ

”സ്വാഗതമെൻ സഖേ, ഗോപാലനാമെന്റെ
യന്തപ്പുരത്തിലേ,ക്കങ്ങേയ്ക്കു സൗഖ്യമോ?
ഓർത്തുപോയ് ഞാനെന്റെ ബാല്യവും, യൗവ്വനം
കാലികൾ മേയ്ച്ചൊരക്കാളിന്ദിതീരവും
വൃന്ദാവന ശ്യാമകുഞ്ജവും പൗർണ്ണമി-
പ്പാലൊഴുകീടുന്നൊരമ്പാടിമുറ്റവും
കാടും കടമ്പും കളിക്കൂട്ടരോടൊത്ത-
ലഞ്ഞ ഗോവർദ്ധനശൈലതടങ്ങളും
എല്ലാമുമിച്ചൂളപോൽ നീറിനില്ക്കയാ
ണുള്ളിന്നുലയ്ക്കുള്ളി,ലൊപ്പമെൻ രാധയും..!“



ഭാഗം 2

വാക്കുകൾ വേറിട്ടടർന്നൂ സഗദ്ഗദം
വാചാലമാം സജലാർദ്രനീലാംബുജ-
ത്താർമിഴിത്തൂവിതൾ മെല്ലെവിടർ,ന്നതി-
ലായിരം ഭാവമുദിച്ചസ്തമിക്കുന്നു!
മഞ്ഞമരാളദുകൂലമൊതുക്കി, ശം-
ഖാങ്കപദമുറപ്പിച്ചെഴുന്നേറ്റൊട്ടു
മൂകനാ,യെന്നിലേക്കുറ്റുനോക്കി,ത്തന്റെ-
ജീവിതപുസ്തകം മെല്ലെത്തുറക്കയായ്....

അമ്പാടിതൻ മണിപ്പൈതലായ് ഞാൻ വളർ-
ന്നമ്മയ്ക്കുമച്ഛനുമോമനക്കണ്ണനായ്
പാരംവികൃതികാട്ടിഗ്ഗോകുലത്തെങ്ങു-
മാനന്ദവർഷംചൊരിഞ്ഞുനടന്നനാൾ
ഗോവൃന്ദപുച്ഛത്തിലൂയലാടിപ്പുതു-
പാല്ക്കുടം താഴത്തുടച്ചും, നവനീത-
മേവരും കാണാതെകണ്ടു കട്ടുണ്ടുമെൻ
ബാല്യവാസന്തായനങ്ങൾ കൊഴിഞ്ഞുപോയ്
അന്നൊരുനാളാവഴിവന്ന മാമുനി-
യെൻ ജന്മരാശിഗ്രഹസ്ഥാനഗോചര-
ഭാവം മറിച്ചും തിരിച്ചും ഗണിച്ചോതി-
‘വിഷ്ണുവിനൊത്തോരവതാരമാണിവൻ!’

കാലികൾ മേയ്ക്കുവാറുണ്ടായിരുന്നു കാ-
ളിന്ദീനദീപുളിനാരണ്യസീമയിൽ
കൂട്ടിനു ഗോപാലരെത്രപേർ, സന്ധ്യ ചേ-
ക്കേറുവോളം ഹൃദയോല്ലാസവേളകൾ!
അന്നാദ്യമായ് കണ്ടുഞാൻ പിന്തുടരുമാ-
രമ്യനീലാഞ്ജനപ്പൂമിഴിവണ്ടുകൾ
എന്നാദ്യയൗവ്വനസ്വപ്നങ്ങളെ മദം
കൊള്ളിച്ചുണർത്തിയ പ്രേമത്തുടിപ്പുകൾ

ഏതോശരത്കാലസന്ധ്യയിൽ, ദേവിക്കു
പൂജയ്ക്കൊരുക്കുമായ് കാളിന്ദിസൈകതം
പിന്നിട്ടവൾനീങ്ങവേയെന്റെ മുന്നിലേ-
ക്കെത്തിപ്പകച്ചൊന്നുനിന്നു; നിസ്തബ്ദ്ധയായ്!
ഞാനും തരിച്ചുപോ,യാമുഗ്ദ്ധശാലീന
ലാവണ്യനിർമ്മലാകാരവിശുദ്ധിയിൽ
കാൽ വിരൽ മണ്ണിൽ കളം വരച്ചും, കരി-
ന്താരണിക്കൺകോണിനാൽ പാളിനോക്കിയും
നില്ക്കുമപ്പെൺകൊടിതൻ പേലവാംഗമി-
ളംതെന്നലേറ്റുലഞ്ഞാടും തളിർപോലെ!
എന്നെക്കടന്നുപോകാൻ തുടങ്ങീടവേ
ചോദിച്ചു ഞാൻ മെല്ലെ,യാരുനീ ഗോപികേ?
മാതളപ്പൂഞ്ചൊടി ചെറ്റുതുറന്നു, സ-
ലജ്ജം മൊഴിഞ്ഞവൾ; ‘രാധികയാണു ഞാൻ.’

വാസരമൊന്നായടർന്നെന്നുമാവഴി
ത്താരയില്കണ്ടുചിരിച്ചിവരെങ്കിലു-
മിഷ്ടമാണെന്നുചൊല്ലാതെ മനസ്സുകൾ
കൈമാറിയാത്മവികാരം പരസ്പരം.
തങ്ങളിൽ കാണാതിരിക്കുവാനാകാത്ത
മാത്രകൾ, യൗവ്വനാവേശലഹരിയിൽ
സംഗമതീരങ്ങളെപ്പുളകം ചാർത്തി
മാറുന്നിതൊന്നായി, രാധയും കൃഷ്ണനും!



ഭാഗം 3

ദിനരാത്രങ്ങൾ വനകാളിന്ദിക്കരയിലെ
കടമ്പിൻ മലർ പോലെ വിടർന്നും കൊഴിഞ്ഞും പോയ്
ശ്യാമാർദ്രമനോജ്ഞമാം വന്യശാഖിയിൽ കാലം
ഋതുവർണ്ണങ്ങൾ പൂശി കൈവിരൽ പതിക്കയായ്
തങ്ങളിൽ കാണാതിരുന്നീടുവാൻ കഴിയാത്തൊ-
രാത്മബന്ധത്തിൻ സ്നേഹ നാമ്പുകൾ തളിർക്കവേ,
കാമത്തിന്നകപ്പൊരുളോരാത്ത ഹൃദന്തങ്ങ-
ളദ്വൈതവിചാരത്താൽ നാളുകൾ കഴിയ്ക്കവേ,
വന്നൊരാൾ ദൂരെപ്പത്തനത്തിൽ നിന്നൊരുതേരിൽ
കൊണ്ടുപോകുവാ,നാഖ്യ,യക്രൂര,നറിഞ്ഞു ഞാൻ
സ്വീകരിച്ചച്ഛൻ, ദൂതഭാഷണം ശ്രവിച്ചാത്മ-
വേദനപൂണ്ടെൻ മുഖത്തേക്കൊരു കുറിനോക്കി
മിഴികൾ നിറഞ്ഞതിൻ കാരണമാരാഞ്ഞോരെൻ
കയ്യിലേയ്ക്കലർപോലദ്ദീനമാം ഗാത്രം ചായ്കേ
പറഞ്ഞാൻ “കണ്ണാ, നിന്നെക്കൊണ്ടുപോയീടാൻ വന്ന
മാഥുരേശന്റെ ദൂതനക്രൂരനറിക നീ
ശൈവപൂജയ്ക്കായൊരുങ്ങീടുന്ന നഗരത്തി-
ലേക്കു നിങ്ങളെക്കൂട്ടിക്കൊണ്ടുപോകുവാൻ വന്നു
ഞാൻ വെറും വളർത്തച്ഛൻ, കാണുവാൻ കൊതിയാർന്നു
കാത്തിരിക്കുന്നൂ നിൻ പിതാക്കളക്കാരാഗൃഹേ”

ഞെട്ടിത്തരിച്ചേനപ്പോൾ ഇത്രയും കാലം പോറ്റി
ക്കാത്ത ഹൃത്തുകൾ വേറിട്ടകലാനായീടാതെ
ശാപമായെന്നിൽ വന്നു പതിച്ചോരവതാര
ഭാരത്തേക്കുറിച്ചോർത്തെൻ മാനസം വിറകൊണ്ടു.
ദൈവമാണെല്ലാവർക്കും ഞാൻ!!!, കഷ്ടമെന്നല്ലാതെ
എന്നിലെ മനുഷ്യനെയാരുമേ കാണാതെപോയ്!
കണ്ടവളൊരുവളെൻ രാധികമാത്രം, എന്റെ
ചിന്തകൾക്കൊപ്പം മേയും സ്വപ്നത്തിലവൾ മാത്രം
നാടുകാണുവാനുള്ളോരാഹ്ളാദമുള്ളിൽ വയ്ക്കാ-
തേട്ടനമ്പാടിക്കൂട്ടരോടൊത്തു കളിയ്ക്കവേ
നീറുമെന്നുള്ളിൽ ചുട്ടുപൊള്ളി മാമുനി വാക്യം
“വിഷ്ണുവിൻ ഭാഗം പേറും അവതാരമാണിവൻ!”

