Sunday, February 15, 2009

ചന്ദ്രക്കലാധരനേ…

ഭക്തിഗാനങ്ങൾ ഭക്തിസാന്ദ്രവും ഭാവാർദ്രവുമായിരിക്കണമെന്നാണെന്റെ അഭിപ്രായം; വിശിഷ്യാ ശൈവഭക്തി ഗാനങ്ങൾ. മെലഡിയാണ് അതിനേറ്റവും ഇണങ്ങുക. എങ്കിലും കാവടി, പേട്ടതുള്ളൽ തുടങ്ങിയവയെ ആസ്പദമാക്കി എഴുതുമ്പോൾ ചടുലമായ സംഗീതവും വരികളും ഇല്ലെങ്കിൽ അത് ആസ്വാദ്യമായിരിക്കുകയുമില്ല.

2007 ൽ പുറത്തിറങ്ങിയ “ത്രിശൂലനാഥൻ” എന്ന ആൽബത്തിലെ വിധു പാടിയ ഈ ഗാനം പുതിയ ട്രെൻഡനുസരിച്ചാണ് ചെയ്തിട്ടുള്ളത്. എങ്കിലും വരികൾ വളരെ ശ്രദ്ധിച്ചാണ് ഞാൻ എഴുതിയത്. ട്യൂൺ അനുസരിച്ച് എഴുതുമ്പോൾ (പ്രത്യേകിച്ച് ഭക്തിഗാനങ്ങൾ) ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വളരെയാണ്. പല കാര്യത്തിലും വിട്ടുവീഴ്ച ചെയ്യേണ്ടി വരും. വേണ്ട പദം ഒരുപക്ഷേ ഉൾപ്പെടുത്താൻ കഴിഞ്ഞെന്നു വരില്ല. മാത്രമല്ല മീറ്ററിൽ നിന്നു കടുകിട അങ്ങോട്ടോ ഇങ്ങോട്ടോ പോകാൻ പാടില്ലതാനും. വരികൾക്കു മറ്റു ഗാനങ്ങളുമായി സാമ്യം പാടില്ല, പുതുമയുണ്ടാകണം, തുടക്കം വ്യത്യസ്തമാകണം, ഏതു ദേവനെ / ദേവിയെക്കുറിച്ചാണോ എഴുതുന്നത് അവരുടെ സ്വഭാവം, സാധാരണ പിന്തുടരുന്ന രചനാശൈലി, ആചാരനുഷ്ഠാനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വ്യക്തമായ ധാരണയും അറിവും ഉണ്ടാകണം, പ്രാദേശികമായ വ്യത്യസ്തതകൾ ശ്രദ്ധിക്കണം, നൽകപ്പെട്ട ഈണത്തിനും അതിന്റെ രാഗത്തിനും അനുസൃതമായി വരികൾ ചിട്ടപ്പെടുത്തുകയും രസപ്രധാനമായ അർത്ഥം ഉൾക്കൊള്ളുകയും വേണം (ഉദാ. ദുഃഖം, കരുണ, അഭ്യർത്ഥന, സന്തോഷം തുടങ്ങിയ ഭാവങ്ങൾ രാഗരീതിയനുസരിച്ച് വിശകലനം ചെയ്തുവേണം തീം തയ്യാറാക്കാൻ), പാട്ടുകാരുടെ റേഞ്ചനുസരിച്ച് വരികൾ രൂപപ്പെടുത്തണം തുടങ്ങി ഒരു നൂറുകൂട്ടം കാര്യങ്ങൾ പഠിച്ചുകൊണ്ടേ ഈണത്തിന്റെ പിന്നാലെ പോകാൻ കഴിയൂ. അങ്ങനെ പല ട്യൂണുകളും എന്നെ കഷ്ടപ്പെടുത്തിയിട്ടുണ്ട്. അതിലൊന്നിതാ, “ചന്ദ്രക്കലാധരനേ…”, വിധു നന്നായി പാടിയിരിക്കുന്നു, കേൾക്കുക ആസ്വദിക്കുക…