പയ്യിനെപ്പാലിച്ചുപജീവനം കഴിച്ചീടും
പയ്യരാം തോഴന്മാരീ വാർത്തകേട്ടോടിക്കൂടി
കാലിയെക്കറന്നീടുമായമാരച്ചേലൊട-
ങ്ങാലസ്യമനസ്കരായമ്പാടിമുറ്റത്തെത്തി
മണികൾ നിലച്ചെങ്ങും തുള്ളാതെ കിടാവുകൾ
ശോകമൂകരായ് ഗോവൃന്ദങ്ങളും നിലകൊണ്ടു
ഒരുങ്ങീ ഞങ്ങൾക്കായിത്തേരുകൾ എല്ലാം കണ്ടെ-
ന്നമ്മതൻ മടിത്തട്ടിൽ കിടന്നൂ കിടാവുപോൽ
മുടിയിലലസമായൊഴുകും വിറപൂണ്ട-
ക്കരങ്ങളെന്നിൽ വിദ്യുത്സ്ഫുലിംഗപ്പിണർചീന്തി
തന്നുണ്ണിക്കിടാവിനെപ്പിരിയാൻ വിധിപ്പെട്ട
കർമ്മയോഗത്തെപ്പഴിച്ചമ്മനമുരുകവേ
എന്നിലേക്കിറ്റോരശ്രുകണങ്ങൾ ജന്മാന്തര
സ്നേഹബന്ധത്തിൻ തപ്ത ധാരയായുറകൂടി
ആരുമേ കണ്ടീലിതിഹാസങ്ങൾ വാഴ്ത്തീടുമെ-
ന്നാത്മാവിനോരം പറ്റിക്കിടക്കും വിഷാദങ്ങൾ
ദൈവത്തിന്നവതാരമല്ലൊ ഞാൻ! വികാരവും
മോഹവും സ്വപ്നങ്ങളുമില്ലാത്ത നിരാമയൻ!

യാത്രയാകാറായ്, തേടീ എൻമിഴിയാൾക്കൂട്ടത്തി-
ലോളത്തിലിളകീടുമപ്പരല്മിഴികൾക്കായ്
ഗോവർദ്ധനത്തിൻ തടോപാന്തത്തിൽ പുല്ലും കോതി
നില്ക്കയായിരുന്നവൾ അറിയാൻ വൈകിപ്പോയി!
കേട്ടോരു നേരം വെക്കമോടിയെത്തിനാളതിൻ
മുന്നമെൻ രഥമൊട്ടു മുൻപോട്ടു നീങ്ങീ മെല്ലെ
കണ്ടു ഞാൻ കാറ്റിൽ പറന്നെത്തിടും പോലെ നറും-
കാനനപ്പൂവിൻ പരിശുദ്ധമാം കളേബരം
വിറയാർന്നിരുന്നധരങ്ങളെൻ രഥത്തിന്റെ
ഓരത്തണഞ്ഞൊന്നതിദ്ദീനമായെന്നേനോക്കി
ചാടിഞാനിറങ്ങിപ്പിന്നോടിയത്തളിരുട
ലെന്റെ കൈകളിൽ താങ്ങി നിന്നുപോയറിയാതെ
പാതിചേർന്നോരാമിഴിക്കൂമ്പിനാലെന്നെത്തന്നെ
നോക്കിനീർവാർത്തും എന്റെ കൈകളിൽ തലോടിയും
വിതുമ്പിക്കൊണ്ടും അർദ്ധബോധത്താൽ കണ്ണായെന്നു
വിളിച്ചും കരഞ്ഞും പിന്നോർത്തോർത്തു പുലമ്പിയും
നില്ക്കുമവളോടെന്തുരയ്ക്കുമെന്നറിയാതെ
ഗദ്ഗദത്താലെൻ സ്വനഗ്രന്ഥികളടഞ്ഞുപോയ്.



ഭാഗം 4

ചൊടിച്ചൂ ജ്യേഷ്ഠൻ, വൈകീടുന്നതിലക്രൂരനു
മക്ഷമഭാവത്തോടെ കടിഞ്ഞാൺ വിറപ്പിച്ചു
കാര്യമാക്കിയില്ലൊന്നുമെന്റെകൈകളിൽ വീണോ-
രപ്പാരിജാതത്തേത്തന്നുറ്റുനോക്കിഞാൻ നിന്നു
ഒടുവിൽ പറഞ്ഞു ഞാൻ ‘രാധികേ, കരയായ്ക
നീ വിതുമ്പുകിൽ സഖീ, എങ്ങനെ സഹിക്കും ഞാൻ
കാലമിട്ടോരീയൂരാക്കുടുക്കില്പ്പെട്ടീ നീയും
ഞാനുമിങ്ങുയിരിനായുഴറിപ്പിടയുമ്പോൾ
വാഴ്ത്തുവാനൊരുകൂട്ടർ വീഴ്ത്തുവാനായും ചിലർ
ആരുമേതുണയില്ലാതീശ്വരൻ കരയുമ്പോൾ
ഓർക്കുവാനായെൻ പ്രിയേ, നീയൊത്തുകഴിഞ്ഞൊരാ
മാത്രകൾ മാത്രം മതി ശാന്തമായീടാനുള്ളം
പോകുവാതിരിക്കുവാനാകില്ല, കൊല്ലാനായി-
പ്പിറന്നോനിവ,നന്യചിന്തകൾക്കിടമില്ല!
നാളെയീലോകം ക്രൂരനെന്നെന്നെ വിളിച്ചീടാം
പ്രേമവഞ്ചകനെന്നു കവികൾ ഇകഴ്ത്തീടാം
പക്ഷേ, നീ രാധേ എന്നെയറിയുന്നില്ലേ, നിന്റെ
കൃഷ്ണന്റെ ദുഃഖം സ്വന്തം ദുഃഖമായ് കാണുന്നില്ലേ
നീയനുവദിക്കാതെ പോകില്ല ഞാൻ, നീ കൂടെ
യില്ലാത്ത നഗരവും നരകസ്സമം ശൂന്യം’

ദുഃഖിച്ചു വിവശനായ് പറഞ്ഞു തീരും മുൻപേ
പല്ലവാധരം ചെറ്റു ചലിച്ചു, മൊഴിഞ്ഞവൾ
’എന്തേ നീ കണ്ണാ, എന്നേയറിയുന്നീലേ, എന്നും
നിൻപാതിമെയ്യായീടും ഗോപികയല്ലോ രാധ
നീയെങ്ങുപോയീടിലുമെന്നുയിർ നിനക്കൊപ്പ
മീരേഴു ലോകം വലം വച്ചിടും നിഴൽ പോലെ
ദുഃഖങ്ങൾ പലതുണ്ടാമെങ്കിലും വിരഹം പോൽ
ദുഃഖമില്ലല്ലോ നരലോകത്തിൽ കഠിനമായ്
എങ്കിലും കർമ്മം ചെയ്കയാണീശനെന്നാകിലും
കർത്തവ്യ,മതിൻ ഫലമോർത്തൊട്ടു മടിക്കായ്ക
നശ്വരനരജന്മ സ്വാർത്ഥതയ്ക്കവതാര
ലക്ഷ്യങ്ങൾ മറന്നു പിൻവാങ്ങി നീ തളരായ്ക
പഴിക്കും നമ്മേ,യൊരു പെണ്മണിക്കൊപ്പം കൃഷ്ണൻ
കുഴഞ്ഞെന്നിതേ ലോകം പറയും കാലം വരും
പോയ് വരൂ, എന്നേക്കുറിച്ചോർത്തുപിന്തിരിയായ്ക
തിരികെ വരില്ലനീയെന്നുതാൻ നിനയ്ക്കിലും
നിന്മുളം തണ്ടിൻ രാഗമായിഞാനുണർന്നീടും
നിന്റെ കാല്ച്ചിലമ്പിലെ താളമായുറങ്ങീടും
പാടട്ടേ യുഗാന്തരം സ്തുതിപാഠകർ രാധാ
മാധവപ്രേമാമൃത ഗാനപല്ലവി നീളേ...’