ഗാനരചന : ചെറിയനാടൻ
സംഗീതം : കടവൂർ സന്തോഷ് ചന്ദ്രൻ
ആലാപനം : വിധുപ്രതാപ്

ചന്ദ്രക്കലാധരനേ ശങ്കരീ വല്ലഭനേ
ഇന്ദ്രനീലകണ്ഠനാം പ്രപഞ്ചനാഥനേ
ഈറനോടെ മുന്നിൽ വന്നു ഞാൻ, ദേവ ദേവ
നിൻ കടാക്ഷതീർത്ഥമെന്നിൽ തൂകി വാ…
വിശ്വമായതൻ വിലാസ നൃത്തമാടുമന്റെ ജന്മ
ദുഃഖരാശിനീങ്ങുവാൻ വിഭോ കനിഞ്ഞു വാ...

[ദേവനേ, ദേവ ദേവനേ, ദാനവാരികൾക്കു രക്ഷയേകുമീശനേ
ആ പദങ്ങൾ വീണിടാം ആപദം നമിച്ചിടാം
ദീനതകൾ നീക്കി നീയനുഗ്രഹിക്കണേ]

നിൻ കൃപാശുതൂകി ജന്മമുക്തിനൽകിയാത്മതാപ-
മാറ്റിടാൻ വരങ്ങളേകി നീ വാ…
ദേവകോടികൾക്കു നീ പകർന്ന സാന്ത്വനങ്ങളെന്നു-
മെന്നിലേകിടാനുണർന്നു വാ…
ശിവപാദം പ്രണമിക്കും അടിയന്റെ ഭവദുഃഖം
ഈശ്വരാ തീർത്തൊടുക്കിയാടിവാ…

[ദേവനേ, ദേവ ദേവനേ, ദാനവാരികൾക്കു രക്ഷയേകുമീശനേ
ആ പദങ്ങൾ വീണിടാം ആപദം നമിച്ചിടാം
ദീനതകൾ നീക്കി നീയനുഗ്രഹിക്കണേ]

വിശ്വരക്ഷകാ പ്രഭോ ഭവത്തിലാളുമീമനുഷ്യ
സൃഷ്ടിതൻ മദം കെടുത്തിടാൻ വാ…
നിന്റെ കാൽക്കൽ വീഴുമിഷ്ടകൂവത്തിലയ്ക്കു ചിത്ത
ശാന്തിയേകിടാൻ മഹേശാ വാ…
അറിവില്ലാപ്പൈതങ്ങൾ അഴലേറും ജന്മങ്ങൾ
ശങ്കരാ ഉള്ളിൽ നീ വിളങ്ങി വാ…

[ദേവനേ, ദേവ ദേവനേ, ദാനവാരികൾക്കു രക്ഷയേകുമീശനേ
ആ പദങ്ങൾ വീണിടാം ആപദം നമിച്ചിടാം
ദീനതകൾ നീക്കി നീയനുഗ്രഹിക്കണേ]


Monday, February 9, 2009

തമ്പുരാനേ പരനേ…..

2005 ഇൽ ഇറങ്ങിയ “എല്ലാം സ്വാമിക്കും” 2006 ഇൽ ഇറങ്ങിയ “എന്റെ സ്വാമിക്കും” ശേഷം ഞാൻ ചെയ്ത വർക്കായിരുന്നു 2007 ജനുവരിയിൽ റിലീസ് ചെയ്ത “ദേവപാദം” എന്ന മുരുക ഭക്തിഗാന ആൽബം. ചെലവു വളരെ കുറച്ചുകൊണ്ട് വെറും 2 ആഴ്ചയ്ക്കുള്ളിൽ അതിന്റെ ജോലികൾ തീർത്തു റിലീസ് ചെയ്യാൻ കഴിഞ്ഞു. ഇതിലെ പത്തു ഗാനങ്ങളിൽ മൂന്നു ഗാനങ്ങൾക്കു സംഗീതവും ഞാൻ തന്നെ നൽകി. ആദ്യമായാണ് എഴുത്തുകൂടാതെ സംഗീതവും നൽകുന്നത്. ഈ മൂന്നു ഗാനങ്ങളുടെ ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നത് എസ്. നവീൻ എന്ന യുവ പ്രതിഭയാണ്. അദ്ദേഹം ഏ.ഐ.ആർലെ ഏ ഗ്രേഡ് ആർട്ടിസ്റ്റു കൂടിയാണ്. കൂടാതെ സ്വന്തമായി റിക്കാർഡിങ്ങ് സ്റ്റുഡിയോ നടത്തുന്നു. ബാക്കി ഗാനങ്ങൾക്ക് കടവൂർ സന്തോഷ്‌ചന്ദ്രനാണ് സംഗീതം നൽകിയിരിക്കുന്നത്. മറ്റുഗാനങ്ങൾ ബിജുനാരായണൻ, വിധുപ്രതാപ്, രാധികാതിലക്, ദലീമ തുടങ്ങിയവർ ആലപിച്ചിരിക്കുന്നു. അതിലെ “തമ്പുരനേ പരനേ….” എന്ന ഗണപതിയെ സ്തുതിച്ചുകൊണ്ടുള്ള ആദ്യ ഗാനം നിങ്ങൾക്കായി സമർപ്പിക്കുന്നു…. താഴെക്കൊടുത്തിട്ടുള്ള പ്ലേയറിൽ കൂടിയോ ഡൌൺ‌ലോഡു ചെയ്തോ കേട്ട് അഭിപ്രായം അറിയിക്കുമല്ലോ….