ഗീതതൻ പൊരുളാദ്യമെന്നെപ്പഠിപ്പിച്ചോര-
ക്കാമുകിക്കുപഹാരമേകുവാനില്ലാതൊന്നും
എന്റെ നാദമാം മണിക്കുഴലക്കയ്യിൽ കൊടു-
ത്തശ്രുവാൽ തിളങ്ങുമക്കവിളിൽ തലോടി ഞാൻ
തിരികെത്തേരേറിയക്രൂരന്റെ കരത്തിലൊ-
രിടിവാളൊപ്പം രോഷച്ചമ്മട്ടിയിളകുമ്പോൾ
അകലുന്നവളിൽ നിന്നെന്നേക്കുമായെന്നുള്ള-
തറിഞ്ഞീ,ലതുകാണാനിജ്ഞാനിക്കാകാതെ പോയ്!
ദൂരെ നേർത്തൊരു പൊട്ടായ്ത്തീർന്നവളെന്നാകിലും
കരളിൽ വസന്തമായോർമ്മകൾ നിറഞ്ഞേറി
‘രാഗമായിരുന്നവളെന്റെ പാഴ്മുളം തണ്ടിൽ
ഈണമായിരുന്നവളെന്റെ ഗാനങ്ങൾക്കെന്നും
കാളീയഫണത്തിലെൻ താളമായിരുന്നവൾ
വർണ്ണമായിരുന്നളകങ്ങൾ തൻ പീലിക്കണ്ണിൽ
നാളുകൾ കഴിഞ്ഞുഞാനാവാർത്ത കേട്ടൂ, എന്റെ
പ്രാണന്റെ വേർപാടിന്റെ, ഹൃദയം തകർന്നുപോയ്
ധർമ്മത്തെ സ്ഥാപിച്ചീടാൻ കൊന്നുകൂട്ടീടും ശിലാ
ഹൃത്തന്നേ ആമ്പാടിതൻ വഴികൾ മറന്നുപോയ്!
സ്വാന്തദുഃഖത്തിൽപ്പോലും കരയാൻ കഴിയാത്ത
കളിമൺപ്രതിമകളല്ലയോ ദൈവം സഖേ...!!!’

തെല്ലിട നിശ്ശബ്ദനായ്, സർവ്വസാരജ്ഞൻ വെറും
മർത്ത്യനായ് മനോചിത്രപേടകം തുറക്കുമ്പോൾ
കാലങ്ങളായ് നാം പേർത്തും പേർത്തുരച്ചീടും കൃഷ്ണ
പ്രേമനാടകങ്ങളെ വായിച്ചു പഠിക്കുമ്പോൾ
ലജ്ജിച്ചുപോയീ ഞാനാപ്പച്ചയാം മനുഷ്യന്റെ
ഉള്ളൊരു കുറികാണാതോതുമെൻ പിഴയോർക്കേ
തൂലിക വാളായ് വീശി നീറുമമ്മനസ്സിന്റെ
നോവിന്റെ മുറിപ്പാടിനാഴമേറ്റിയതോർക്കേ..!!!

അന്ത്യയാമമായ് കൃഷ്ണപക്ഷത്തിലിനിച്ചെറ്റു
നാഴികമാത്രം ഉദയാദ്രികുങ്കുമം പൂശാൻ
സ്വപ്നമോ അതോ സത്യമോ വെറും സങ്കൽപ്പമോ
അറിയില്ലുള്ളിന്നുള്ളിൽ തേങ്ങുന്നു ദൈവം വീണ്ടും...

Sunday, May 15, 2011

“എങ്ങനെ മറക്കും ഞാൻ....”

ഇതിനു പ്രചോദനം : പണ്ട് ഏതോ ആഴ്ചപ്പതിപ്പിൽ വന്ന ആരുടേയോ ഒരു കവിത


വെള്ളിലക്കണ്ണീർപെയ്ത വെള്ളാരംകല്പ്പാതയിൽ
വീണ്ടുമീനമ്മൾകണ്ടുമുട്ടുന്നൂ നിസംഗരായ്
മാദകസ്വപ്നാവേശ നെയ്ത്തിരി മൗനം പൂണ്ട
മാനസക്കാണാക്കെട്ടിൽ ഒളിച്ചുസൂക്ഷിച്ചുനാം
സൗഹൃദം പുതുക്കുവാൻ ഏതേതുപദം തേടി
പഴയമേച്ചില്പുറത്തലഞ്ഞു നടന്നുനാം
നിന്നൊളിനോട്ടത്താലെൻ നെഞ്ചകംതളരവേ,
തെളിഞ്ഞുകണ്ടൂ കന്നിത്താരകാവലി കണ്ണിൽ
ആകാശവാതായന മേഘജാലകത്തിര-
ശ്ശീലയെപ്പകുത്തിനൻ വൈഡൂര്യമുതിർക്കവേ
മൗനമുദ്രിതാധര ദാഹസീമയിൽ മരു-
പ്പച്ചതെളിഞ്ഞെൻ വേനല്പ്പാടങ്ങൾ നനയ്ക്കുവാൻ
എങ്കിലുമിവിടന്യർ നാമെന്നദിവാസ്വപ്നം
ഉണരും വികാരത്തിൻ ചില്ലുകൂടുടയ്ക്കുന്നൂ
ഇന്നുനീ സുമംഗലി, പാപമീ സ്മൃതിപോലും
ഓർമ്മതൻ ചിത്രത്തങ്കപ്പേടകമടയട്ടെ!

പക്ഷെ ഹാ! യുദ്ധാശ്വമായ് കുതിക്കും ഗതകാല-
തപ്തനിശ്വാസം രോമഹർഷങ്ങൾ വിടർത്തവേ,
ചെമ്പകപ്പൂവിൻ ഹൃദ്യ ശ്രീലയസൗരഭ്യമി-
ന്നൂഴിതന്മുലക്കച്ചക്കെട്ടുകളഴിക്കവേ,
ആയിരം സമസ്യകളുള്ളിലെച്ചിതല്പ്പുറ്റിൽ
ഈയലായുയരവേ, ശാലീന നിശ്ശബ്ദമാം
പൂഞ്ചൊടിമെല്ലെച്ചലി,“ച്ചങ്ങേയ്ക്കു സുഖമാണോ...?”
വിറകൈനെഞ്ചില്ചേർത്തു തുടർന്നാൾ “മറന്നുവോ...?”
വാക്കുകൾ ഘടികാര മണിപോൽ മുറിയവേ....,
ആർദ്രമാം മിഴിക്കുമ്പിൾ തുളുമ്പീ, പറഞ്ഞുള്ളിൽ;
“എങ്ങനെ മറക്കും ഞാനോമനേ ചിതയിലെ
വെണ്ണീറായ്മാറുംവരെ നീയന്നേകിയതെല്ലാം
മാനസച്ചിപ്പിക്കുള്ളിൽ മോഹമുത്തുമായ് ജന്മ-
സാഗരാന്തരത്തട്ടിൽ ഏകനായിന്നും വാഴ്വൂ“

തേങ്ങിപ്പോയ് താനേ, ദുഖം നമ്രമാക്കുമാമുഖ-
ച്ചോലകളനശ്വര പ്രേമവെൺനുരചീന്തി
ആരുമേയുരിയാടാതകലങ്ങളിൽ മിഴി-
നട്ടുനിന്നീടും ശപ്തശാന്തമാം നിമിഷത്തിൽ,
ആയിരം ഉഷ:സന്ധ്യാകുങ്കുമം സീമന്തത്തിൻ
രേഖയിലൂടെൻ നിണതീർഥാമായൊലിക്കുമ്പോൾ,
യാഥാർത്ഥ്യമാകുന്നതും കാത്തുകാത്തൊടുങ്ങിയ
മിത്ഥ്യകളുയിർത്തുവന്നാരതിയുഴിയുമ്പോൾ
നിൻ നഖചിത്രാങ്കിത മാറിലെത്താലിപ്പൂവിൻ
അന്യമൊരേതോഗന്ധം തങ്ങളിലകറ്റുന്നൂ

നിന്നെയുംകടന്നു ഞാൻ പോകുന്നൂ……………..

Sunday, January 25, 2009

സന്ധ്യ

മറയാൻ തുടങ്ങുന്ന സന്ധ്യേ
പറയാതെ പോകുന്ന സന്ധ്യേ
നിറമിഴിച്ചോപ്പിന്റെയർത്ഥം
അറിയുന്നു ഞാൻ സഖീ പണ്ടേ

വർണ്ണങ്ങളായിരം ചാർത്തി
വിൺതാളിൽ നിന്നേപ്പകർത്തി
കണ്ണീരണിഞ്ഞു നീ നിൽക്കേ
എണ്ണിയാൽ തീരാത്ത പോലേ

ഞാൻ കുറിച്ചെത്രകാവ്യങ്ങൾ
നിൻ കുളിർസ്പർശത്തുടിപ്പിൽ
ഞാൻ കണ്ടു സ്വപ്നങ്ങളെന്നും
പകലുറക്കത്തിൻ സുഖത്തിൽ

പ്രേമാർദ്ദ്രമായെന്നുമെന്നും
ആ മുഗ്ദ്ധ ശാലീനഭാവം
നിൻ മന്ദഹാസത്തിനൊപ്പം
എൻ മനോപൂജയ്ക്കു പാത്രം

നീ പണ്ടുകണ്ട സ്വപ്നങ്ങൾ
നീ പിന്നറിഞ്ഞ ദുഃഖങ്ങൾ
നിൽപ്പൂ നിണം വാർന്നപോലേ
നിൻ പ്രേമനഷ്ടമോഹങ്ങൾ!

ആരെ നീ തേടിയെത്തുന്നു
ആരൊരാൾ കാത്തു നിൽക്കുന്നു
ആ രാഗമിന്നാർക്കു സ്വന്തം
അറിയാൻ കൊതിച്ചു പോകുന്നു

കരയാൻ തുടങ്ങുന്ന സന്ധ്യേ
പിരിയാനൊരുങ്ങുന്ന നിന്റെ
കരളിലെ നൊമ്പരത്താരോ
താരങ്ങളായ്ത്തീർന്നു മേലേ?

വിടപറഞ്ഞകലുന്ന നേരം
പിടയുമെന്നുള്ളമാശിച്ചു
വിടരുന്നൊരീ സ്നേഹബന്ധം
വാടാതിരുന്നെങ്കിലെന്നും.



ഇതിനൊപ്പം ഒരു സാഹസം കൂടികാണിച്ചു. എന്റെ കർണ്ണകഠോരമായ ശബ്ദത്തിൽ ഒന്നു പാടിനോക്കുകയും ചെയ്തു.
മാപ്പ്........



ഇവിടെനിന്നും വലിക്കാം

.

Saturday, November 22, 2008

പറയാതെ വയ്യാ... !!!

കൊള്ളരുതായ്മകൾ കണ്ടും കേട്ടും സഹികെട്ടു. ഉള്ളിൽ കിടന്നു തികട്ടി വരുന്നത് എത്രകാലമെന്നുവച്ചാണു തിരിച്ചിറക്കുന്നത്. ഇനിപ്പറഞ്ഞിട്ടുതന്നെ കാര്യം....


പറയുവാൻ ഭയമാണെനിക്കെങ്കിലും, ഇനി-
പ്പറയാതെ വയ്യാ...
പലതും സഹിച്ചുഞാൻ വിങ്ങിനിൽക്കേ, ഒട്ടു-
കരയാതെ വയ്യാ...
നാടേ... സമീപനാശത്തിന്റെ വക്കിൽ നീ
ചൂടേറ്റുവാടി നിൽക്കുമ്പോൾ
നിന്നെയോർത്താലെൻ അശാന്തമാം നെഞ്ചകം
എരിയുന്നു, വയ്യാ....!
ഇന്നുരുകുന്നു; വയ്യാ....!

പുകയും കനൽക്കാടുപോലെയീ മാനവ
പ്പെരുമയ്ക്കുപേർകേട്ടഭൂമി!
പലരും പതിച്ചെടുക്കുന്നു, വിൽക്കുന്നതി-
ന്നഴകാർന്ന മേനി, കീറി-
മുറിയുന്നു ദേഹി!
കള്ളങ്ങൾ, കൊള്ളികൾ, പകൽക്കൊള്ളകൾ, തമ്മിൽ
കണ്ടാൽ ചിരിക്കാത്തപൊയ്മുഖങ്ങൾ
ഒരുതുണ്ടു കയർതൂങ്ങുമാഗ്രഹങ്ങൾ...
പട്ടിണിക്കളപൂത്ത വയലേലകൾ, സ്വപ്ന
വിളമുടിഞ്ഞടിയുന്ന ജീവിതങ്ങൾ, എങ്ങും
കാമപ്പിശാചിന്റെ വാണിഭങ്ങൾ, നോറ്റു
പത്തുപെറ്റലയുന്ന ശരണാർത്ഥികൾ, ഉത്ത-
രായനം തിരയുന്ന ശരശയ്യകൾ, പിന്നെ
ഉദ്യോഗവർഗ്ഗാഗ്നിപവ്വതങ്ങൾ!! തന്റെ
കൊടിയുടെ നിറത്തിലെ തത്വശാസ്ത്രങ്ങൾതൻ
ദാഹം കെടുത്തുന്ന വടിവാളുകൾ!
വിഷപ്പൂവുകൾ, അധികാരസിംഹാസനത്തിലെ
ഒഴിയാത്തബാധകൾ.....!
അലറിത്തിമർക്കുന്ന പേമാരികൾ, ഉരുൾ
പൊട്ടലിൽ ഞെട്ടുന്ന മലയിടങ്ങൾ
കാളകൂടങ്ങൾ, കോളകൾ, ഉറവയൂറ്റീടുമാ-
ഗോളശാപങ്ങൾ...!
ആസന്ന നാശങ്ങൾ...!

പറയുവാൻ ഭയമാണെനിക്കെങ്കിലും, ഇനി-
പ്പറയാതെ വയ്യാ...!!

കല്ലടുപ്പെരിയാത്ത മൺകൂരകൾ, കൊടും
കാടുനാടാക്കും പരിഷ്ക്കാരികൾ, കുറേ
തോക്കുകൾ, ലാത്തികൾ, ടിയർഗ്യാസുഷെല്ലുകൾ
സംഹാരതാണ്ടവമാടുന്ന കാക്കികൾ
ഉടുമുണ്ടുരിഞ്ഞിടും മോഹികൾ, വാമൂടി
യമരുന്ന ഭരണപ്രതിച്ഛായകൾ, കൂർത്ത
കല്ലെറിഞ്ഞും തീകൊടുത്തും പഠിക്കും ക-
ലാലയക്കൂത്തുകൾ...!
അത്രമേലാശിച്ച, വിദ്യനിഷേധിച്ച
വിധിയോടിടഞ്ഞു പടിയേറുന്ന മക്കൾ...;
ചാടുന്ന പെണ്മക്കൾ...!!!

പറയുവാൻ ഭയമാണെനിക്കെങ്കിലും, ഇനി-
പ്പറയാതെ വയ്യാ...

(കൊടുതായവേനലെൻ തൊലികറുപ്പിക്കുന്നൊ-
രീമണൽക്കാട്ടിൽ
ഒരുനൂറുസ്വപ്നങ്ങളുംകൊണ്ടു ഞാൻപറ-
ന്നെത്തുമിക്കൂട്ടിൽ
നാളെ, മടങ്ങേണമെന്നോർത്തു ഭീതിയാൽ
വിറയുന്നു ദേഹം, ഇനി-
യൊന്നുമേകാണുവാൻ ശേഷിയില്ലാതുയിർ
തേങ്ങുന്നു മൂകം,
ഉള്ളുപിടയുന്നു ദീനം!

നാടേ..., എനിക്കുകാണാനാശയെങ്കിലും
കാണുവാൻ വയ്യാ....!
നീയാർത്തലച്ചിടും കാഴ്ചകൾകണ്ടു മിഴി-
പൂട്ടുവാൻ വയ്യാ...!
ജീവിതപ്രാരബ്ധനീർപ്പോളയായ്‌ പൊങ്ങി-
ഞാൻ വെറുതേ കിടക്കുമ്പോൾ
രാവേറെയായിനിയോരോന്നുമോർത്തൊന്നു-
റങ്ങുവാൻ വയ്യാ....!
ഒട്ടുറങ്ങാതെ വയ്യാ....!)

Tuesday, October 28, 2008

മാമ്പഴച്ചാറിന്റെ മാധുര്യമൂറുന്ന….

പത്തു പതിനഞ്ച് വർഷങ്ങൾക്കു മുൻപ് ഒരിക്കൽ അമ്മയുണ്ടാക്കിത്തന്ന മാമ്പഴച്ചാറിന്റെ മധുരം നുകർന്നെഴുതിയതാണിത്.

നാമേവരേയും ഒരു ചങ്ങലയിലെ കണ്ണികളാക്കിയ, പരസ്പരം മുഖങ്ങൾ പരിചിതമല്ലെങ്കിലും വിശ്വാസത്തിന്റേയും സ്നേഹത്തിന്റേയും കൂട്ടായ്മയുടേയും സാഹോദര്യത്തിന്റേയുമൊക്കെ വിവിധ അർത്ഥതലങ്ങൾ നമ്മേ കാട്ടിത്തന്ന, ചിരിക്കാനും ചിന്തിക്കാനും പാടാനും പറയാനുമൊക്കെ നമ്മൾക്കു കൂട്ടായ, നമ്മേ നാമാക്കിയ പോറ്റമ്മയായ മലയാളഭാഷയ്ക്ക് നാം എന്തു പകരം നൽകാൻ....