നിറഞ്ഞസ്നേഹമോടെ…




ഗാനരചന, സംഗീതം : ചെറിയനാടൻ
ആലാപനം, ഓർക്കസ്ട്രേഷൻ : എസ്. നവീൻ

തമ്പുരാനേ പരനേ അൻപോടിന്നടിയന്റെ
സങ്കടം തീർക്കുകില്ലേ, ആരംഭ വിഘ്ന-
ശങ്കകൾ നീക്കുകില്ലേ….
തുമ്പിക്കൈ കൊണ്ടായാലും കൊമ്പൊന്നു കൊണ്ടായാലും
തുമ്പങ്ങളൻപോടൊടൊടുക്കും അമ്പോറ്റിയെന്റെ
സങ്കടം തീർക്കുകില്ലേ…, ആരംഭ വിഘ്ന-
ശങ്കകൾ നീക്കുകില്ലേ….

ഉണ്ണിക്കുടവയറിൽ ഉണ്ടല്ലോ മൂലോകങ്ങൾ!
ഊരുമൂവുരുചുറ്റീടാൻ മൂന്നു നിമിഷങ്ങൾ! (2)
തൃപ്പടിക്കല്ലിൽ നിറതേങ്ങയുടച്ചും, പൂജയേതും കഴിച്ചും,
ഫലമൂലം നേദിച്ചും, ഞങ്ങൾ
നിന്നെനിനച്ചാനന്ദത്തിരുമണ ഗാഥകൾപാടിവരുന്നവിരാമം
സങ്കടം തീർക്കുകില്ലേ, ആരംഭവിഘ്ന-
ശങ്കകൾ നീക്കുകില്ലേ...

പമ്പകടക്കും തുമ്പിക്കൈവീശിയാൽ ദുരകൾ!
കൊമ്പിടഞ്ഞാലോ കാൽക്കൽ വീഴും അമ്പോ വിനകൾ! (2)
യാത്രമുടക്കും കലിദോഷമകറ്റി, വഴിനേരേയുണർത്തി,
വരഭാഗ്യമരുളി, മുൻപിൽ
മോദകമാമോദത്തൊടുവച്ചിവരേത്തവുമിട്ടടിവീണു നമിപ്പൂ
സങ്കടം തീർക്കുകില്ലേ, ആരംഭവിഘ്ന
ശങ്കകൾ നീക്കുകില്ലേ...
തുമ്പിക്കൈ കൊണ്ടായാലും കൊമ്പൊന്നുകൊണ്ടായാലും
തുമ്പങ്ങളമ്പോടൊടുക്കും അമ്പോറ്റി എന്റെ
സങ്കടം തീർക്കുകില്ലേ, ആരംഭ വിഘ്ന-
ശങ്കകൾ നീക്കുകില്ലേ

തമ്പുരാനേ പരനേ അൻപോടിന്നടിയന്റെ.....

(ഗണപതിയെ എന്റെ ഉറ്റസുഹൃത്ത് ഗോപൻ വരച്ചത്….)




ഇവിടെ നിന്നും വലിക്കാം