മാമ്പഴച്ചാറിന്റെ മാധുര്യമൂറുന്ന
മലയാളമാണെന്റെ മാതൃഭാഷ
തുഞ്ചനും കുഞ്ചനും ഊട്ടിവളർത്തിയ
തൂമലർച്ചേലുള്ളൊരെന്റെ ഭാഷ

ചിത്തത്തിൽ നിന്നുമൊരായിരം വർണ്ണമായ്
ചിറകാർന്നുയർന്നിടും ജീവഭാഷ
മുത്തും പവിഴവും പോലുജ്വലിക്കുന്ന
തത്തകൾ കൊഞ്ചുന്ന വേദഭാഷ

അമ്മതൻ നെഞ്ഞിൽ കിനിഞ്ഞ പാൽത്തുള്ളിതൻ
സൗരഭം തൂകിടും ജന്മഭാഷ
അച്ഛന്റെവാൽസല്യലാളനയോടെന്റെ
ആത്മാവുണർത്തുന്ന സ്നേഹഭാഷ

സാന്ദ്രമായ് ശാന്തമായ് സാന്ത്വനമായ് സഹ്യ-
സാനു ചൂടുന്ന ശാലീനഭാഷ
മുക്കോടിമാനസ ചിത്രങ്ങൾ, മാരിവിൽ
മുക്കി വരയ്ക്കുന്ന സ്വപ്നഭാഷ

അറിവിന്റെ സോപാനമേറുവാനേവർക്കു
മാശ്രയമായ വിജ്ഞാനഭാഷ
കാവ്യമായ്, കഥകളായ്, ഗാനങ്ങളായുള്ളി-
ലീണം തുളുമ്പും വികാരഭാഷ

പൊന്നുഷഃസന്ധ്യയിൽ ഭൂപാളമായ്, രാഗ-
മാലികയാർന്ന സാഹിത്യഭാഷ
നന്ദനം പോൽ രമണീയമാം കേരള-
വൃന്ദാവനത്തിൻ വസന്തഭാഷ

ദുഃഖമായ് സ്നേഹമായ് സന്തോഷമായ്, നിത്യ-
മുച്ചരിക്കും ലോകമർത്ത്യഭാഷ
ആയിരമർത്ഥങ്ങളുള്ളിൽ നിറയ്ക്കുന്നൊ-
രാസ്വാദ്യസുന്ദര ഗ്രാമഭാഷ

കൂത്തമ്പലങ്ങളിൽ കോവിലകങ്ങളിൽ
കച്ഛപിമീട്ടിയോരാർദ്ദ്രഭാഷ
ദൂതുമായെത്രയോ കാതരമാനസ
സന്ദേശമേന്തിയ പ്രേമഭാഷ

എൻപ്രേമമുഗ്ദ്ധസങ്കൽപ്പപ്പിറാവിനെ
പാടിയുണർത്തിയോരാത്മഭാഷ
എൻ ഹൃത്സിരാരക്ത ചന്ദനച്ചോപ്പാർന്ന
എന്നെഞാനാക്കിയോരെന്റെഭാഷ


“എന്നെ, ഞാനാക്കിയോരെന്റെഭാഷ…”

Tuesday, October 21, 2008

ദുഃഖപുത്രി

ന്നാണുഞാൻ കുത്തിക്കുറിക്കാൻ തുടങ്ങിയതെന്നറിയില്ല. എങ്കിലും അഞ്ചിൽ പഠിക്കുമ്പോൾ ആണെന്നാണെന്റെ ഓർമ്മ. ക്ലാസ് ടീച്ചർ ശങ്കരിയമ്മസാർ ആ വർഷത്തെ യുവജനോത്സവത്തിൽ മത്സരിക്കാൻ താൽ‌പ്പര്യമുള്ളവരുടെ പേരുവിവരം ആവശ്യപ്പെട്ടു. അന്നേവരെ ഞാൻ സ്റ്റേജിൽ കയറിയിട്ടുണ്ടായിരുന്നില്ലെങ്കിലും കവിതാ രചന, കഥാ രചന, ഡ്രോയിങ്ങ്, പെയിന്റിങ്ങ്, ലളിതഗാനം, ശാസ്ത്രീയ സംഗീതം എന്നുവേണ്ട ഒരന്തവും കുന്തവും ഇല്ലാത്ത എല്ലാ ഐറ്റംസിനും ഞാൻ പെരുകൊടുത്തു. എന്നെത്തന്നെ അത്ഭുതപ്പെടുത്തി എന്തിനൊക്കെയോ സമ്മാനങ്ങൾ കിട്ടുകയും ചെയ്തു! പറഞ്ഞു വന്നത് ഞാൻ ആദ്യമായി കവിതയെന്നു പറയുന്നതെന്തോ എഴുതാൻ തുടങ്ങിയതന്നു മുതലാണെന്നു തോന്നുന്നു.

എങ്കിലും ആദ്യമായി ഒരു കവിയരങ്ങിൽ പങ്കെടുത്തത് പതിനഞ്ചാം വയസ്സിലാണ്. അതും ഞാൻ സ്വപ്നംകാണാത്ത ഒരു വേദിയിൽ. മാവേലിക്കരയിലെ ശ്രീ ഏ.ആർ. രാജരാജവർമ്മയുടെ സ്മാരകത്തിൽ നടന്ന വാർഷികാഘോഷത്തിൽ വച്ചായിരുന്നത്. സംഘാടകർ അറിയിച്ചതനുസരിച്ച് അന്നെഴുതിയ ഒരു കവിതയുമായി എന്റെ ഒരകന്ന ബന്ധുവിന്റെ കൂടെ അപ്പൂപ്പന്റെ കസവുകരയുള്ള ഡബിൾ മുണ്ടുമൊക്കെയുടുത്ത് ഗമയിൽ രാവിലെ തന്നെ ഞാനവിടെത്തിച്ചേർന്നു. ധാരാളമാളുകൾ ആ ചെറിയ പൂമുഖത്ത് തിങ്ങി നിറഞ്ഞിരുന്നു. മലയാളഭാഷയ്ക്കും വ്യാകരണത്തിനും മേൽ‌വിലാസമുണ്ടാക്കിയ കേരളപാണിനിയുടെ ജന്മഗൃഹത്തിൽ ആദരവോടെ ഞാൻ വലതുകാൽ വച്ചു കയറി. ഭിത്തിയിൽ തൂക്കിയിരിക്കുന്ന പഴയ ചിത്രങ്ങളൊക്കെ തൊട്ടു തൊട്ട്, ‘കൊണ്ടൽ‌വേണിയൊരു രണ്ടുനാലടി നടന്നതില്ലതിനു മുൻപുതാൻ’ എഴുതിയ പേനയും കണ്ട് അത്ഭുതപരവശനായി അവിടെല്ലാം ഞാൻ ഓടിനടന്നു.

ഒപ്പമുണ്ടായിരുന്ന ബന്ധു അവിടെ നിൽക്കുന്ന പ്രമുഖരെയെല്ലാം ‘അതു പ്രൊഫ. എം.കെ.സാനുസാർ, ഇല്ലിരിക്കുന്നത് നരേന്ദ്രപ്രസാദ്, മറ്റേത് ഗുപ്തൻ സാർ, അതിനപ്പുറത്ത് പന്മന രാമചന്ദ്രൻ സാർ, അതിനടുത്ത് വട്ടപ്പറമ്പിൽ ഗോപിനാഥൻ പിള്ളസാർ (ഇദ്ദേഹം വിദ്യാർത്ഥികളുടെ കാണപ്പെട്ട ദൈവമായിരുന്നു. സാറിന്റെ ഗൈഡുകളായിരുന്നു പലരും പരീക്ഷയ്ക്ക് വെട്ടിയെടുത്ത് ഡാപ്പായി കൊണ്ടുപൊയ്ക്കൊണ്ടിരുന്നത്) പിന്നെ എരുമേലി പരമേശ്വരൻ പിള്ള സാർ, ഏറ്റുമാനൂർ സോമദാസൻ സാർ‘ എന്നു പറഞ്ഞു കാണിച്ചുതരുന്നുണ്ടായിരുന്നു. ഈ സിംഹങ്ങൾക്കും കടുവൾക്കും മുൻപിൽ വിയർത്തൊലിച്ച ഉടുപ്പിനുള്ളിൽ നാലായി മടക്കിയ കടലാസ്സിൽ കുനുകുനെ എഴുതിയ കവിതയുമായി വിറയ്ക്കുന്ന മനസ്സോടെയും കൈകാലുകളോടെയും ഞാൻ ഇരുന്നു. സാഹിത്യ സമ്മേളനവും അക്ഷരശ്ലോകവുമെല്ലാം അരങ്ങു തകർക്കുമ്പോൾ എന്റെ ഹൃദയമിരിക്കുന്ന ഭാഗത്ത് ചെട്ടികുളങ്ങര ഭരണി നടക്കുകയായിരുന്നു.

ഉച്ചയൂണു കഴിഞ്ഞ് കവിയരങ്ങു തുടങ്ങുകയായി. ശ്രീകുമാരൻ തമ്പി, ബിച്ചു തിരുമല, കുരീപ്പുഴ, നീലം പേരൂർ മധുസൂദനൻ നായർ, പഴവിള രമേശൻ തുടങ്ങി ധാരാളം പ്രമുഖർ വേദിയിലും ഗുപ്തൻസാർ അടക്കമുള്ളവർ കേൾ‌വിക്കാരായി സദസ്സിലും നിലയുറപ്പിച്ചു. ഞാനാണെങ്കിൽ എങ്ങും തൊടാതെ ഒരു മൂലയ്ക്കുമാറിയിരുന്നു റിഹേഴ്സൽ നടത്തുകയായിരുന്നു. അങ്ങനങ്ങനെ ഓരോരുത്തരായി ചൊല്ലിച്ചൊല്ലി അവസാ‍നം എന്റെ ഊഴമായി. നടക്കാൻ കാലിനൊരു ബലമില്ലായ്മപോലെ, കൈകൾക്ക് ഒരു കോച്ചിപ്പിടുത്തം, തലയ്ക്കൊരു ഭാരം, വയറ്റിൽ ഒരാന്തൽ; ആകെ വയറിളക്കക്കാരൻ കൂഴച്ചക്ക തിന്നമാതിരി ഒരെന്തോന്ന്. കവിത കാണാതറിയുമായിരുന്നെങ്കിലും പോക്കറ്റിൽ നിന്ന് കടലാസെടുത്തു പിടിച്ചു വേദിയിലേക്ക് തൊഴുതുപിടിച്ചു നടന്നു. മൈക്കിനു മുൻപിലെത്തി ചുറ്റും നോക്കി വീണ്ടുമൊന്നു തൊഴുതു. കയ്യിലിരുന്ന പേപ്പർ കാവടിതുള്ളും പോലെ തുള്ളാൻ തുടങ്ങി. എന്റെ വിനയം കണ്ടെങ്കിലും അവർ പയ്യൻസ് കൊള്ളാമെന്നു പറയട്ടെ എന്നു കരുതി മൂന്നാമതും തൊഴുതു. എല്ലാവർക്കും നമസ്കാരവും അതിനവസരമൊരുക്കിയവർക്കെല്ലാം നന്ദിയും കടപ്പാടും അറിയിച്ച് കവിതയുടെ പേര്, സാംബശിവൻ പറയും‌പോലെ അൽ‌പ്പം കടുപ്പത്തിൽ തന്നെ പറഞ്ഞു. “ദുഃഖപുത്രി” (സിംബൽ!!)

പിന്നെ എത്തിക്കുത്തി,
“ത്രേതായുഗത്തിലെ ദുഃഖപുത്രീ………,” എന്നൽ‌പ്പം നീട്ടി ചൊല്ലി ഞാൻ ബ്രേക്കിട്ടു നിന്നു. പരിഭ്രമം കാരണം, താമരശേരിച്ചുരം കേറുന്ന ഓട്ടോറിക്ഷയെപ്പോലെ എന്റെ ശബ്ദം ഞരങ്ങി വലിഞ്ഞു. തൊണ്ട വറ്റിവരണ്ടുണങ്ങിക്കരിഞ്ഞ് വെടിച്ചുകീറി. ഞാൻ എല്ലാരെയും ഒന്നൊളിഞ്ഞുനോക്കി ഉമിനീരിറക്കി. “പോരട്ടേ…” എന്നർത്ഥത്തിൽ അവർ തലകാണിച്ചു. കാലിനടിയിൽ ഒരു തരിപ്പോ പുളപ്പോ അനുഭവപ്പെട്ടു. എങ്കിലും ചൊല്ലാതെ പോരാൻ പറ്റില്ലല്ലോ, കണ്ണടച്ചു, നേരിട്ടറിയാവുന്ന സകല ദൈവങ്ങളെയും കൂടെ ഒരെക്സ്ട്രാ പ്രൊട്ടെക്ഷനുവേണ്ടി ഗ്രേഡു കൂടിയ കൊട്ടാരക്കര ഗണപതി, ഗുരുവായൂരപ്പൻ, ശബരിമല അയ്യപ്പൻ തുടങ്ങിയവരേയും വിളിച്ചു സഹായമഭ്യർത്ഥിച്ചു ബാക്കി ചൊല്ലി….
“നിന്നെ- യെന്തേ മറന്നുപോയ് രാമായണം കൃതി?”
പിന്നെ തീരും വരെ ഞാൻ കണ്ണു തുറന്നില്ല, ആരെയും കണ്ടില്ല ഏതുരാഗത്തിലാണോ ഏതീണത്തിലാണോ എന്നറിയില്ല എങ്ങനെയൊക്കെയോ ചൊല്ലിത്തീർത്തു. തീർന്നപ്പൊഴേക്കും വേദിയിലിരുന്ന ആരോ എന്റെ പുറത്തുതട്ടിയ പോലെ…. എവിടൊക്കെയോ കയ്യടികേട്ടപോലെ…., അടുത്തുള്ള ടി.ടി.ഐയിലെ സാറുമ്മാർക്കു പഠിക്കുന്ന ചേച്ചിമാർ കുറേപ്പേർ അടുത്തുവന്ന് നന്നായിരുന്നെന്നു പറഞ്ഞ് ആ കവിതയും വാങ്ങിച്ചുകൊണ്ടു പോയി. മേലേപ്പറമ്പിൽ ആൺ‌വീടെന്ന സിനിമയിൽ വേലക്കാരിയായ ശോഭന ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മുൻപിൽ വന്നുപെട്ട ജഗതിയെ നോക്കുന്നതുപോലെ നരേന്ദ്രപ്രസാദ് സാർ എന്നെ ചുഴിഞ്ഞൊന്നു നോക്കി.

പത്തിരുപതു വർഷം മുൻപു നടന്ന എന്റെ കവിയരങ്ങേറ്റം ഇന്നും ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു. അതുപോലെ, എനിക്കൊരിക്കലും മറക്കാനാകാത്ത ഈ കവിതയും. രാമായണമൊരിക്കലും ഊർമ്മിളയെ മറന്നിട്ടില്ലെന്നും അർഹിക്കുന്ന പ്രാധാന്യം കൊടുത്തിട്ടുണ്ടെന്നും പലരും പിന്നീട് വാദിച്ചു. ശരിയായിരിക്കാം, പക്ഷേ, ആ ചെറുപ്രായത്തിലെഴുതിയ വരികൾ മാറ്റിമറിച്ചെഴുതാൻ ഈ പ്രായത്തിലും ഞാൻ അശക്തനാവുകയാണ്.

ഇന്നും ദുഃഖപുത്രി ഒരു വിഷാദരാഗമായി എന്റെ മനസ്സിലെവിടെയോ ഇരുന്നു തേങ്ങുന്നു…

ത്രേതായുഗത്തിലെ ദു:ഖപുത്രീ, നിന്നെ-
യെന്തേ മറന്നുപോയ് രാമായണം കൃതി?
നീയല്ലേ വർഷം പതിന്നാലയോദ്ധ്യയിൽ
നീറും ഹൃദയവുമായ് നിന്ന മൈഥിലി*?

രാമന്നുതുണയായ് ഗമിച്ചു സീതാദേവി
രാക്ഷസർ വാഴുമാരണ്യാന്തരങ്ങളിൽ
രാപകൽ നിദ്രയൊഴിച്ചായുധം പേറി
രാജീവലോചനൻ സൗമിത്രിയും നിന്നു
വന്യഭോജ്യം തിന്നു ഭർത്തൃസമേതയായ്
ഛായാതലം സപ്രമഞ്ചങ്ങളാക്കിയും
മോഹനം പച്ചത്തുകിൽ ചാർത്തിനിൽക്കുന്ന
കാനനകുഞ്ജങ്ങൾ കൊട്ടാരമാക്കിയും
ശീതളക്കാറ്റിലുദിക്കും വികാരാഗ്നി
വല്ലഭസ്വേദതീർത്ഥത്താൽ കെടുത്തിയും
ലക്ഷ്മണാരണ്യപ്രവാസം ഗ്രഹിച്ചിത്ഥ-
മോർത്തുജീവിക്കാൻ കൊതിച്ചിവൾ ജാനകി*;
ത്രേതായുഗത്തിലെ ദു:ഖപുത്രീ...നിന്നെ-
യെന്നിട്ടുമെന്തേ മറന്നുപോയ് വാല്മീകി?

സൗമിത്രി ലോലവികാരവീണാതന്ത്രി
മീട്ടിയനാളോർത്തു നിർവൃതിപൂണ്ടിവൾ
സാകുലം, ഓർമ്മകൾ ചാമരം വീശുന്ന
സുന്ദരപൗർണ്ണമിരാത്രിയിലിന്ദുവിൻ
ഹൃത്തും ലയിപ്പിക്കുമശ്രുവർഷത്തോടെ
ധാത്രി മലർശയ്യയാക്കി മയങ്ങവേ,
എങ്ങോ മൃദുപാദനിസ്വനം ചുറ്റിലും
സുന്ദരികേട്ടുണ,ർന്നവ്യക്തതയ്ക്കുള്ളിൽ
തന്നാര്യപുത്രനെക്കാണവേ, വേപഥു
ഗാത്രീസവേശം മുഖംതാഴ്ത്തി സുന്ദരൻ
മന്ദം സഹാസമണഞ്ഞു, തഴമ്പാർന്ന
കൈകളിൽ വാടിയ പൂചേർത്തു ചുംബിച്ചു
ശുദ്ധജലംതളി,ച്ചിച്ഛാക്ഷയംവന്നു
വറ്റിവരൊണ്ടരാ ഉദ്യാനകങ്ങളിൽ...

പെട്ടന്നടിച്ച കൊടുങ്കാറ്റിൽ ജാലക-
വാതിലടയവേ, ആസ്വപ്നവും മാഞ്ഞു
ദു:ഖിതചിത്ത, തിമർത്തുവീഴും കാല-
വർഷനിപാതം കൊഴിച്ച തളിർപോലെ,
ഏഴുമാമലകൾക്കുമപ്പുറം നിന്നുകാ-
റ്റേറിയണഞ്ഞ സൗഗന്ധികപ്പൂപോലെ,
വാല്മീകിപാകിയ സ്വർണ്ണാക്ഷരങ്ങൾക്കി-
ടയിൽ വെറും മണ്ണുകോലമായ്മാറിയോ-
ളെങ്കിലു‘മൂർമ്മിളേ...‘ സീതയേക്കാൾ വ്യഥ
കുത്തിമുറിപ്പിച്ചതല്ലേ നിൻ ജീവിതം?
ത്രേതായുഗത്തിലെ ദു:ഖപുത്രീ, നിന്നെ-
യെന്നിട്ടുമെന്തേ മറന്നുപോയ് വാല്മീകി?

കാമാർത്തയാം ശൂർപ്പണഖാനിശാചരി-
ക്കാത്മ ഭ്രാതാവിനെക്കാട്ടിയ ശ്രീരാമാ…
വിസ്മരിച്ചോ നീ വിയോഗാഗ്നിചുട്ട മ-
നസ്സുമായ്കേഴുന്നൊരിക്കുലകന്യയെ?!
രാമനും സീതയും മാതാക്കളും മറ-
ന്നിപ്പതിഭക്തയെ, ലക്ഷ്മണപത്നിയെ
തീർത്തും നിശ്ശബ്ദതത്തറ്റുടുത്താത്മ
വിചാരമടക്കിയിരുന്നവളാണിവൾ!
ആരണ്യകംതേടി യാത്രയാംവല്ലഭ
വിഗ്രഹം പൂജിച്ചുനിന്നവളാണിവൾ!
മൂന്നമ്മമാരുടെ ദു:ഖഭാഗം പറ്റി-
യെല്ലാം സഹിച്ചുകഴിഞ്ഞവളാണിവൾ!
രജകന്റെപൊയ്‌വാക്കുകേട്ടു സ്വപത്നിയെ
അടവിയിൽ തള്ളിയ ശ്രീരാമചന്ദ്രനെ
ഒറ്റയ്ക്കൊരായിരം വാഗസ്ത്രമെയ്തു ഹാ!
മുട്ടുകുത്തിച്ച വീരാംഗനയാണിവൾ!
വാക് ലംഘനപ്പരീഹാരാർത്ഥമായ് സര-
യൂനദീ നിമ്നത പുൽകിയപ്രാണന്റെ
വേർപ്പാടിലമ്പേ മനംപൊട്ടി, ശേഷിച്ച
കാലമൊരുലപോലെരിഞ്ഞവളാണിവൾ!
കാണ്ഡങ്ങളാറുമീ ഭാരതപുത്രിയെ
വിസ്മരിച്ചെങ്കിലും ശാന്തയായ് നിന്നാത്മ
ബന്ധങ്ങൾ തീർത്തോരുമിച്ചൂളയിൽ സദാ
നീറിയെരിഞ്ഞ സർവംസഹയാണിവൾ!
ഇവളൂർമ്മിള, രാമായണങ്ങളും ആദി-
കവികളും പാടേ മറന്നൊരമ്മ!

പൂജാമുറിക്കുള്ളിൽനിന്നുതിർന്നെത്തുന്നൊ-
രത്തേങ്ങൽകേട്ടുഞാൻ കാതോർത്തുനിൽക്കവേ,
മെല്ലെവാതിൽതുറ,ന്നദ്ദു:ഖമന്റെയും
ദു:ഖമായ് ഞാൻ സ്വയമേറ്റുവാങ്ങീടവേ,
വീർത്തവർത്മങ്ങളും ചോന്നനേത്രങ്ങളും
കണ്ടുഞ്ഞാൻ ഞെട്ടിത്തരിച്ചുനിന്നീടവേ,
മാന്മിഴിക്കോണുകൾ ചോർത്തിയ പൊയ്കയിൽ
വെൺപട്ടുവസ്ത്രങ്ങൾ നീരാട്ടുകൊള്ളവേ,
ഞാൻ ചൊല്ലി, 'ലക്ഷ്മണപത്നീ കരഞ്ഞെന്തി-
നത്തപ്തചിത്തം തളർത്തുന്നു പിന്നെയും
നിൻ കണ്ണുനീർവീണെഴുത്താണികൾ ശപ്ത-
സാഗരഗർത്തത്തിലാഴാതിരിക്കട്ടേ......'

കരയൊല്ലേ പെങ്ങളേ, അറിയുന്നുഞാൻ നിന്റെ,
കരളുരുക്കും ശോകഗാനവരികളെ
അകിലാണു നീ; സുഖഗന്ധം പകർന്നാത്മ-
വേദനപേറിപ്പുകയാൻ പിറന്നവൾ
ശ്രീരാമപത്നിക്കലങ്കാരമേറ്റുവാൻ
സൃഷ്ടിച്ചവിസ്മൃതി നിൻശാപമെങ്കിലും
ഈരക്തമോലും ഞരമ്പുകൾ സോദരീ
നിന്നേയറിയുന്നൂ ഭാരതപുത്രിയായ്
ഓർത്താലഹരിയിൽ കണ്ണീർ തുടയ്ക്കുക,
നിന്നേ മറന്നവരോടു പൊറുക്കുക,
വിശ്വവിഖ്യാതേതിഹാസഭ്രൂണങ്ങളിൽ
വീണ്ടും സുമിത്രാസ്നുഷയായ്തന്നെ വാഴുക.

ത്രേതായുഗത്തിലെ ദു:ഖപുത്രീ, നിന്നെ-
യിനിയും മറക്കില്ല ഭാരതസന്തതി!
ഇനിയും മറക്കില്ല ഭാരത സന്തതി!!


*മൈഥിലി, ജാനകി തുടങ്ങിയ പേരുകൾ ഊർമ്മിളയ്ക്കല്ലേ കൂടുതൽ ചേരുക?

Friday, October 17, 2008

ഓർമ്മകൾക്കെന്തു മധുരം..!!!

സാമ്പത്തികമായി തീരെ താഴ്ന്നതായിരുന്നു അവന്റെ കുടുംബസ്ഥിതി. മാക്രി കരഞ്ഞാൽ വെള്ളം കയറുന്ന മൂന്നേക്കർ നിലമായിരുന്നു ആകെ സമ്പാദ്യം. എന്നേക്കാൾ രണ്ടു വർഷം സീനിയറായിരുന്നെങ്കിലും തമ്മിൽ‘എടാ പോടാ‘ വിളിക്കാൻ സ്വാതന്ത്ര്യമുള്ള ഉറ്റ സുഹൃത്തുക്കളായിരുന്നു. മിക്കവാറും ഞങ്ങൾ പതിവായി ഒത്തുകൂടാറുണ്ടായിരുന്നു.

അങ്ങനെയൊരുദിവസം അവനെന്നോടൊരു പെൺകുട്ടിയെക്കുറിച്ചു പറഞ്ഞു. അവന്റെ അമ്മയുടെ വീടിനടുത്തുള്ള കുട്ടിയാണ്. അമ്മവീട്ടിലേക്കുള്ള നിത്യ സന്ദർശനത്തിനിടയിൽ ഇവർ തമ്മിൽ അടുത്തിരുന്നു. നല്ല സാമ്പത്തിക ശേഷിയുണ്ടായിരുന്ന വീട്ടിലെ കുട്ടി. അച്ഛനുമമ്മയും ഉയർന്ന ഉദ്യോഗസ്ഥർ. ചേട്ടൻ ബാംഗ്ലൂരിൽ എഞ്ചിനീയർ. എങ്ങനെയെല്ലാം ഗുണിച്ചുഹരിച്ച് നോക്കിയാലും നാട്ടുകാരുടെ കണ്ണിൽ ഒട്ടും ചേരുന്ന ബന്ധമായിരുന്നില്ല അത്. പോരാത്തതിന് ജാതിയും വ്യത്യസ്തം. ആകെയൊരു തൃശൂർപൂര വെടിക്കെട്ടിനുള്ള എല്ലാ സാദ്ധ്യതയും ഉണ്ടായിരുന്നതായി ദീർഘദർശിയായ ഞാൻ പലതവണ പ്രവചിച്ചിരുന്നെങ്കിലും അവനതു കാര്യമാക്കിയില്ല. എന്നാൽ ഒരിക്കൽ പോലും ഞാൻ അവനെ നിരുത്സാഹപ്പെടുത്തിയിരുന്നില്ല. അമ്പലമായിരുന്നു ഇവരുടെ കൂടിക്കാഴ്ചാ വേദി. അതിനകത്തു നിന്ന് കണ്ണും കയ്യും മറ്റും തമ്മിൽ കാണിക്കുന്നതു കണ്ട് പലപ്പോഴും ഞാൻ ചിരിച്ചുപോയിട്ടുണ്ട്. അങ്ങനെ അവസാനം ഒരുസുപ്രഭാതത്തിൽ നാട്ടിൽ ഒരു മലനട വെടിക്കെട്ടിനു തീകൊളുത്തി അവർ ഒന്നിച്ചു. ഒരാഴ്ച നാട്ടുകാർക്കും കോളായിരുന്നു. പല കഥകളും അവരുണ്ടാക്കുകയും അവർ തന്നെ തിരുത്തുകയും പിന്നെയും ഉണ്ടാക്കുകയും ചെയ്തു.

ഇന്നവർ ആരെയും ആശ്രയിക്കാതെ മാതൃകാ ദമ്പതികളായി കളിച്ചു ചിരിച്ചും വഴക്കുകൂടിയും കഴിയുന്നു. എന്റെ സുഹൃത്ത് ഇപ്പോൾ സൌദിയിലാണ്. ഇത്തവണ നാട്ടിൽ പോയപ്പോൾ അവന്റെ വീട്ടിൽ ചെന്നിരുന്നു. എന്റെ ഈ കവിത അവനെ പാടിക്കേൾപ്പിച്ചു. അവനും അൽപ്പം കവിതയെഴുത്തുഭ്രാന്തുണ്ടായിരുന്നതിനാൽ കക്ഷിതന്നെ ചില രംഗങ്ങൾ ചേർക്കാൻ പറഞ്ഞു തന്നു. ഇല്ലാത്ത കാര്യങ്ങൾ വെട്ടിക്കളഞ്ഞു. അവസാനം ഇതവന്റെ കഥയായി, കവിതയായി. രണ്ടുസ്മാളും പൂശി (കണക്ക് ശരിയായിരിക്കും, എണ്ണമോർമ്മയില്ല) അവളുണ്ടാക്കിയ കപ്പയും മീങ്കറിയും അടിച്ചു പെരുക്കി മത്സരിച്ചു പാട്ടുംപാടി അയൽക്കാരുടെ ലൈവ് പ്രാക്കും വാങ്ങി അടിച്ചുപൊളിച്ച് ഒരു രാത്രി...


ആരെയോ കാത്തു ഞാനന്നൊരിക്കൽ
ആവഴിയോരത്തു നിന്ന നേരം
മഞ്ഞണിക്കരമുണ്ടുടുത്തേകയായിവ-
ന്നെന്നേക്കൊതിപ്പിച്ചതോർമ്മയുണ്ടോ?, കണ്ണു-
കണ്ണോടിടഞ്ഞതുമോർമ്മയുണ്ടോ?

കാച്ചെണ്ണയൂറും മുടിച്ചുരുളിൽ
കൃഷ്ണത്തുളസിക്കതിർ തിരുകി
എൻ നെഞ്ചിലേക്കൊളിയമ്പെയ്തറിയാതെ-
യെന്നപോൽ നീ നിന്നതോർമ്മയുണ്ടോ? നഖ-
ചിത്രങ്ങൾ കോറിയതോർമ്മയുണ്ടോ?

നാലമ്പലത്തിൻ ചുവർപ്പരപ്പിൽ
രാസകേളീ ശിൽപ്പ ചാരുതയിൽ
നീ മിഴിനട്ടുനിൽക്കേ എൻ നിഴൽകണ്ടു
നാണിച്ചൊളിച്ചതന്നോർമ്മയുണ്ടോ? ഉള്ളി-
ലീണം തുളുമ്പിയതോർമ്മയുണ്ടോ?

ദേവനാറാടും കടവിൽ നീയെൻ
ദേവിയായ് നീരാടി വന്നു നിൽക്കേ
ഈറനോടെൻ വിരിമാറോടു ചേർത്തു ഞാൻ
ചുംബിച്ചുണർത്തിയതോർമ്മയുണ്ടോ?, മിഴി-
പെയ്തൊരാ സന്ധ്യയിന്നോർമ്മയുണ്ടോ?

അലസമെൻ ജാലകവാതിലിൽ ഞാൻ
മിഴിനട്ടു നിന്നൊരാഷാഢ രാവിൽ
അറിയാതെ പിന്നിൽ വന്നെൻ കണ്ണുപൊത്തി നീ
ആരെന്നു ചോദിച്ചതോർമ്മയുണ്ടോ? കുപ്പി-
വള ഞാനുടച്ചതുമോർമ്മയുണ്ടോ?

നീഹാര രശ്മികൾ പൂത്തു നിൽക്കും
ചൈത്ര വിഭാതമപ്പുൽ പ്പരപ്പിൽ
നിന്മടിത്തട്ടിൽ കിടന്നന്നു പാടിയോ-
രെൻ കാവ്യശീലുകൾ ഓർമ്മയുണ്ടോ?, മെയ്യിൽ-
നുള്ളിനോവിച്ചപാടോർമ്മയുണ്ടോ?

ഒരു ഗ്രീഷ്മ ശാഖിയിൽ പൂത്ത നീയും
ഒരു മരുപ്പച്ചയായ് തീർന്ന ഞാനും
പിരിയുവാനാകാതെ ദൂരെയേതോതീര-
മോടിയൊളിച്ചനാളോർമ്മയുണ്ടോ?, നമ്മ-
ളൊന്നിച്ച രാത്രിയിന്നോർമ്മയുണ്ടോ?

ആഴികൾ ചുറ്റും അലയടിക്കേ
അത്തിരയേറ്റു നാം വാടി വീഴ്കേ
ആറടിമണ്ണിലലിഞ്ഞൊന്നുചേരുവാ-
നാശിച്ച ജീവിതമോർമ്മയുണ്ടോ?, ശ്യാമ
മേഘങ്ങൾ പെയ്തതെന്നോർമ്മയുണ്ടോ?

നാഗമാറാടുന്ന മച്ചകത്തിൽ,
നന്മൃദുവെൺപട്ടലർ വിരിപ്പിൽ,
നിന്നിലേക്കെൻ സ്നേഹമാഴവേ, ചാർത്തിയ
കുങ്കുമപ്പൊട്ടുകളോർമ്മയുണ്ടോ?, കണ്ണി-
ലാളും വികാരങ്ങളോർമ്മയുണ്ടോ?

ആരുമില്ലാതെത്ര വർഷകാലം
മുത്തടർന്നീടും മലർക്കുടിലിൽ
കഞ്ഞിയാലുള്ളം നിറഞ്ഞു നാമത്താഴ-
മുണ്ടുകിടന്ന രാവോർമ്മയുണ്ടോ? താര
മെണ്ണിക്കളിച്ചതിന്നോർമ്മയുണ്ടോ?

ചന്ദനം ചാർത്തും വയൽ വരമ്പിൽ
വേർപ്പോലുമെൻ മെയ് തുടച്ചു മന്ദം
ചമ്മന്തിയും കൂട്ടിയുണ്ണുന്നതും നോക്കി
നിൽക്കും നിനക്കെല്ലാമോർമ്മയുണ്ടോ? അന്നു
തന്നോരുരുളകളോർമ്മയുണ്ടോ?

ചിങ്ങക്കതിർവയൽ കൊയ്ത്തുകാലം
നിൻ ചിപ്പിയിൽ മുത്തടർന്ന യാമം
നെഞ്ചോടടുക്കി നീ എന്മണിക്കുഞ്ഞിന-
ന്നമ്മിഞ്ഞ നൽകുന്നതോർമ്മയുണ്ടോ?, തമ്മിൽ
നാം കണ്ടസ്വപ്നങ്ങൾ ഓർമ്മയുണ്ടോ?

മെയ്‌വളരിമ്മിണിക്കൈ വളര്
പിച്ചവച്ചോമനക്കാൽ വളര്
ഓമനത്തിങ്കളും പാടിക്കുറുമ്പിയെ
മാറിയെടുക്കുന്നതോർമ്മയുണ്ടോ? അവൾ
നമ്മേയുറക്കാത്തതോർമ്മയുണ്ടോ?

ഓർമ്മകളോണനിലാവുപോലെ
ഓലുമീയേകാന്ത യാമങ്ങളിൽ
ഓർക്കുമ്പൊളൊക്കെയും നൊമ്പരമെങ്കിലു-
മോർക്കുവാനെത്ര സുഖമതെന്നും, എന്റെ
ഓർമ്മകൾക്കെന്തു മധുരമിന്നും!

(ഓണം എന്റെ ഓർമ്മകൾക്കും മധുരം പകരുന്നു. ഞാൻ എന്റെ പെണ്ണിനെ കണ്ടതും അവൾക്ക് മോതിരമിട്ടതും അവളെ താലിചാർത്തിയതും അലാറം അടിക്കുമ്പോലെ കൃത്യം ഒരുവർഷം കഴിഞ്ഞ് ആറന്മുള ഉത്തൃട്ടാതി വള്ളംകളി അടിച്ചുതകർക്കുമ്പോൾ ഒരുകുന്നു ടെൻഷനുമായി കാത്തു നിന്ന എന്റെ കയ്യിലേക്ക് ഒരു പെൺ‌കുഞ്ഞു വന്നുവീണതുമെല്ലാം ഓണനാളുകളിലായിരുന്നു. അങ്ങനെ ഓണക്കാലം എന്റെ ജീവിതത്തിന്റെ ഭാഗമായി.... എന്റെ സ്വപ്നങ്ങൾക്കു കൂട്ടായി.... എന്റെ ഓർമ്മകൾക്ക് നിറമായി....)